ന്യൂഡൽഹി: രണ്ടുനാൾ നീണ്ടു നിൽക്കുന്ന പതിനേഴാമത് ചക്കുളത്തമ്മ പൊങ്കാല മഹോത്സവത്തിന് നവംബർ 17 ഞായറാഴ്ച തിരിതെളിയും. രാവിലെ എട്ടിനു നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ മുഖ്യാതിഥിയായി പങ്കെടുക്കും.
ഉത്സവത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. കലം, വിറക്, ശർക്കര തുടങ്ങി പൊങ്കാലക്കുള്ള എല്ലാ സാധന സാമഗ്രികളും പൊങ്കാല പാർക്കിൽ എത്തിച്ചേർന്നു.
ഗണപതിഹോമം, വൈകുന്നേരം മഹാദീപാരാധന, ശനിദോഷ നിവാരണ പൂജ, ആത്മീയ പ്രഭാഷണം, ലഘുഭക്ഷണം എന്നിവയാണ് ആദ്യ ദിവസം.
രണ്ടാം ദിവസം മഹാ ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. രാവിലെ 8ന് ഭദ്രദീപ പ്രകാശനം. തുടർന്ന് പൊങ്കാല മഹോത്സത്തോടനുബന്ധിച്ചു നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, എംഎൽഎ. മനോജ് കുമാർ, കൗണ്‍സിലർ ജുഗ്നു ചൗധരി, അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടർ നീമാ നൂർ മുഹമ്മദ്, ഡൽഹി മലയാളി അസോസിയേഷൻ പ്രസിഡൻറ് കെ. രഘുനാഥ്, ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, സാമൂഹ്യ പ്രവർത്തകൻ സി.കേശവൻകുട്ടി, ശ്രീ ഗോകുലം കന്പനിയുടെ ഓപ്പറേഷൻസ് ഡയറക്ടർ വി.സി. പ്രവീണ്‍, ചക്കുളത്തുകാവ് കാര്യദർശി മണിക്കുട്ടൻ നന്പൂതിരി, ചക്കുളത്തുകാവ് തിരുമേനി രമേഷ് ഇളമണ്‍ നന്പൂതിരി, ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ് ഡൽഹി പ്രസിഡന്റ് പി.എൻ. ഷാജി, സെക്രട്ടറി സി. ജയകുമാർ തുടങ്ങിയവർ പങ്കെടുക്കും.
തുടർന്ന് വിളിച്ചു ചൊല്ലി പ്രാർഥന, പണ്ടാര അടുപ്പിൽ അഗ്നി പകരൽ, വിദ്യാകലശം, മഹാകലശം, അന്നദാനം രോഹിണി മഹിളാ കലാവേദിയുടെ ഭക്തിഗാനസുധ എന്നിവയുണ്ടാകും. മണ്ഡല കാലാരംഭദിനമായതിനാൽ അയ്യപ്പ ദർശനത്തിനും മുദ്രമാല അണിയുന്നതിനുള്ള പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്.
പൊങ്കാല കൂപ്പണുകൾക്കും മറ്റുവഴിപാടുകൾ മുൻകൂർ ബുക്കു ചെയ്യാനുമായി പൂജാ സന്നിധിയിൽ പ്രത്യേകം കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്.
റിപ്പോർട്ട്: പി.എൻ. ഷാജി