ക്രിസ്റ്റീൻ ലഗാർഡെ യൂറോപ്യൻ സെൻട്രൽ ബാങ്ക് മേധാവി
Monday, November 4, 2019 10:08 PM IST
ഫ്രാങ്ക്ഫർട്ട്: മുൻ ഇന്‍റർനാഷണൽ മോണറ്ററി ഫണ്ട് (ഐഎംഎഫ്) മേധാവി ക്രിസ്റ്റീൻ ലഗാർഡെ(63) യൂറോപ്യൻ സെൻട്രൽ(ഇയു) ബാങ്കിന്‍റെ ആദ്യ വനിത മേധാവിയായി സ്ഥാനമേറ്റു. ബാങ്ക് ആസ്ഥാനമായ ഫ്രാങ്ക്ഫർട്ടിൽ ആയിരുന്നു ചടങ്ങ്.

മാരിയോ ഡ്രാഗിയുടെ പിൻഗാമിയായിട്ടാണ് ലഗാർഡ് അധ്യക്ഷ പദവിയിലെത്തിയത്.ഇവരുടെ സ്ഥാനം യൂറോപ്യൻ കൗണ്‍സിൽ അംഗീകരിച്ചിരുന്നു. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിന്‍റെ നോമിനിയാണ് ലഗാർഡെ.

അന്താരാഷ്ട്ര സാന്പത്തിക മേഖലയിലെ റോക്ക് സ്റ്റാർ എന്നാണ് ഇവർ അറിയപ്പെടുന്നത്. അഭിഭാഷകയായി കരിയർ ആരംഭിച്ച ശേഷമാണ് അവർ രാഷ്ട്രീയത്തിലേക്കു തിരിയുന്നത്. നിക്കോളാസ് സർക്കോസിയുടെ ഭരണകാലത്ത് ഫ്രാൻസിൽ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്തു. ഡൊമിനിക് സ്ട്രോസ് ഖാനു പകരം ഐഎംഎഫിന്‍റെ തലപ്പത്തേക്കു വരുന്പോൾ ആ പദവിയിലെത്തുന്ന ആദ്യ വനിതയുമായിരുന്നു ക്രിസ്റ്റീൻ ലഗാർഡെ. ഫ്രഞ്ച് ധനമന്ത്രിയായിരുന്ന ക്രിസ്റ്റീൻ 2011 മുതൽ ഐഎംഎഫിന്‍റെ മേധാവിയായിരുന്നു.

1956 ൽ പാരീസിലാണ് ജനനം. 1973 ൽ എക്സ്ക്ലൂസീവ് യുഎസ് സ്കൂളിലേക്ക് ഒരു വർഷത്തേയ്ക്ക് സ്കോളർഷിപ്പ് നേടി, അവിടെ ഇംഗ്ലീഷ് പഠനം പൂർത്തിയാക്കി.1981 ൽപാരീസിലെ നിയമ പഠനത്തിനു ശേഷം അന്താരാഷ്ട്ര നിയമ സ്ഥാപനമായ ബേക്കർ & മക്കെൻസിയിൽ അസോസിയേറ്റായി ചേർന്നു. 18 വർഷത്തിനുശേഷം ചെയർ ആയി. 2005 ൽ ഫ്രാൻസിന്‍റെ വ്യാപാര മന്ത്രിയായി.2007 ൽ ഫ്രാൻസിൽ മാത്രമല്ല ജി 8 പ്രമുഖ വ്യവസായ രാജ്യങ്ങളിലും ഈ പദവി വഹിച്ച ആദ്യ വനിത ഫ്രാൻസിന്‍റെ ധനമന്ത്രിയായി.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ