യുക്മ ദേശീയ കലാമേളയുടെ നാൾവഴികളിലൂടെ ഒരു തീർത്ഥയാത്ര
Tuesday, October 22, 2019 9:13 PM IST
ലണ്ടൻ: ലോക പ്രവാസി മലയാളി സമൂഹത്തിനാകെ മാതൃകയും അഭിമാനവുമായ യുക്മ ദേശീയ കലാമേളകൾ കേരളത്തിന് പുറത്ത് ഏറ്റവും കൂടുതൽ മലയാളികൾ ഒത്തുകൂടുന്ന കലാമത്സര വേദികൾ എന്ന ഖ്യാതി ഇതിനകം ആർജ്ജിച്ചു കഴിഞ്ഞു. യു കെ യിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മ ആഗോള ശ്രദ്ധ ആകർഷിക്കപ്പെടുന്ന പ്രവാസി മലയാളി ദേശീയ സംഘടനകളിൽ പ്രമുഖസ്ഥാനം അലങ്കരിക്കുന്നു. സംസ്ഥാന സ്ക്കൂള്‍ യുവജനോത്സവം മാതൃകയില്‍ സംഘടിപ്പിക്കുന്ന യുക്മ ദേശീയ കലാമേളകൾ, രാജ്യത്തിന്റെ വിവിധ മേഖലകളിൽ നടക്കുന്ന റീജിയണൽ കലാമേളാ വിജയികൾ വീറോടെ ഏറ്റുമുട്ടുന്ന മറുനാട്ടിലെ മലയാണ്മയുടെ മഹോത്സവങ്ങൾ തന്നെയാണ്.

യുക്മ സ്ഥാപിതമായതിന്റെ ദശാബ്‌ദി ആഘോഷങ്ങളുടെ സമാപനം കൂടിയാവുന്നു 2019 ലെ ദേശീയ കലാമേള. നവംബർ രണ്ട് ശനിയാഴ്ച യു കെ യുടെ വ്യാവസായിക നഗരം എന്നറിയപ്പെടുന്ന മാഞ്ചസ്റ്ററിലെ പാർസ് വുഡ് സെക്കണ്ടറി സ്കൂളിൽ പ്രത്യേകം സജ്ജീകൃതമായ അഞ്ച് വേദികളിലായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന, മേഖലാ കലാമേള ജേതാക്കൾ ഏറ്റുമുട്ടുകയാണ്. ദേശീയ കലാമേള അരങ്ങേറുന്ന "ശ്രീദേവി നഗറി"ൽ തിരിതെളിയാൻ ഇനി ഒരാഴ്ചമാത്രം ശേഷിച്ചിരിക്കെ, യുക്മ ദേശീയ കലാമേളകളുടെ നാൾവഴിയിലൂടെ ഒരു യാത്ര ഈ അവസരത്തിൽ എന്തുകൊണ്ടും ഉചിതമായിരിക്കുമെന്ന് കരുതട്ടെ. പരിമിതമായ സാഹചര്യങ്ങളിൽ നിന്നും അതുല്യമായ വളർച്ചയിലേക്കെത്തിയ ഒരു സമൂഹത്തിന്റെ ഒത്തൊരുമയുടെയും സംഘാടകശേഷിയുടെയും ചരിത്രം കൂടിയാവുന്നു ഇത്.

ജൈത്യയാത്രയുടെ ആദ്യ കാഹളം ബ്രിസ്റ്റോളിൽനിന്നും

2010ല്‍ പ്രഥമ യുക്മ ദേശീയ കലാമേള ബ്രിസ്റ്റോളില്‍ സംഘടിപ്പിക്കപ്പെടുമ്പോള്‍, ഒരു ദേശീയ കലാമേള എത്രമാത്രം പ്രായോഗികമാണ് എന്ന ആശങ്ക പല കോണുകളിലും നിന്ന് ഉയര്‍ന്നിരുന്നു. എന്നാല്‍ യുക്മ നേതൃത്വത്തിൻറെ നിശ്ചയദാർഢ്യവും റീജയണല്‍ കമ്മറ്റികളുടെയും അംഗ അസോസിയേഷനുകളുടെയും കലവറയില്ലാത്ത പിന്തുണയും യു കെ മലയാളികൾക്കായി നാഷണല്‍ കലാമേള സംഘടിപ്പിക്കുകയെന്ന യുക്മയുടെ ആശയത്തിന് കരുത്തും ആവേശവും പകര്‍ന്നു. 2010 നവംബര്‍ 13 ശനിയാഴ്ച്ച ബ്രിസ്റ്റോള്‍ സൗത്ത്‌ മെഡിലുള്ള ഗ്രീന്‍ വേ സെന്ററില്‍ യുക്മ സൗത്ത് ഈസ്റ്റ് സൗത്ത് വെസ്റ്റ് റീജിയന്റെയും ബാത്ത് മലയാളി കമ്മ്യൂണിറ്റിയുടെയും സംയുക്ത ആതിഥേയത്വത്തിൽ ചരിത്രം സൃഷ്ടിച്ചുകൊണ്ട് പ്രഥമ യുക്മ ദേശീയ കലാമേളയ്ക്ക് തിരിതെളിയ്ക്കപ്പെട്ടു. മൂന്ന് സ്റ്റേജുകളിലായി മുന്നൂറോളം കലാകാരന്മാരും കലാകാരികളുമാണ് ദേശീയ കലാമേളയിൽ മാറ്റുരക്കാനെത്തിയത്. ഈ മഹാമേള യു കെ യുടെ ചരിത്രത്തില്‍ യുക്മക്കു മാത്രം ചെയ്യാന്‍ കഴിഞ്ഞ ഒന്നായി തങ്കലിപികളില്‍ ആലേഖനം ചെയ്യപ്പെട്ടു.

ഏറെ പ്രയത്നങ്ങള്‍ക്കൊടുവിലാണ് ബ്രിസ്റ്റോളിലെ വേദിയില്‍ ആദ്യ കലാമേള അരങ്ങേറിയത്. വിവിധ റീജിയണുകളില്‍ മത്സരിച്ച് വിജയികളാവുന്നവരെ ദേശീയ കലാമേളയില്‍ പങ്കെടുപ്പിക്കുക എന്ന വെല്ലുവിളിയാണ് അന്ന് അണിയറപ്രവര്‍ത്തകര്‍ ഏറ്റെടുത്ത് വിജയിപ്പിച്ചത്. എല്ലാ റീജിയണുകളിലും നടക്കുന്ന മത്സരങ്ങള്‍ക്ക് അംഗ അസോസിയേഷനുകളുടെ പിന്തുണ ഉണ്ടാവുമോ എന്ന സംശയവും ഉയര്‍ന്നിരുന്നു. എന്നാല്‍ കലാമേളകള്‍ പ്രഖ്യാപിച്ചതോടെ യു കെ യിലെങ്ങും ആവേശത്തിന്റെ അലയടികള്‍ ഉയത്തിക്കൊണ്ട് അഭൂതപൂര്‍വമായ പിന്തുണയാണ് ലഭിച്ചുതുടങ്ങിയത്. വിവിധ കേന്ദ്രങ്ങളിലായി 800 ൽ അധികം താരങ്ങൾ മാറ്റുരച്ച വേദിയായി മാറിയ റീജിയണൽ കലാമേളകള്‍ യുക്മക്കും യുക്മയെ സ്നേഹിക്കുന്നവര്‍ക്കും ഒരുപോലെ അഭിമാനകരമായി മാറി. യുക്മ നേതൃത്വത്തിന്റെ പ്രതീക്ഷകളെ പോലും കവച്ചു വയ്ക്കുന്ന രീതിയിലാണ് ദേശീയ കലാമേളയിലേയ്ക്ക് ആളുകള്‍ ഒഴുകിയെത്തിയത്. ആതിഥേയരായ 'സൗത്ത് ഈസ്റ്റ് സൗത്ത് വെസ്റ്റ്' റീജിയൺ പ്രഥമ യുക്മ ദേശീയ കലാമേള ജേതാക്കളായി. നോർത്ത് വെസ്റ്റ് റീജിയണിലെ മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷൻ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി ചാമ്പ്യൻ അസോസിയേഷൻ പട്ടം കരസ്ഥമാക്കി.

രണ്ടാം ദേശീയ കലാമേള സൗത്തെൻഡ്-ഓൺ-സി യിൽ

ബ്രിസ്റ്റോളില്‍ 2010ല്‍ തുടക്കമിട്ട ദേശീയ കലാമേളയെ യൂറോപ്പിലെ ഏറ്റവും വലിയ മലയാളി കലാമാമാങ്കമായി അരക്കിട്ടുറപ്പിച്ചത് സൗത്തെന്റ്- ഓണ്‍-സിയില്‍ 2011 നവംബര്‍ 5-ന്‌ നടന്ന യുക്മയുടെ രണ്‌ടാമത്‌ നാഷണല്‍ കലാമേളയാണ്. ആദ്യകലാമേളയ്ക്ക് ശേഷം യുക്മ ദേശീയ കമ്മറ്റി പൊതുജനങ്ങളില്‍ നിന്നും അംഗ അസോസിയേഷനുകളില്‍ നിന്നും ദേശീയ കലാമേളയുടെ നടത്തിപ്പിന് ആവശ്യമായ അഭിപ്രായങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ആരാഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ലഭിച്ച നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച്, കൃത്യമായ ഗൃഹപാഠം നടത്തിയാണ് രണ്ടാമത് കലാമേളയ്ക്ക് ഒരുങ്ങിയത്. ചിട്ടയായ ഏകോപനവും സമയനിഷ്‌ഠയും സാധ്യമാക്കിക്കൊണ്ട് സൗത്തെന്റ്-ഓണ്‍-സി കലാമേള മാതൃകയായി.

യുക്മ ഈസ്റ്റ്‌ ആംഗ്ലിയ റീജിയണും സൗത്തെന്‍ഡ്‌ മലയാളി അസോസിയേഷനും സംയുക്തമായി ആതിഥ്യമരുളിയ നാഷണല്‍ കലാമേള വെസ്റ്റ്ക്ലിഫ്‌ ബോയ്സ്‌ ആന്‍ഡ്‌ ഗേള്‍സ്‌ സ്കൂളിലെ നാലു വേദികളിലായിട്ടാണ് അരങ്ങേറിയത്. അതിമനോഹരമായ വേദിയൊരുക്കി രണ്ടാമത് ദേശീയ കലാമേള ശ്രദ്ധേയമായി. ഇതോടെ യു കെ യിലെ മലയാളി സമൂഹത്തിന്റെ ഒത്തൊരുമയുടെ വിജയമായ യുക്മ ദേശീയ കലാമേള സർഗ്ഗപ്രതിഭകളുടെ അസാധാരണ മികവിന്റെ മാറ്റുരക്കലിനുള്ള വേദിയെന്നനിലയിൽ ഈ പ്രവാസിസമൂഹത്തിന്റെ ചരിത്രന്റെ ഭാഗമായിക്കഴിഞ്ഞു. തുടർച്ചയായ രണ്ടാം വട്ടവും 'സൗത്ത് ഈസ്റ്റ് സൗത്ത് വെസ്റ്റ്' റീജിയൺ കരുത്ത് തെളിയിച്ചു ജേതാക്കളായി. അസോസിയേഷൻ വിഭാഗത്തിലെ ചാമ്പ്യന്മാരായി ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ ബാസിൽഡൺ മലയാളി അസോസിയേഷൻ തെരഞ്ഞെടുക്കപ്പെട്ടു.

യുക്മയുടെ ജന്മഭൂമിയിലേക്ക് മൂന്നാം കലാമേള

2009 ല്‍ യൂണിയന്‍ ഓഫ് യു കെ മലയാളി അസോസിയേഷന്‍സ് എന്ന യുക്മ യുടെ രൂപീകരണത്തിന് ആതിഥ്യമേകിയ മിഡ്‌ലാൻഡ്‌സ് റീജിയണ് ദേശീയ കലാമേളയ്ക്ക് വേദിയൊരുക്കുവാന്‍ അവസരം ലഭിച്ചത് 2012ലാണ്. അതിനോടകം തന്നെ സജീവമായി പ്രവര്‍ത്തിക്കുന്ന ഏറ്റവുമധികം അംഗ അസോസിയേഷനുകളുള്ള റീജിയണ്‍ എന്ന നിലയില്‍ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് റീജിയൺ വളർന്നു കഴിഞ്ഞു. മൂന്നാമത് യുക്മ ദേശീയ കലാമേള, സ്റ്റഫോർഡ്ഷെയർ മലയാളി അസ്സോസിയേഷന്റെ സംയുക്താതിഥേയത്വത്തിൽ 2012 നവംബര്‍ 24ന് സ്റ്റോക്ക്-ഓണ്‍-ട്രെൻറ്റിൽ അരങ്ങേറി. മലയാള സിനിമയിലെ അതികായനായിരുന്ന മഹാനടന്‍ തിലകന്റെ അനുസ്മരണാര്‍ത്ഥം ''തിലകന്‍ നഗര്‍'' എന്നു പ്രധാനവേദിയ്ക്ക് നാമകരണം ചെയ്തിരുന്നു. കേരളത്തിന്‍റെ സാംസ്‌കാരിക ചരിത്രത്തില്‍ തന്‍റെ വ്യക്തിമുദ്ര പതിപ്പിച്ച് കാലയവനികക്കുള്ളില്‍ മറഞ്ഞ മലയാളത്തിന്‍റെ അനശ്വര കലാകാരനെ ആദരിക്കുക വഴി കലാമേളയുടെ യശസ്സ് ഉയര്‍ന്നുവെന്നതും ശ്രദ്ധേയമാണ്.

സ്ടോക്ക് -ഓണ്‍-ട്രെന്റ്റിലെ തിലകന്‍ നഗറില്‍ (കോ-ഓപ്പറേറ്റീവ് അക്കാദമി) നടന്ന കലാമേള ലോകമെമ്പാടും ഉള്ള മലയാളികള്‍ക്ക് ആസ്വദിക്കാന്‍ തക്കവണ്ണം, നാഷണല്‍ കലാമേളയുടെ തല്‍സമയ സംപ്രേഷണം ബോം ടി വി യുമായി സഹകരിച്ച് നടത്തുവാൻ യുക്മക്ക് കഴിഞ്ഞു. കലാമേളയില്‍ പങ്കെടുക്കുന്നവരുടെ കേരളത്തിലും വിദേശങ്ങളിലും ഉള്ള ബന്ധുക്കള്‍ക്കും, യു.കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും അന്നേ ദിവസം കലാമേള നഗറിൽ എത്തിച്ചേരാന്‍ സാധിക്കാത്തവര്‍ക്കും പരിപാടികള്‍ കാണുന്നതിനുള്ള അവസരമൊരുക്കിയത് ഏറെ പ്രശംസയ്ക്ക് കാരണമായി. ഇത്തരമൊരു സൗകര്യമൊരുക്കുന്ന ലോകത്തെ ആദ്യത്തെ പ്രവാസി മലയാളി സംഘടനയായും യുക്മ മാറി. 'സൗത്ത് ഈസ്റ്റ് സൗത്ത് വെസ്റ്റ്' റീജിയന്റെ ഹാട്രിക് മോഹങ്ങൾ തകർത്തുകൊണ്ട് മിഡ്‌ലാൻഡ്‌സ് റീജിയൺ "ഡെയ്‌ലി മലയാളം എവർ റോളിങ്ങ്" ട്രോഫിയിൽ മുത്തമിട്ടു. ആതിഥേയർകൂടിയായ സ്റ്റഫോർഡ്ഷെയർ മലയാളി അസ്സോസിയേഷൻ ചാമ്പ്യൻ അസോസിയേഷൻ പട്ടം നേടി.

റിപ്പോർട്ട്: സജീഷ് ടോം