മൈക്കിൾ ഷൂമാക്കർ വിദഗ്ധചികിത്സയ്ക്കായി പാരിസിൽ
Tuesday, September 10, 2019 10:11 PM IST
പാരീസ്: ജർമനിയുടെ മുൻ ഫോർമുല വണ്‍ ഇതിഹാസം മൈക്കിൾ ഷുമാക്കറെ (50) പാരിസിലെ ഒരു ക്ലിനിക്കിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചുവെന്ന് ഫ്രഞ്ച് പത്രമായ ലെ പാരിസിയൻ റിപ്പോർട്ടുചെയ്തു.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.40 ഓടെ ഷൂമിയെ പാരീസിലെ ജോർജ് പോംപിഡോ ആശുപത്രിയിൽ വ്യാജപേരിൽ അഡ്മിറ്റ് ചെയ്തുവെന്നാണ് പത്രം റിപ്പോർട്ടു ചെയ്തത്. ഷൂമിയുടെ കുടുംബവും അദ്ദേഹത്തോടൊപ്പമുണ്ട്.

സ്ട്രെച്ചറിൽ ഇയാളെ ആശുപത്രി കെട്ടിടത്തിലേക്ക് കൊണ്ടുവന്നതായിട്ടാണ് പത്രം റിപ്പോർട്ട് ചെയ്തത്. മുഖവും ശരീരവും അപരിചിതരിൽ നിന്ന് അകറ്റി നിർത്താൻ ടവൽകൊണ്ട് മറച്ചിരുന്നു. ആംബുലൻസിൽ നിന്ന് ആശുപത്രി കെട്ടിടത്തിലേക്ക് മാറ്റിയപ്പോൾ പത്തോളം ആളുകൾ ഉണ്ടായിരുന്നതായും പത്രം തുടരുന്നു. വൈദ്യലോകം കൈവിട്ട ഷൂമാക്കറെ വീണ്ടുമൊരു പരീക്ഷണത്തിന് വിധേയമാക്കിയിരിക്കുകയാണ്.

ഷൂമാക്കറെ ഹൃദയ ശസ്ത്രക്രിയാ വിഭാഗത്തിൽ പ്രവേശിപ്പിച്ചതായിട്ടാണ് റിപ്പോർട്ട്. പ്രശസ്ത കാർഡിയാക് സർജൻ പ്രഫ. ഫിലിപ്പ് മെനാഷെ (69) ആണ് അദ്ദേഹത്തെ ചികിത്സിക്കുന്നത്. ഹൃദയസംബന്ധമായ അസുഖങ്ങൾക്കായുള്ള സെൽ തെറാപ്പിയിൽ സ്പെഷലിസ്റ്റാണ് മെനാഷെ. 2014 ൽ, അപരിചിതമായ രോഗിയുടെ ഹൃദയത്തിൽ അപരിചിത ഭ്രൂണ മൂലകോശങ്ങൾ പറിച്ചുനട്ട ലോകത്തിലെ ആദ്യത്തെ ശസ്ത്രക്രിയാവിദഗ്ദ്ധനാണ് ഡോ. മനാഷെ. ഷൂമാക്കർ വളരെക്കാലമായി സ്റ്റെം സെൽ ഇൻഫ്യൂഷൻ സ്വീകരിക്കുന്നതായും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

2013 ഡിസംബർ 29 ന് ആൽപ്സിലെ സ്കീയിംഗ് റിസോർട്ടായ മെറിബെൽ എന്ന സ്ഥലത്താണ് സ്കീയിംഗിനിടെ ഷൂമാക്കർക്ക് അപകടമുണ്ടാവുകയും അദ്ദേഹത്തിന്‍റെ തലച്ചോറിന് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തത്. തുടക്കത്തിൽ മാരകമായ അപകടത്തിലായ ഷൂമി ഇപ്പോഴും കോമയിലാണ്. പുനരധിവാസത്തിനും കൂടുതൽ കെയറിനുമായി അദ്ദേഹം ഗ്രാന്‍റിലെ (സ്വിറ്റ്സർലൻഡ്) വീട്ടിലാണ് കഴിഞ്ഞിരുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ