എച്ച്‌വൺ എൻവൺ ഭീതിയിൽ സംസ്ഥാനം; ഏഴുമാസത്തിനിടെ മരിച്ചത് 88 പേർ
Tuesday, July 30, 2019 9:58 PM IST
ബംഗളൂരു: കർണാടക വീണ്ടും എച്ച്‌വൺ എൻവൺ ഭീതിയിൽ. ആരോഗ്യവകുപ്പിന്‍റെ പുതിയ കണക്ക് അനുസരിച്ച് കഴിഞ്ഞ ഏഴുമാസത്തിനിടെ സംസ്ഥാനത്ത് 88 പേരാണ് രോഗംബാധിച്ച് മരിച്ചത്. കഴിഞ്ഞ വർഷം ആകെ 87 പേർ മരിച്ച സ്ഥാനത്താണിത്. ഈവർഷം സംസ്ഥാനത്ത് 1792 പേർക്ക് രോഗബാധ സ്ഥിരീകരിച്ചതായാണ് ആരോഗ്യവകുപ്പിന്‍റെ കണക്ക്. കഴിഞ്ഞ വർഷം ഇത് 1,733 ആയിരുന്നു. ഏറ്റവും കൂടുതൽ രോഗബാധ കണ്ടെത്തിയത് ഉഡുപ്പി ജില്ലയിലാണ്. 352 പേർ‌. ഇവരിൽ ഒമ്പതുപേർ മരണത്തിനു കീഴടങ്ങി. ശിവമോഗ ജില്ലയിൽ 158 പേർക്ക് രോഗം സ്ഥിരീകരിച്ചു, 13 പേർ‌ മരിക്കുകയും ചെയ്തു.

രോഗബാധിതരുടെ എണ്ണം ഉയരുന്നതിന്‍റെ പശ്ചാത്തലത്തിൽ രോഗപ്രതിരോധ നടപടികൾ ശക്തമാക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. രോഗബാധ സംബന്ധിച്ച് സംസ്ഥാനത്തെ ആരോഗ്യകേന്ദ്രങ്ങളോട് വകുപ്പ് റിപ്പോർട്ട് തേടി. എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും പ്രതിരോധമരുന്നുകൾ ഉണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്.

ബംഗളൂരു കോർപറേഷനിൽ വിവിധ വാർഡുകൾ കേന്ദ്രീകരിച്ച് ബോധവത്കരണ പരിപാടികൾ നടത്താനാണ് ആരോഗ്യവകുപ്പ് ഒരുങ്ങുന്നത്. നേരത്തെ, ശിവമോഗയിൽ എച്ച്‌വൺ എൻവൺ പടർന്നുപിടിച്ചപ്പോൾ ആരോഗ്യവകുപ്പിന്‍റെ പ്രതിരോധപ്രവർത്തനങ്ങൾ ഫലംകണ്ടിരുന്നു.

പേടി വേണ്ട, ജാഗ്രത വേണം

ബംഗളൂരു: എച്ച്‌വണ്‍ എൻവണ്‍ പനിബാധ കൂടിയ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രതപാലിക്കേണ്ടതുണ്ടെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നല്കുന്നു. ഇൻഫ്ലുവൻസ വൈറസ് കാരണം ഉണ്ടാകുന്ന ഒരു രോഗമാണ് എച്ച്‌വണ്‍ എൻവണ്‍ പനി. വായു വഴിയാണ് ഈ വൈറസ് പകരുന്നത്. രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കു ചീറ്റുമ്പോഴും തുപ്പുമ്പോഴും രോഗാണു അന്തരീക്ഷത്തിൽ വ്യാപിക്കുന്നു.

ലക്ഷണങ്ങൾ

* പനി, ജലദോഷം, ചുമ, ശരീരവേദന, തൊണ്ടവേദന, വിറയൽ, ക്ഷീണം, ശ്വാസംമുട്ടൽ എന്നിവയാണ് എച്ച്‌വണ്‍ എൻവണ്‍ പനിയുടെ ലക്ഷണങ്ങൾ. ചിലരിൽ ഛർദിയും വയറിളക്കവും ഉണ്ടാകാം.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

* ജലദോഷപ്പനിയോട് സാമ്യമുള്ള എച്ച്‌വണ്‍ എൻവണ്‍ പനിയോ മറ്റ് രോഗലക്ഷണങ്ങളോ ഉണ്ടായാൽ സ്വയം ചികിത്സിക്കാതെ കൃത്യസമയത്ത് തന്നെ ഡോക്ടറുടെ സേവനം തേടുകയും ശരിയായ ചികിത്സ ഉറപ്പു വരുത്തുകയും വേണം.

* രോഗശമനത്തിന് ഇളംചൂടുളളതും പോഷകഗുണമുള്ളതുമായ പാനീയങ്ങൾ (ഉദാ-കഞ്ഞിവെളളം) ധാരാളമായി കുടിക്കുക, പോഷകാഹാരം കഴിക്കുക, പൂർണവിശ്രമം എടുക്കുക.

* രോഗലക്ഷണങ്ങൾ ഉള്ളവർ വീടിനുള്ളിൽ കഴിയുക. സ്കൂൾ, ഓഫീസ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും വിട്ടുനിൽക്കുക.

* വായുവിൽ കൂടി പകരുന്ന രോഗമായതിനാൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായ, മൂക്ക് എന്നിവ തൂവാല ഉപയോഗിച്ച് മറയ്ക്കേതാണ്.

* സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കൂടെക്കൂടെ കഴുകുക, യാത്രയ്ക്കു ശേഷം ഉടൻ കുളിക്കുക

* പ്രമേഹം, ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം, ശ്വാസകോശരോഗങ്ങൾ, കാൻസർ തുടങ്ങിയ ആരോഗ്യപ്രശ്നം ഉള്ളവരും ഗർഭിണികളും പ്രതിരോധശേഷി കുറഞ്ഞവരും പ്രായമുള്ളവരും പ്രത്യേകം ശ്രദ്ധിക്കണം.