ലാൽബാഗിൽ മധുരോത്സവം
Tuesday, June 4, 2019 10:42 PM IST
ബംഗളൂരു: ഉദ്യാനനഗരിയിൽ മധുരം പകർന്ന് ലാൽബാഗ് ചക്ക-മാമ്പഴമേള. സംസ്ഥാന മാമ്പഴവികസന കോർപറേഷന്‍റെയും ഹോർട്ടികൾച്ചർ വകുപ്പിന്‍റെയും നേതൃത്വത്തിൽ ആരംഭിച്ച ചക്ക-മാമ്പഴമേളയിൽ തിരക്കേറുകയാണ്. പൂർണമായും ജൈവരീതിയിൽ ഉത്പാദിപ്പിച്ച പന്ത്രണ്ടോളം ഇനങ്ങളിലുള്ള മാമ്പഴവും 10 ഇനം ചക്കയുമാണ് നൂറോളം സ്റ്റാളുകളിലായി ഒരുക്കിയിരിക്കുന്നത്.

അൽഫോൺസോ, മൽഗോവ, നീലം, തോട്ടാപുരി, മല്ലിക, ബെഗനപ്പള്ളി, ഷുഗർബേബി, ബാദാമി, റാസ്പുരി, സിന്ധൂര, അമരപാളയ, രാജഗിര, കാലാപാട് തുടങ്ങിയ ഇനങ്ങൾക്കൊപ്പം ഇസ്രയേലിൽ നിന്നുള്ള ഇസ്രേലി ലില്ലി എന്ന വിശിഷ്ടമായ ഇനം മാമ്പഴവും മേളയുടെ ശ്രദ്ധാകേന്ദ്രമാണ്. പത്തോളം ജില്ലകളിൽ നിന്നുള്ള കർഷകരിൽ നിന്ന് ഇടനിലക്കാരില്ലാതെ നേരിട്ടാണ് ഇവ മേളയിലെത്തിച്ചത്. കൂടാതെ, തുബുഗരെ, പേച്ചിപ്പാറ തുടങ്ങിയ ഇനങ്ങളിലുള്ള ചക്കകളും മേളയിലുണ്ട്.

പഴങ്ങൾക്കൊപ്പം മാങ്ങാ അച്ചാറുകളും മറ്റ് ഉത്പന്നങ്ങളും മേളയിൽ ലഭ്യമാണ്. കൂടാതെ മാമ്പഴകൃഷിയിൽ താത്പര്യമുള്ളവർക്കായി ഇവയുടെ കൃഷിരീതികൾ വിവരിച്ചുകൊണ്ടുള്ള ചെറുപ്രദർശനവും കർഷകരോടു നേരിട്ട് സംവദിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 24 വരെയാണ് മേള.

ലാൽബാഗ് കൂടാതെ കബൺ പാർക്കിലും ബയപ്പനഹള്ളി, മൈസൂരു റോഡ്, ഇന്ദിരാനഗർ, പീനിയ മെട്രോ സ്റ്റേഷനുകളിലും പ്രത്യേക സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ ഐടി കമ്പനികൾക്കു സമീപം മൊബൈൽ വാനുകളിലും മാമ്പഴം വില്പനയ്ക്ക് എത്തിച്ചിട്ടുണ്ട്.