ബർലിൻ: ലുഫ്താൻസ ഗ്രൂപ്പ് എയർലൈൻസിന്റെ സൗത്ത് ഏഷ്യയിലെ സീനിയർ ഡയറക്റ്റർ സെയിൽസായി ജോർജ് എട്ടിയിൽ നിയമിതനായി. ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽ ലുഫ്താൻസ ഗ്രൂപ്പിന്റെ എല്ലാ വാണിജ്യ പ്രവർത്തനങ്ങളുടെയും മേൽനോട്ടം അദ്ദേഹത്തിനായിരിക്കും.
ലുഫ്താൻസ ജർമൻ എയർലൈൻസ്, ഓസ്ട്രിയൻ, സ്വിസ് എയർലൈൻസ്, ബ്രസൽസ് എയർലൈൻസ്(ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക) എന്നിവയാണ് ഗ്രൂപ്പിലെ അംഗങ്ങൾ. ദക്ഷിണേഷ്യയിൽ 58 സർവീസുകളാണ് ലുഫ്താൻസയ്ക്കുള്ളത്. ഇന്ത്യയിലെ നാലു നഗരങ്ങളായ ഡൽഹി, മുംബൈ, ചെന്നൈ, ബംഗളുരു, കൂടാതെ കൊളംബോ എന്നിവിടങ്ങളിൽ നിന്നും യൂറോപ്യൻ ഹബ്ബായ ഫ്രാങ്ക്ഫർട്ട്, മ്യൂണിക്ക്, സൂറിച്ച് വഴി 343 സ്ഥലങ്ങളിലേയ്ക്കും നൂറിലധികം രാജ്യങ്ങളിലേയ്ക്കും ലുഫ്താൻസാ പറക്കുന്നുണ്ട്.
തിരുവനന്തപുരം എൻജിനീയറിംഗ് കോളേജിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിംഗിൽ ബിരുദമെടുത്തയാളാണ് അദ്ദേഹം. തുടർന്ന് ഇൻഡോ ജർമൻ ചേംബർ ഓഫ് കൊമേഴ്സിൽ നിന്നും ബിസിനസ് അഡ്മിനിസ്ട്രേഷൻ & മാനേജ്മെന്റിൽ പി.ജി ഡിപ്ളോമയും കരസ്ഥമാക്കി. 1996 ൽ മാനേജ്മെന്റ് ട്രെയ്നിയായാണ് ജോർജ് എട്ടിയിൽ ലുഫ്താൻസയിൽ ചേരുന്നത്. തുടർന്ന് ഓപ്പറേഷൻസ് ആൻഡ് പാസഞ്ചർ സർവീസ്, ജിഎം അസിസന്റ്(ഫിനാൻസ് ആന്റ് പേഴ്സണൽ, സൗത്ത് ഏഷ്യ),മാനേജർ (കണ്ട്രോളിംഗ്,സൗത്ത് ഏഷ്യ), സ്റ്റേഷൻ മാനേജർ (ചെന്നൈ),സ്റ്റേഷൻ മാനേജർ (മുംബൈ/പൂനൈ), സീനിയർ മാനേജർ (ബിസിനസ് യൂണിറ്റ് കണ്ട്രോളർ), സീനിയർ മാനേജർ (കീ അക്കൗണ്ട് & ബിസിനസ് യൂണിറ്റ് കണ്ട്രോളിംഗ്), സീനിയർ മാനേജർ(ഫിനാൻഷ്യൽ കണ്ടോളിംഗ്, സെയിൽസ് ജർമനി, ഓസ്ട്രിയ, സ്വിറ്റ്സർലണ്ട്)എന്നീ വിഭാഗത്തിൽ ജോലി ചെയ്തിട്ടുണ്ട്.തുടർന്ന് ഇന്ത്യയിലെ പതിമൂന്ന് സ്ഥലങ്ങളിൽ പ്രവർത്തിച്ച ശേഷം 2009ൽ ഫ്രാങ്ക്ഫർട്ടിലേക്കു മാറി. നിലവിൽ സീനിയർ ഡയറക്ടർ ഗ്ലോബൽ സെയിൽസ് പ്രോഡക്റ്റ് ആൻഡ് പ്രോഗ്രാംസ് മേധാവിയായിരുന്നു.
കഴിഞ്ഞ 23 വർഷമായി ലുഫ്താൻസയിൽ വിവിധ കേഡറുകളിൽ ജോലി ചെയ്തിട്ടുള്ള ജോർജ് കോട്ടയം ജില്ലയിലെ പൊൻകുന്നം എട്ടിയിൽ തോമസ്, അന്നമ്മ ദന്പതികളുടെ മകനാണ്. ഭാര്യ മനു ജോർജ്. മക്കൾ അഞ്ജലി, റോഷ്നി. ജീസസ് യൂത്തിന്റെ സജീവ പ്രവർത്തകനും,റെക്സ് ബാൻഡ് ഗ്രൂപ്പിലെ ഗായകനും, ജർമനിയിലെ പ്രമോട്ടറും കൂടിയാണ് ജോർജ്. മലയാളത്തിനു പുറമെ, ഇംഗ്ളീഷ്, ഹിന്ദി, ജർമൻ,ഫ്രഞ്ച് എന്നീ ഭാഷകളും കൈകാര്യം ചെയ്യും. ഇതാദ്യമായാണ് ലുഫ്താൻസായുടെ തലപ്പത്തേയ്ക്ക് ഒരു മലയാളി നിയമിക്കപ്പെടുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ