ബംഗളൂരു: സംസ്ഥാനത്തെ സ്കൂളുകളിൽ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. കഴിഞ്ഞ അധ്യയനവർഷം മാത്രം സംസ്ഥാനത്ത് 70,116 വിദ്യാർഥികൾ പഠനം ഉപേക്ഷിച്ചതായാണ് വിദ്യാഭ്യാസ വകുപ്പിൻറെ പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. സംസ്ഥാനത്തെ പത്താംക്ലാസ് വരെയുള്ള വിദ്യാർഥികളുടെ കണക്കാണ് വകുപ്പ് ശേഖരിച്ചത്. ഗ്രാമീണ മേഖലകളിൽ മാത്രമല്ല, നഗരപ്രദേശങ്ങളിലെ സ്കൂളുകളിലും കുട്ടികളുടെ കൊഴിഞ്ഞുപോക്ക് വർധിക്കുന്നത് ആശങ്കാജനകമാണ്.
പഠനം ഉപേക്ഷിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ മുന്നിൽ ബംഗളൂരു സൗത്ത് വിദ്യാഭ്യാസജില്ലയാണ്. 10,233 വിദ്യാർഥികളാണ് ഇവിടെ പാതിവഴിയിൽ പഠനം അവസാനിപ്പിച്ചത്. രണ്ടാം സ്ഥാനത്തുള്ള കാലാബുരാഗിയിൽ 5,752 വിദ്യാർഥികളും മൂന്നാം സ്ഥാനത്തുള്ള യാദ്ഗിറിൽ 5,741 വിദ്യാർഥികളും പഠനം ഉപേക്ഷിച്ചു. വിജയപുര (4,417), ബല്ലാരി (4,132) എന്നിവയാണ് തൊട്ടുപിന്നിൽ.
മധുഗിരി വിദ്യാഭ്യാസജില്ലയിലാണ് വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് ഏറ്റവും കുറവ് രേഖപ്പെടുത്തിയത്. ഇവിടെ 288 വിദ്യാർഥികൾ മാത്രമാണ് പഠനം ഉപേക്ഷിച്ചത്. തുമകുരു (299), ബലാഗവി (527), ബംഗളൂരു റൂറൽ (553), ഉഡുപ്പി (775), കൊപ്പാൾ (775) വിദ്യാഭ്യാസജില്ലകളാണ് കൊഴിഞ്ഞുപോക്ക് കുറവുള്ള മറ്റു ജില്ലകൾ.
സ്ഥലംമാറ്റം, പഠനത്തിൽ താൽപര്യക്കുറവ്, ബാലവേല, രോഗങ്ങൾ, സ്കൂളുമായുള്ള ദൂരക്കൂടുതൽ, പെണ്കുട്ടികളോടുള്ള വിദ്യാഭ്യാസ നിഷേധം തുടങ്ങിയവയാണ് കൊഴിഞ്ഞുപോക്കിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്.
മറ്റു സംസ്ഥാനങ്ങളിൽ നിന്നും ജില്ലകളിൽ നിന്നുമുള്ള സാധാരണക്കാരായ തൊഴിലാളികളാണ് ബംഗളൂരു സൗത്ത് മേഖലയിൽ കൂടുതലായുമുള്ളത്. ഇവരിൽ ഭൂരിഭാഗം പേരും നിർമാണമേഖലയിൽ ജോലിചെയ്യുന്നവരാണ്. ജോലിയുടെ കരാർ അവസാനിക്കുന്പോൾ ഇവർ കുട്ടികളുമായി മറ്റു സ്ഥലങ്ങളിലേക്ക് പോകാറാണ് പതിവ്. ഇതോടൊപ്പം പ്രദേശത്തെ സ്കൂളുകളിൽ പഠിക്കുന്ന ഇവരുടെ മക്കളും വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങി പോകും. ഇതാണ് കൊഴിഞ്ഞുപോക്ക് ഉയരാൻ കാരണമായി വിലയിരുത്തുന്നത്.
കഴിഞ്ഞ വർഷം നവംബർ 14നും 30നുമിടയിലുള്ള കാലയളവിലാണ് സർവേ നടപടികൾ നടത്തിയത്. കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ സൗജന്യ യൂണിഫോം ഉൾപ്പെടെയുള്ള നടപടികൾ വിദ്യാഭ്യാസവകുപ്പ് സ്വീകരിച്ചിട്ടുണ്ടെങ്കിലും അവയൊന്നും ഫലപ്രദമാകുന്നില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.