ജർമനിയെ പിടിച്ചുലച്ച ഹാക്കിംഗിനു പിന്നിൽ ഇരുപതുകാരൻ
Friday, January 11, 2019 9:40 PM IST
ബർലിൻ: ജർമൻ ചാൻസലർ ആംഗല മെർക്കൽ അടക്കം പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ വിവരങ്ങൾ മോഷ്ടിച്ച് പരസ്യപ്പെടുത്തിയ ഹാക്കർ ഇരുപതുകാരനെന്ന് ഏറെക്കുറെ സ്ഥിരീകരണമായി.

മാതാപിതാക്കളോടൊപ്പം പശ്ചിമ ജർമൻ നഗരത്തിൽ ഒതുങ്ങിക്കഴിയുന്ന പയ്യനാണിതിനു പിന്നിലെന്ന് പരിചയമുള്ളവർക്ക് വിശ്വസിക്കാനാവുന്നില്ല. ദൈവത്തിനായാണ് തന്‍റെ പ്രവൃത്തിയെന്ന മട്ടിലാണ് അവന്‍റെ വിശദീകരണങ്ങൾ. ഡിസംബർ ഗോഡ് എന്നും ഗോഡ് എന്നും മറ്റുമാണ് ട്വിറ്ററിൽ ഇവൻ ഉപയോഗിച്ചിരുന്ന പേര്.

ആയിരത്തോളം ജർമൻ രാഷ്ട്രീയക്കാരുടെയും സെലിബ്രിറ്റികളുടെയും മാധ്യമ പ്രവർത്തകരുടെയും സ്വകാര്യ ഫോട്ടോകളും ക്രെഡിറ്റ് കാർഡ് വിവരങ്ങളും വിലാസങ്ങളും ഫോണ്‍ നന്പറുകളുമാണ് ഇവൻ മോഷ്ടിച്ച് പരസ്യപ്പെടുത്തിയത്.

ആഴ്ചകളോളം ഇവന്‍റെ പ്രവർത്തനങ്ങൾ ആരുടെയും ശ്രദ്ധയിൽപ്പെട്ടതു പോലുമില്ല. വ്യവസ്ഥകളോടുള്ള പോരാട്ടമെന്ന നിലയിലാണ് താനിതൊക്കെ ചെയ്യുന്നതെന്നാണ് അവന്‍റെ വിശദീകരണം. രാഷ്ട്രീയക്കാരുടെ പല പ്രവൃത്തികളും തന്നെ അസ്വസ്ഥനാക്കുന്നു എന്നും അവർ പറയുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ