വായ്പ എഴുതിത്തള്ളൽ: കൂടുതൽ ആനുകൂല്യം വടക്കൻ കർണാടകയ്ക്ക്
Monday, December 24, 2018 7:32 PM IST
ബംഗളൂരു: കാർഷികവായ്പ എഴുതിത്തള്ളിയതിന്‍റെ ആനുകൂല്യം കൂടുതൽ ലഭിക്കുന്നത് വടക്കൻ കർണാടക മേഖലയ്ക്കെന്ന് സർക്കാർ കണക്കുകൾ. ആകെ 46753 കോടി രൂപയുടെ വായ്പയാണ് എഴുതിത്തള്ളിയത്. ഇവയിൽ 29190 കോടി രൂപയും വടക്കൻ കർണാടകയിലെ 12 ജില്ലകൾക്കാണ് ലഭിക്കുന്നത്. കൂടുതൽ കാർഷികവായ്പകളും വടക്കൻ കർണാടകയിൽ നിന്നുള്ളവരുടേതായിരുന്നു. വടക്കൻ കർണാടകയെ സർക്കാർ അവഗണിക്കുന്നുവെന്ന് ആരോപണങ്ങൾ ഉ‍യർന്നതിന്‍റെ പശ്ചാത്തലത്തിലാണ് പുതിയ കണക്കുകൾ സർക്കാർ പുറത്തുവിട്ടത്.

പഴയ മൈസൂരു മേഖലയ്ക്ക് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി കൂടുതൽ പ്രാധാന്യം നല്കുന്നുവെന്നും വിമർശനങ്ങൾ ഉയർന്നിരുന്നു. ഈ മേഖലയിലെ 12 ജില്ലകൾക്കായി 12079 കോടി രൂപയാണ് ലഭിക്കുന്നത്. സെൻട്രൽ കർണാടകയിലെ മൂന്നു ജില്ലകൾക്ക് 3981 കോടി, തീരദേശ കർണാടകയിലെ മൂന്നു ജില്ലകൾക്ക് 1507 കോടി എന്നിങ്ങനെയാണ് ബാക്കി കണക്കുകൾ.

അതേസമയം, കടം എഴുതിത്തള്ളൽ പ്രഖ്യാപിച്ചിട്ട് മൂന്നുമാസം പിന്നിട്ടിട്ടും 800 പേർക്ക് മാത്രമാണ് ആനുകൂല്യം ലഭിച്ചതെന്നാണ് കർഷകർ ആരോപിക്കുന്നത്. സഹകരണബാങ്കുകളിൽ നിന്നു വായ്പയെടുത്ത കർഷകർക്കു മാത്രമാണ് ആനുകൂല്യം ലഭിച്ചത്. പൊതുമേഖലാ ബാങ്കുകളിൽ നിന്നു വായ്പയെടുത്തവർക്കും ആനുകൂല്യം ഉടൻ ലഭ്യമാക്കുമെന്ന് സർക്കാർ ഉറപ്പുനല്കിയിട്ടുണ്ട്.