ദൈവരാജ്യം പ്രചരിപ്പിക്കാൻ സമർപ്പിത പ്രവർത്തകരെ സഭ തേടുന്നുവെന്ന് ബിഷപ് മാർ സെറാഫിം
പി.പി. ചെറിയാൻ
Saturday, July 19, 2025 11:53 AM IST
ഡാളസ്: ദൈവരാജ്യം മറ്റുള്ളവരിലേക്ക് എത്തിക്കുക എന്ന മഹത്തായ ലക്ഷ്യം പൂർത്തീകരിക്കുന്നതിന് മാർത്തോമ്മ സഭയ്ക്ക് കൂടുതൽ സമർപ്പിതരായ പ്രവർത്തകരെ ആവശ്യമാണെന്ന് ബിഷപ് മാത്യൂസ് മാർ സെറാഫിം അനുസ്മരിപ്പിച്ചു.
സഭയുടെ പ്രവർത്തനങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിൽ നിലവിൽ സമയക്കുറവ് വലിയ തടസമാണെന്നും ഈ പ്രതിസന്ധി മറികടക്കാൻ കൂടുതൽ പ്രവർത്തകരെ ലഭിക്കുന്നതിനു തീവ്രമായ പ്രാർഥനകൾ ആവശ്യമാണെന്നും എല്ലാവരുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
തികളാഴ്ച വൈകുന്നേരം ഡാളസ് സെന്റ് പോൾസ് മാർത്തോമ്മ ചർച്ചിൽ നടന്ന വിശുദ്ധ കുർബാനക്കിടയിൽ സന്ദേശം നൽകുകയായിരുന്നു അടൂർ ഭദ്രാസനാധ്യക്ഷനും കേരള കൗൺസിൽ ഓഫ് ചർച്ചസ് വൈസ് പ്രസിഡന്റുമായ ബിഷപ് മാത്യൂസ് മാർ സെറാഫിം തിരുമേനി.
"സൗജന്യമായി ലഭിച്ചത് സൗജന്യമായി കൊടുക്കുക' എന്ന തത്വം ഈ ദൗത്യത്തിൽ അത്യന്താപേക്ഷിതമാണെന്ന് തിരുമേനി ഊന്നിപ്പറഞ്ഞു. നമുക്ക് ലഭിച്ച ദൈവാനുഗ്രഹങ്ങൾ യാതൊരു പ്രതിഫലവും കൂടാതെ മറ്റുള്ളവരിലേക്ക് എത്തിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു.
ഇത് രോഗങ്ങളോ വേദനകളോ ഇല്ലാത്ത ഒരനുഭവമാണെന്നും ജീവിതം ദൈവത്തിന് സമർപ്പിക്കുമ്പോൾ ലഭിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ചാണ് പ്രധാനമായും സംസാരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദൈവം നമ്മുടെ കാര്യങ്ങളിൽ ഇടപെടുകയും നമ്മുടെ അവസ്ഥകളെയും പാതകളെയും അനുഗ്രഹിക്കുകയും ചെയ്യുമെന്നും തിരുമേനി ഓർമിപ്പിച്ചു. ഈ സുപ്രധാന വിവരം വ്യക്തിപരമായി സൂക്ഷിക്കാതെ മറ്റുള്ളവരുമായി പങ്കുവയ്ക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞു.
നമ്മുടെ ജീവിതങ്ങളെയും കഴിവുകളെയും ദൈവത്തിന് സമർപ്പിക്കുമ്പോൾ ലഭിക്കുന്ന അനുഗ്രഹങ്ങൾ, കൈകളിൽ ആഭരണങ്ങൾ അണിയുന്നതുപോലെ നമ്മുടെ ജീവിതത്തെ അലങ്കരിക്കുമെന്നും തിരുമേനി ഓർമിപ്പിച്ചു.

മാർത്തോമ്മ സഭയുടെ എപ്പിസ്കോപ്പയായി ചുമതലയേറ്റത്തിന് ശേഷം ആദ്യമായി ഡാളസിൽ എത്തിച്ചേർന്ന ബിഷപ് മാത്യൂസ് മാർ സെറാഫിം തിരുമേനിയെ സെന്റ് പോൾസ് മാർത്തോമ്മ ഇടവക വികാരി റവ റെജിൻ രാജു, ട്രസ്റ്റി ജോൺ മാത്യു, സെക്രട്ടറി സോജി സ്കറിയ, വൈസ് പ്രസിഡന്റ് തോമസ് അബ്രഹാം, കമ്മിറ്റി അംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരിച്ചു.
തുടർന്ന് ഗായക സംഘത്തിന്റെ ഗാനശുശ്രുഷയ്ക്ക് ശേഷം നടന്ന വിശുദ്ധ കുർബാനയ്ക്ക് എപ്പിസ്കോപ്പ മുഖ്യ കാർമികത്വം വഹിച്ചു. രാജൻ കുഞ്ഞു ചിറയിൽ, ടെനി കൊരുത്, ജോതം സൈമൺ എന്നിവർ സഹ കാർമികരായിരുന്നു.
കുർബാനയ്ക്ക് ശേഷം നടന്ന സ്വീകരണ സമ്മേളനത്തിൽ എം.സി. അലക്സാണ്ടർ പ്രാരംഭ പ്രാർഥന നടത്തി. തുടർന്ന് ഇടവക സെക്രട്ടറി സോജി സ്കറിയ സ്വാഗതം ആശംസിച്ചു.
ഇടവകയുടെ ഉപഹാരം ട്രസ്റ്റി ജോൺ മാത്യു തിരുമേനിക്കു സമ്മാനിച്ചു. സ്വീകരണത്തിന് തിരുമേനി സമുചിതമായി മറുപടി നല്കി. ഇടവക വികാരി റവ. റെജിൻ രാജു നന്ദിയും പറഞ്ഞു.