ദമ്മാം: അറുപത് വയസ് പിന്നിട്ടതിനാൽ പ്രവാസി ക്ഷേമനിധിയിൽ അംഗത്വമെടുക്കാൻ കഴിയാതെ പോയ പ്രവാസികൾക്കും, പ്രവാസി ക്ഷേമനിധി പെൻഷൻ പദ്ധതിയിൽ ചേരാൻ അവസരമൊരുക്കണമെന്ന് നവയുഗം സാംസ്കാരികവേദി അദാമ യൂണിറ്റ് കണ്വൻഷൻ കേരള സർക്കാരിനോട് ആവശ്യപ്പെട്ടു.
വ്യക്തിപരമായ പല കാരണങ്ങൾ കൊണ്ടും, ക്ഷേമനിധിയെപ്പറ്റിയുള്ള അജ്ഞത കൊണ്ടും, സാഹചര്യങ്ങൾ മൂലവും ആകാം പല പ്രവാസികൾക്കും അറുപത് വയസ് ആകുന്നതിനു മുൻപ് ക്ഷേമനിധിയിൽ അംഗത്വം എടുക്കാൻ കഴിയാതെ പോയത്. അത്തരക്കാർക്ക് ഒരു അവസരം കൂടി കൊടുക്കാൻ സർക്കാർ അവസരം ഒരുക്കണം. ഈ കാലയളവിൽ പ്രവാസി സംഘടനകളുടെ സഹായത്തോടെ വൻപ്രചാരണം നൽകി അത്തരം എല്ലാ പ്രവാസികളെയും കൊണ്ട് ക്ഷേമനിധിയിൽ അംഗത്വം എടുപ്പിയ്ക്കാൻ കഴിയണം. ക്ഷേമനിധിയിൽ ചേർന്ന് അഞ്ചു വര്ഷം തുടർച്ചയായി അംശദായം അടച്ചു കഴിഞ്ഞു കഴിഞ്ഞാൽ, അവർക്കും പ്രവാസി പെൻഷൻ കിട്ടുന്ന സംവിധാനം ഒരുക്കണമെന്നും അതിനു സർക്കാർ മുൻകൈ എടുക്കണമെന്നും നവയുഗം സാംസ്കാരവേദി പറഞ്ഞു.
ദമ്മാം സിറ്റിയിൽ യൂണിറ്റ് പ്രസിഡന്റ് സാബു വർക്കലയുടെ അധ്യക്ഷതയിൽ ചേർന്ന നവയുഗം അദാമ യൂണിറ്റ് കണ്വൻഷൻ നവയുഗം മേഖല സെക്രട്ടറി ഗോപകുമാർ അന്പലപ്പുഴ ഉദ്ഘാടനം ചെയ്തു.
നവയുഗം ഡിസംബറിൽ നടത്തുന്ന നവയുഗസന്ധ്യ-2ഗ22 എന്ന മെഗാപരിപാടിയെക്കുറിച്ചും, വിവിധ ക്യാന്പയിനുകളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
ദമ്മാം മേഖല പ്രസിഡന്റ് തന്പാൻ നടരാജൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. നവയുഗം യൂണിറ്റ് ഭാരവാഹികളായ ജാബിർ, ഷീബ സാജൻ, മുഹമ്മദ് ഷിബു, സത്യൻ കുണ്ടറ എന്നിവർ സംസാരിച്ചു.
നവയുഗം അദാമ യൂണിറ്റിന്റെ പുതിയ ഭാരവാഹികളെയും കണ്വെൻഷൻ തെരെഞ്ഞെടുത്തു
മുഹമ്മദ് ഷിബു( പ്രസിഡന്റ്), സാബു വർക്കല( സെക്രട്ടറി), സാജൻ ജേക്കബ് ( രക്ഷാധികാരി), മധു കുമാർ, ഷീബ സാജൻ( വൈ പ്രസിഡന്റ്), സത്യൻ കുണ്ടറ, സുരേഷ് കുമാർ (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് പുതിയ യൂണിറ്റ് ഭാരവാഹികൾ.