യാത്ര നിരോധനം; ട്രാവല്‍ മേഖലയില്‍ കടുത്ത ആശങ്ക
Monday, August 3, 2020 9:25 PM IST
കുവൈറ്റ് സിറ്റി : ആഗോള കോവിഡ് വ്യാപനത്തിന്‍റെ പാശ്ചാത്തലത്തില്‍ 31 ഓളം രാജ്യങ്ങളിലെ വാണിജ്യ വിമാനങ്ങള്‍ക്ക് വ്യോമ നിരോധനം ഏര്‍പ്പെടുത്തിയത് ട്രാവല്‍ മേഖലയെ സാരമായി ബാധിക്കുമെന്ന് ആശങ്ക. അപ്രതീക്ഷതമായ വിലക്ക് മൂലം പതിനായിരത്തോളം ടിക്കറ്റുകൾ വിമാന കമ്പനികള്‍ മടക്കിനല്‍കേണ്ടി വരുമെന്ന് അൽ ഖബസ് പത്രം റിപ്പോർട്ട് ചെയ്തത്.

കുവൈറ്റ് വിമാനത്താവളത്തിൽനിന്ന് കൊമോഴ്സ്യൽ വിമാന സർവീസ് ശനിയാഴ്ച ആരംഭിച്ച പശ്ചാത്തലത്തിലാണ് കോവിഡ് വ്യാപനമുള്ള 31 രാജ്യങ്ങളിൽനിന്ന് കുവൈറ്റിലേക്ക് നേരിട്ട് വരുന്നതിന് കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നിയന്ത്രണം ഏർപ്പെടുത്തിയത്. വിലക്കില്ലാത്ത രാജ്യങ്ങളിൽ രണ്ടാഴ്ച താമസിച്ചതിനുശേഷം ആരോഗ്യ സുരക്ഷാ മാർഗനിർദേശങ്ങൾ പാലിച്ച് വരുന്നതിന് തടസമില്ല.രാജ്യത്തെ ഏറ്റവും കൂടുതല്‍ വിദേശി സമൂഹമുള്ള ഇന്ത്യ, ഈജിപ്ത്, ബംഗ്ലാദേശ്, ഫിലിപ്പീൻസ്,പാക്കിസ്ഥാൻ രാജ്യങ്ങളും പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ട്.

ആരോഗ്യ അധികാരികളുടെ തീരുമാനം സാമ്പത്തിക പ്രതിസന്ധിക്കും വിമാന കമ്പിനികള്‍ക്കും ട്രാവൽ ഓഫീസുകൾക്കും വലിയ നഷ്ടം വരുത്തുമെന്നും ഈ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ അഭിപ്രായപ്പെട്ടു. കുവൈറ്റിലെ 4.8 ദശലക്ഷം ജനസംഖ്യയുടെ ഏകദേശം 3.4 ദശലക്ഷം വിദേശികളാണ്.മഹാമാരിക്കാലത്ത് ഏറ്റവുമധികം പ്രതിസന്ധി നേരിട്ട ട്രാവൽ ഏജൻസികൾ ഉയർത്തെഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പുതിയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. നേരത്തെ അറബ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ടൂറിസം ആൻഡ് അറബ് എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ നടത്തിയ പഠനത്തില്‍ കോവിഡ് 19 പകര്‍ച്ചവ്യാധി സൃഷ്ടിച്ച പ്രതിസന്ധി നിമിത്തം കുവൈത്ത് ട്രാവല്‍ മേഖലക്ക് ഈ വര്‍ഷം മാത്രം ആയിരം കോടി ഡോളര്‍ നഷ്ടമാകുമെന്ന് വെളിപ്പെടുത്തിയിരുന്നു.

റിപ്പോർട്ട്: സലിം കോട്ടയിൽ