പ്രവാസികളുടെ വിമാന യാത്ര ചെലവ്; ഹൈക്കോടതി വിധി നടപ്പാക്കണം : ഇന്ത്യൻ സോഷ്യൽ ഫോറം
Saturday, May 30, 2020 10:52 AM IST
ജിദ്ദ: കോവിഡ് മൂലം ജോലി നഷ്ടപ്പെട്ടും വീസ കാലാവധി തീർന്നതിനാലും സ്വദേശത്തേക്കുള്ള മടക്കയാത്രയ്ക്ക് വിമാനടിക്കറ്റ് എടുക്കാൻ സാമ്പത്തിക ശേഷിയില്ലാത്ത എല്ലാ ഇന്ത്യക്കാർക്കും എംബസി / കോൺസുലേറ്റ് ക്ഷേമനിധിയിൽ നിന്നും ടിക്കറ്റിനുള്ള സഹായം നല്കണമെന്നുള്ള ഹൈക്കോടതി വിധി നടപ്പാക്കണമെന്ന് ഇന്ത്യൻ സോഷ്യൽഫോറം ജിദ്ദ കേരള സ്റ്റേറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.

വരുമാനമാർഗം അടഞ്ഞതിനാൽ മടക്ക ടിക്കറ്റിനുള്ള വഴി പോലും കാണാനാവാതെ നിസഹായരായിക്കഴിയുന്ന ആയിരക്കണക്കിന് പ്രവാസികളാണ് വിമാനയാത്രക്ക് വലിയ തുക കണ്ടെത്താനാകാതെ ബുദ്ധിമുട്ടുന്നത്.

കോവിഡ് മൂലം മരണപ്പെട്ട പ്രവാസികളുടെ നിരാലംബരായ കുടുംബങ്ങളിലെ സഹായിക്കാൻ പ്രത്യേക പാക്കേജ് നടപ്പാക്കണം. കുടുംബനാഥന്മാരുടെ മരണംമൂലം നിത്യവൃത്തിക്ക് വകയില്ലാതാവുകയും കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങുകയും ചെയ്യുന്ന കുടുംബങ്ങളെ സഹായിക്കുന്നതിന് വേണ്ടി സർക്കാർ നടപടി കൈക്കൊള്ളണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.

കൊറോണ വ്യാപനം കാരണം മാതൃ രാജ്യത്തേക്ക് തിരികെ പോവുന്ന പ്രവാസികളുടെ ക്വറന്റൈൻ ചെലവ് പ്രവാസികൾ തന്നെ വഹിക്കണമെന്ന സർക്കാർ തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിച്ചത് വലിയ പ്രതിഷേധങ്ങൾ ഉയർന്നതിനാൽ തിരുത്തുകയും പ്രവാസികൾക്കിടയിൽ പാവപ്പെട്ടവനെന്നും കഴിവുള്ളവനെന്നും വേർതിരിവുണ്ടാക്കി രണ്ടാമതും മുഖ്യമന്ത്രി പ്രവാസികളെ വഞ്ചിക്കുകയാണെന്നും സോഷ്യൽ ഫോറം ഭാരവാഹികൾ കുറ്റപ്പെടുത്തി.

വിദേശ രാജ്യങ്ങളിൽ സന്ദർശനം നടത്തവേ തള്ളിവിടുന്ന വാഗ്ദാനങ്ങൾ കാണിച്ചുകൊണ്ട് പ്രവാസികളിൽ നിന്നും രാജ്യത്തേക്ക് വരുമാനമുണ്ടാക്കുകയെന്നല്ലാതെ കഷ്ടതയനുഭവിക്കുന്ന പ്രവാസികളെ സഹായിക്കാൻ കേന്ദ്ര-കേരള സർക്കാരുകൾ പര്യാപ്തമായതൊന്നും ചെയ്യുന്നില്ലെന്നും യോഗം ആരോപിച്ചു.

രാജ്യത്തിൻറെ അഭിവൃദ്ധിക്കായി വിയർപ്പൊഴുക്കുന്ന പ്രവാസികളെ പ്രയാസത്തിലേക്കു തള്ളിവിടാതെ അവരെക്കൂടി പരിഗണിച്ചുകൊണ്ടുള്ള പദ്ധതികൾ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു.

വീഡിയോ കോൺഫറൻസിങ്ങിലൂടെ നടന്ന ചർച്ചയിൽ ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് ഹനീഫ കിഴിശ്ശേരി, ജനറൽ സെക്രട്ടറി കോയിസ്സൻ ബീരാൻ കുട്ടി, മുഹമ്മദ് കുട്ടി തിരുവേഗപ്പുറ, ഷാഫി കോണിക്കൽ, ഷാഹുൽ ഹമീദ് മേടപ്പിൽ തുടങ്ങിയവർ സംബന്ധിച്ചു.

റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ