ജലീബ്, മഹബുള്ള, ഫര്‍വാനിയ, ഖൈത്താന്‍, ഹവല്ലിയില്‍ പൂര്‍ണ ലോക്ക് ഡൗണ്‍ തുടരും
Friday, May 29, 2020 8:09 AM IST
കുവൈത്ത് സിറ്റി: പൂര്‍ണകര്‍ഫ്യൂ അവസാനിക്കുന്ന മേയ് 31 മുതല്‍ രാജ്യത്ത് ഭാഗിക നിയന്ത്രണം കൊണ്ടുവരുമെന്നും ജലീബ്, മഹബുള്ള, ഫര്‍വാനിയ, ഖൈത്താന്‍, ഹവല്ലിയില്‍ പൂര്‍ണ ലോക് ഡൌണ്‍ തുടരുമെന്നും കുവൈത്ത് മന്ത്രിസഭ തീരുമാനിച്ചു.

അടുത്ത ഞായറാഴ്ച മുതൽ വൈകിട്ട് 6 മുതൽ രാവിലെ 6 വരെയാണ് ഭാഗിക കർഫ്യൂ ഏർപ്പെടുത്തുകയെന്ന് ആഭ്യന്തരമന്ത്രിയുമായ അനസ് അൽ സലേഹ് പ്രഖ്യാപിച്ചു.പൂർണമായി അടച്ചിടുന്ന സ്ഥിതി തുടരാനാവില്ലെന്നും എല്ലാ സുരക്ഷ സംവിധാനങ്ങളോടെയും കുവൈത്ത് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു പോകേണ്ടതുണ്ടെന്നു അനസ് സാലെഹ് പത്ര സമ്മേളനത്തിൽ വ്യക്തമാക്കി. ജലീബിലും മഹബുള്ളയിലും ഫര്‍വാനിയിലും ഖൈത്താനിലും ഹവല്ലിയിലും അടുത്ത മൂന്ന് ആഴ്ചത്തേക്ക് പൂര്‍ണ്ണ ലോക്ഡൌണ്‍ ആയിരിക്കും.

അഞ്ച് ഘട്ടങ്ങളായാണ് പദ്ധതികള്‍ ആസൂത്രണം ചെയ്തിരിക്കുന്നതെന്നും ആദ്യ ഘട്ടമെന്ന നിലയിലാണ് ഈ പ്രദേശങ്ങളില്‍ സാമ്പൂര്‍ണ്ണ ലോക്ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. ഈ പ്രദേശങ്ങളില്‍ നിന്നും അകത്തേക്കും പുറത്തേക്കും പോകുന്നതില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഉണ്ടാകും. രാജ്യം സാധാരണ ജീവതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് കര്‍ഫ്യൂ സമയത്തില്‍ ഇളവ് നല്‍കിയതെന്ന് പ്രത്ര സമ്മേളനത്തില്‍ മന്ത്രിമാര്‍ അറിയിച്ചു. വിവിധ മേഖലകളിലെ വിദഗ്ദരെ ഉള്‍പ്പെടുത്തി രാജ്യത്തെ സാധാരണ ജീവതത്തിലേക്ക് കൊണ്ടുവരുവാനുള്ള പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്നത്. ആദ്യ ഘട്ടത്തിലെ ഫലം അനുസരിച്ച് തുടര്‍ന്നുള്ള ഘട്ടങ്ങള്‍ നടപ്പിലാക്കും. വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാനമായ തീരുമാനങ്ങള്‍ കൈകൊണ്ടത്.

ആരോഗ്യ മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് പള്ളികളും, മെയ്ന്റനൻസ്, ലോജിസ്റ്റിക്സ്, ലോൺഡ്രി സ്ഥാപനങ്ങളും,ഡെലിവറി സംവിധാനത്തോടെ റസ്റ്ററന്‍റുകളും കോഫി ഷോപ്പുകളും ഇൻഡസ്ട്രിയൽ മേഖലകയിലെ സ്ഥാപനങ്ങളും ഭാഗിക പൊതു ഗതാഗതവും വാഹന ഗാരേജകളും സ്പേയര്‍ പാര്‍ട്സ് കടകളും പ്രവര്‍ത്തിക്കും.

റിപ്പോർട്ട്: സലിം കോട്ടയിൽ