അബുദാബി: യുഎഇയിൽനിന്നു വായ്പ തിരിച്ചടയ്ക്കാതെയോ പണം തട്ടിപ്പു നടത്തിയിട്ടോ ഇനി സ്വന്തം രാജ്യമായ ഇന്ത്യയിലേക്കു പോന്നാൽ രക്ഷപ്പെടാമെന്നു കരുതേണ്ട. യുഎഇ സിവിൽ കോടതി വിധികൾ ഇന്ത്യയിലും ബാധകമാക്കി കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. കഴിഞ്ഞ 18നാണ് ഈ വിജ്ഞാപനം പുറപ്പെടുവിച്ചത്. യുഎഇയിൽ സിവിൽ കേസിൽ പ്രതികളായതിനുശേഷം ഇന്ത്യയിലേക്കു രക്ഷപ്പെടുന്നവരെ പിടികൂടാനുള്ള നടപടികൾ എളുപ്പമാക്കാൻ ഇതുവഴി കഴിയും. കേന്ദ്രസർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനം അനുസരിച്ചു ഇരു രാജ്യങ്ങളും തമ്മിൽ 20 വർഷത്തേക്കുള്ള ഉഭയകക്ഷി ജുഡീഷൽ സഹകരണ ഉടമ്പടി പ്രാബല്യത്തിൽ വരും.
വായ്പയിൽ വീഴ്ച വരുത്തൽ, ചെക്കു മടങ്ങൽ, പണം തട്ടിപ്പ് തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങളിൽ ഇതുവഴി നടപടിയെടുക്കാം. വിവാഹമോചനവുമായി ബന്ധപ്പെട്ട സിവില്‍ കേസുകളില്‍ യുഎഇ കോടതികള്‍ പുറപ്പെടുവിക്കുന്ന ഉത്തരവും ഇന്ത്യയില്‍ ബാധകമാകും.
പുതിയ നടപടിയിലൂടെ യുഎഇ കോടതിവിധി നടപ്പാക്കി കിട്ടാന്‍ ബാങ്കുകളും വ്യക്തികളും ഇന്ത്യയിലെ ജില്ലാ കോടതികളെ സമീപിച്ചാല്‍ മതിയാകും. സാന്പത്തിക കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടെയുള്ള കേസുകളില്‍ നേരത്തെ കക്ഷികള്‍ നാട്ടിലെ കോടതികളില്‍ പുതിയ ഹര്‍ജി നല്കി വിചാരണ നടത്തണമായിരുന്നു. എന്നാല്‍, ഇനിമുതല്‍ ഇന്ത്യയിലെ കോടതികളില്‍ പുതിയ കേസ് ഫയല്‍ ചെയ്യേണ്ട ആവശ്യമില്ല. ഇന്ത്യയിലെ ജില്ലാ കോടതി വിധിയായിട്ടാണ് യുഎഇയിലെ സിവില്‍ കോടതിയുടെ വിധികള്‍ പരിഗണിക്കപ്പെടുക.
യുഎഇ ഫെഡറല്‍ സുപ്രീം കോടതി, അബുദാബി, ഷാര്‍ജ, അജ്മാന്, ഉമ്മുല്‍ഖുവൈന്‍, ഫുജൈറ എന്നിവിടങ്ങളിലെ ഫെഡറല്‍ ഫസ്റ്റ് ഇന്‍സ്റ്റന്‍സ്, അപ്പീല്‍ കോടതികള്‍, അബുദാബി ജുഡീഷല്‍ ഡിപ്പാര്‍ട്ട്മെന്റ്, ദുബായ് കോടതികള്‍, റാസല്‍ഖൈമ ജുഡീഷല്‍ ഡിപ്പാര്‍ട്ട്മെന്റ്, അബുദാബി ഗ്ലോബല്‍ മാര്‍ക്കറ്റിലെ കോടതികൾ, ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷല്‍ സെന്ററിലെ കോടതികള്‍ എന്നിവയുടെ വിധിയാണ് ഇന്ത്യയിലെ കോടതികള്‍ വഴി നടപ്പാകുക. ഇന്ത്യയിലെ കോടതികള്‍ വഴി വിധികള്‍ നടപ്പാക്കുന്ന വിദേശ രാജ്യങ്ങളില്‍ ഇതുവരെ യുഎഇ ഉള്‍പ്പെട്ടിരുന്നില്ല. യുഎഇയിൽ സാന്പത്തിക കുറ്റകൃത്യങ്ങളിൽ കുടുങ്ങുമെന്ന് ആയപ്പോൾ രക്ഷപ്പെട്ടു കടന്ന നിരവധി പ്രവാസികൾ ഇന്ത്യയിലുണ്ടെന്നാണ് യുഎഇയിലെ അഭിഭാഷകർ പറയുന്നത്.