ജിദ്ദ. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ മതേതര രാജ്യമായ ഇന്ത്യയെ സാമുദായികമായി വിഭജിക്കാനുള്ള ശ്രമമാണ് പൗരത്വ ബില്ലിലൂടെ ഫാസിസ്റ്റ് കക്ഷികൾ ലക്ഷ്യമിടുന്നതെന്ന് ഐസിഎഫ് കുറ്റപ്പെടുത്തി.
പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് രാജ്യങ്ങളിൽ നിന്നും കുടിയേറിയ മുസ്്ലിംകളല്ലാത്ത സമുദായക്കാർക്ക് പൗരത്വം നൽകുന്നത് മത ചേരിതിരിവ് സൃഷ്ടിക്കാനും രാജ്യത്ത് അരക്ഷിതാവസ്ഥയും കലാപങ്ങളുമുണ്ടാക്കി നാടിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണ്. രാജ്യത്തിന്റെ അതിർത്തിക്കുള്ളിൽ ഒരു വ്യക്തിയുടെയും നിയമത്തിന്റെ മുന്നിലെ സമത്വവും നിയമത്തിന്റെ തുല്യ സംരക്ഷണവും മതം, വർഗം, ജാതി. ലിംഗം, ജ·നാട് എന്നിവയുടെ പേരിൽ നിഷേധിക്കാനാവില്ലെന്ന് സമത്വ മൗലികഅവകാശങ്ങളുടെ കീഴിൽ വരുന്ന ആർട്ടിക്കിൾ 14ൽ പറയുന്നുണ്ട്.
ഗോവധ നിരോധനം, കാശ്മീരിന്റെ പ്രത്യക പദവി എടുത്തുകളയൽ, മുസ്്ലിം പൈതൃകമുള്ള പേരുകൾ മാറ്റി ഹിന്ദുത്വ പേരുകൾ നൽകൽ തുടങ്ങി ഭരണകൂടങ്ങൾ നടപ്പാക്കികൊണ്ടിരിക്കുന്ന മുസ്്ലിം വിരുദ്ധ നപടികളുടെ തുടർച്ചയാണിത്. രാജ്യത്തിന്റെ മതേതരത്വത്തിന്റെ അടിത്തറയിളക്കുന്ന ഇത്തരം പ്രവർത്തനങ്ങളിൽ നിന്നും ഭരണകൂടങ്ങളെ പിന്തിരിപ്പിക്കാൻ പ്രതിപക്ഷ കക്ഷികളും പൊതു സമൂഹവും മുന്നിട്ടിറങ്ങണമെന്ന് ഐസിഎഫ് നാഷണൽ കമ്മിറ്റി ആവശ്യപെട്ടു.
പൗരത്വബിൽ സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ പ്രവാസ സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിന് മതേതര രാജ്യത്ത് മതം നോക്കി പൗരത്വം എന്ന ശീർഷകത്തിൽ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിലെ പ്രമുഖരെ പങ്കടുപ്പിച്ചു കൊണ്ട് സൗദിയിൽ 30 കേന്ദ്രങ്ങളിൽ ഐസിഎഫ് പൗരസഭ വിളിച്ചുചേർക്കും. നാഷണൽ പ്രസിഡന്റ് സയ്യിദ് ഹബീബ് അൽ ബുഖാരി അധ്യക്ഷം വഹിച്ചു. നിസാർ കാട്ടിൽ, അബൂബക്കർ അൻവരി, ബഷീർ ഉള്ളണം, സലീം പാലച്ചിറ, സിറാജ് കുറ്റ്യാടി, സുബൈർ സഖാഫി, ഉമർ സഖാഫി മൂർക്കനാട്, അബ്ദുൽഖാദർ മാസ്റ്റർ, അബൂസാലിഹ് മുസ്്ലിയാർ, അബദുറഷീദ് സഖാഫി സംബന്ധിച്ചു, ബഷീർ എറണാകുളം സ്വാഗതവും എം കെ അഷ്റഫലി നന്ദിയും പറഞ്ഞു.