കൊച്ചി: ദശാബ്ദത്തിനു ഹ്രസ്വ ചിത്രങ്ങളെ കോർത്തിണക്കി കൊച്ചി, നോയിഡ, ദുബായ് എന്നിവിടങ്ങളായി മൂന്നുഘട്ടങ്ങളായി നടക്കുന്ന പ്രഥമ രാജ്യാന്തര ക്ലബി മിനിമൂവി ഫെസ്റ്റിവലിന് ശനിയാഴ്ച കൊച്ചിയിൽ തിരിതെളിഞ്ഞു. ഫെസ്റ്റിവലിന്റെ ഉദ്ഘാടനം ക്ഷണിക്കപ്പെട്ട സദസിനു സാക്ഷിനിർത്തി നോയിഡ ഫിലിം സിറ്റിയുടെ സ്ഥാപകനും പ്രസിഡന്റുമായ ഡോ. സന്ദീപ് മാർവ ഭദ്രദീപം തെളിച്ചു നിർവഹിച്ചു. പൂർണമായും ഓണ്ലൈനായി നടക്കപ്പെടുന്ന ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിന്റെ വെബ് പോർട്ടൽ ഫെസ്റ്റിവൽ ഡയറക്ടറും മുതിർന്ന ബോളിവുഡ് സംവിധായകനുമായ അശോക് ത്യാഗി ചടങ്ങിൽ വച്ചു പ്രകാശനം ചെയ്തു. തുടർന്ന് മുംബൈ ഭീകരാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ശൗര്യ ചക്ര അവാർഡ് ജേതാവ് സുബൈദാർ പിവി മനീഷിനെ ആദരിച്ചു.
ഇന്ത്യൻ ചരച്ചിത്രരംഗത്തെ പ്രമുഖരായ സി.കെ. മുരളീധരൻ(ഛായാഗ്രാഹകൻ), ജസ്റ്റിസ് ജോസ്(ഓഡിയോഗ്രാഫർ), സുരേഷ് ഏരിയത്(ആനിമേറ്റർ). വസന്തബാലൻ(സംവിധായകൻ), പിഎഫ്. മാത്യൂസ്(തിരക്കഥാകൃത്), മനാജോ ജോർജ്(സംഗീത സംവിധായകൻ), ക്ലബി ബിസിനസ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ വിഷ്ണു സുരേന്ദ്രനാഥ് തുടങ്ങിയവർ സംസാരിച്ചു.
2009 മുതൽ 2019 വരെ ചിത്രീകരിച്ചിട്ടുള്ള മുപ്പതു മിനിറ്റിൽ താഴെ ദൈർഘ്യമുള്ള ഷോർട്ട് ഫിലിമുകളാണ് ക്ലബി മിനിമൂവി ഓഫ് ദ ഡെകൈഡ് എന്നു പേരിട്ടിട്ടുള്ള ഒന്നാംഘട്ടത്തിൽ വരുന്നത്. വിവിധ ഭാഷയിൽ ചിത്രീകരിച്ചിട്ടുള്ള ഷോർട്ട്ഫിലിമുകൾ സൗജന്യമായി www.clubby.inപോർട്ടലിൽ അപ്ലോഡ് ചെയ്യാവുന്നതാണ്. അവ പബ്ലിക് വോട്ടിംഗിലൂടെ ഷോർട്ട്ലിസ്റ്റ് ചെയ്തശേഷം പ്രിയദർഷൻ ചെയർമാനായ വിദഗ്ധ ജൂറി വിലയിരുത്തി വിജയികളെ പ്രഖ്യാപിക്കും. പ്രിയദർശനെ കൂടാതെ ഹോളിവുഡ് സംവിധായകരായ ജെസി വി. ജോണ്സൻ, കാൾ ഹാർബർ, രജിത് കപൂർ, സുരേഷ് ഏരിയത്, ബീന പോൾ, ജസ്റ്റിസ് ജോസ്, സി.കെ. മുരളീധരൻ, ഒനീർ, വസന്തബാലൻ, പിഎഫ് മാത്യൂസ്, രമേശ് നാരായണൻ, രാജീവ് രവി, ബാബു തിരുവല്ല, അഞ്ജലി മേനോൻ, ബി. അജിത്കുമാർ, പി. ബാലചന്ദ്രൻ, പ്രകാശ് മൂർത്തി, മധുപാൽ, മനോജ് ജോർജ് എന്നിവരാണ് ജൂറി അംഗങ്ങൾ.
റിപ്പോർട്ട്: ഇടിക്കുള ജോസഫ്