ദീർഘകാല ഇഖാമ; വിദേശ നിക്ഷേപത്തിന്‍റെ അനന്ത സാധ്യത: ഡോ. സിദ്ദീഖ് അഹമ്മദ്
Sunday, May 19, 2019 10:00 PM IST
റിയാദ്: സൗദി അറേബ്യ വിദേശികൾക്കായി പ്രഖ്യാപിച്ച സ്ഥിര ഇഖാമയും ദീർഘകാല ഇഖാമയും രാജ്യത്തേക്ക് വിദേശ നിക്ഷേപം ആകർഷിക്കുന്നതിനുള്ള അനന്ത സാധ്യതകൾ തുറക്കുമെന്ന് പ്രമുഖ ഇന്ത്യൻ വ്യവസായിയും ഇറാം ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സിദ്ദീഖ് അഹമ്മദ് അഭിപ്രായപ്പെട്ടു.

ഇന്ത്യയിൽ നിന്നടക്കമുള്ള വിദേശ നിക്ഷേപകർ ഈ പ്രഖ്യാപനത്തെ വലിയ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്നും ഏറെ ദീർഘവീക്ഷണത്തോടെയാണ് സൗദി ഭരണകൂടം ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ദീർഘകാല വീസ - ഗ്രീൻകാർഡ് പദ്ധതി ഇന്ത്യൻ നിക്ഷേപകർക്ക് പ്രയോജനപ്പെടുത്തുന്നതിനുള്ള പദ്ധതികൾ ഇന്ത്യൻ എംബസി ആസൂത്രണം ചെയ്തു നടപ്പാക്കണമെന്നും ഇതിനുള്ള ശ്രമങ്ങൾക്ക് ഇറാം ഗ്രൂപ്പിന്‍റെ മുഴുവൻ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദുമായി നടത്തിയ സൗഹൃദ സംഭാഷണത്തിൽ പറഞ്ഞു.

ഇതിനായി സൗദി അറേബ്യയിലെ ഇന്ത്യൻ നിക്ഷേപകരുടെ ഒരു യോഗം വിളിച്ചു ചേർക്കാൻ ഇന്ത്യൻ എംബസി തയാറാകണമെന്നും പ്രവാസി ഇന്ത്യക്കാരുടെ വിവിധ ആവശ്യങ്ങളടങ്ങിയ നിവേദനത്തിൽ അദ്ദേഹം അംബാസഡറോട് ആവശ്യപ്പെട്ടു.

സൗദി അറേബ്യയിലെ പ്രവാസി സമൂഹത്തിനിടയിൽ ദീർഘകാലമായി പ്രവർത്തിച്ചു പരിചയ സമ്പന്നനായ ഡോ. ഔസാഫ് സഈദിന്‍റെ അംബാസഡർ എന്ന നിലയിലുള്ള സേവനം ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യൻ സമൂഹം നോക്കികാണുന്നതെന്നും ദീർഘകാലമായി നിലനിൽക്കുന്ന ഒട്ടേറെ പ്രശ്നങ്ങളിൽ അദ്ദേഹത്തിന്‍റെ ക്രിയാത്മകമായ ഇടപെടൽ പ്രതീക്ഷിക്കുന്നതായും ഡോ. സിദ്ദീഖ് അഹമ്മദ് പ്രത്യാശ പ്രകടിപ്പിച്ചു.

സൗദിയിലെ ഇന്ത്യൻ സമൂഹത്തിൽ കുട്ടികളുടെ വിദ്യാഭ്യാസത്തിനടക്കം ബുദ്ധിമുട്ടുന്ന ഒട്ടേറെ പേരുണ്ടെന്നും ഇതിനെല്ലാം പരിഹാരം കാണുന്നതിനായി ഇന്ത്യൻ വ്യവസായികൾ എംബസിയുമായി സഹകരിച്ചു പ്രവർത്തിക്കണമെന്നും അംബാസഡർ ആവശ്യപ്പെട്ടു.

ജെറ്റ് എയർവേയ്സ് അടക്കമുള്ള ചില വിമാനകമ്പനികൾ സർവീസ് നിർത്തിയതോടെ സൗദിയിലെ ഇന്ത്യക്കാർ നേരിടുന്ന യാത്രാക്ലേശം പരിഹരിക്കാൻ എംബസി ഇടപെടണമെന്ന സിദ്ദീഖ് അഹമ്മദിന്‍റെ ആവശ്യത്തോടും അംബാസഡർ അനുകൂലമായാണ് പ്രതികരിച്ചത്.

ചേംബർ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) ഗൾഫ് കമ്മിറ്റി അംഗവും ഫിക്കി നിയന്ത്രണത്തിലുള്ള ഇന്തോ - സൗദി ജോയിന്‍റ് ബിസിനസ് കൗൺസിൽ അംഗവുമായി ഡോ. സിദ്ദിഖ് അഹമ്മദ് ഇന്ത്യൻ എംബസിയുടെ മുഴുവൻ പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾക്കും ക്രിയാത്മക പിന്തുണ വാഗ്ദാനം ചെയ്തു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ