കുവൈത്ത് സിറ്റി: ഇന്ത്യയിലേക്കുള്ള മെഡിക്കൽ ടൂറിസം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കുവൈത്തിലെ ഇന്ത്യൻ എംബസി ഹെൽത്ത് കെയർ എക്സ്പോ സംഘടിപ്പിക്കുന്നു. മാർച്ച് 17, 18 തീയതികളിൽ റാഡിസൻ ബ്ലു ഹോട്ടലിൽ നടക്കുന്ന മേളയിൽ ഇന്ത്യയിൽനിന്നുള്ള ഇരുപതോളം പ്രമുഖ ആശുപത്രികളും മെഡിക്കൽ ടൂറിസം രംഗത്തെ സ്ഥാപനങ്ങളും പങ്കെടുക്കും.
കുവൈത്ത് മെഡിക്കൽ അസോസിയേഷൻ, ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം, ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽ കൗണ്‍സിൽ എന്നിവയുമായി സഹകരിച്ചാണ് എക്സ്പോ ഒരുക്കുന്നത്. ആരോഗ്യസേവന രംഗത്ത് ഇന്ത്യ കൈവരിച്ച നേട്ടങ്ങളെയും ഇന്ത്യയിൽ ലഭ്യമായ നൂതന ചികിത്സാ സൗകര്യങ്ങളെയും പരിചയപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ഇന്ത്യൻ സ്ഥാനപതി കെ. ജീവസാഗർ പറഞ്ഞു. സ്വദേശികൾക്കും വിദേശികൾക്കും ഇന്ത്യയിലെ വിദഗ്ധ ഡോക്ടർമാരുമായി നേരിട്ടുള്ള ആശയവിനിമയത്തിന് അവസരമൊരുക്കും.
ഇന്ത്യയിലെയും കുവൈത്തിലെയും ചികിത്സാ വിദഗ്ധർ തമ്മിലുള്ള ആശയസംവാദത്തിനും എക്സ്പോ വേദിയാകും. അപ്പോളോ ആശുപത്രി, മാക്സ് സൂപ്പർ സ്പെഷാലിറ്റി ആശുപത്രി, ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ, ആർടെമിസ് ഹെൽത്ത് സയൻസസ്, കേരള ഇൻസ്റ്റിറ്റ്യുട്ട് ഓഫ് മെഡിക്കൽ സയൻസസ്, സൈഫീ ആശുപത്രി, യൂണിറ്റി കെയർ ആൻഡ് ഹെൽത്ത് സർവിസസ്, ഇഖ്റ ആശുപത്രി, എ.ജെ. ആശുപത്രി, ചിൽഡ്രൻസ് ആശുപത്രി, മണിപ്പാൽ ഹെൽത്ത് എൻറർപ്രൈസസ് തുടങ്ങി ഇന്ത്യയിൽ നിന്നുള്ള ഇരുപതോളം പ്രമുഖ ആശുപത്രികൾ മേളയിൽ പങ്കെടുക്കുന്നുണ്ട്.
കോട്ടക്കൽ ആര്യവൈദ്യശാല, ആയുർഗ്രീൻ, സോമതീരം തുടങ്ങിയ ആയുർവേദ ചികിത്സാ രംഗത്തെ സ്ഥാപനങ്ങളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. രാവിലെ 10 മുതൽ രാത്രി എട്ടുവരെ നടക്കുന്ന പ്രദർശനത്തിൽ പ്രവേശനം സൗജന്യമാണ്. അംബാസഡർ കെ. ജീവസാഗർ, കുവൈത്ത് മെഡിക്കൽ അസോസിയേഷൻ സെക്രട്ടറി ജനറൽ ഡോ. സലാം അൽ കന്ദരി, ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽ കൗണ്‍സിൽ പ്രസിഡൻറ് ഷിവി ബാസിൻ, ഡോ. വിനോദ് ഗ്രോവർ, ഡോ. അമീർ അഹമ്മദ്, ഡോ. ജഗന്നാഥ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
റിപ്പോർട്ട്: സലിം കോട്ടയിൽ