വിജയവാഡ: ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമ രാജുവിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന ഏഴ് മാവോയിസ്റ്റുകളെ വധിച്ചു. ചൊവ്വാഴ്ച നടന്ന ഏറ്റുമുട്ടലിൽ മുതിർന്ന മാവോയിസ്റ്റ് കമാൻഡർ മാധവി ഹിദ്മ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ തുടർച്ചയായി ഇന്ന് നടത്തിയ ദൗത്യത്തിനിടെയാണ് ഏഴു പേരെകൂടി വധിച്ചത്.
കൊല്ലപ്പെട്ടവരിൽ മൂന്നുപേർ വനിതകളാണെന്ന് എഡിജിപി മഹേഷ്ചന്ദ്ര ലദ്ധ അറിയിച്ചു. ടെക് ശങ്കർ എന്നറിയപ്പെടുന്ന ശ്രീകാകുളം സ്വദേശി മെതുരി ജൊക്കറാവു ഉൾപ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്.
ചൊവ്വാഴ്ച ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മാവോയിസ്റ്റുകൾക്കായി തെരച്ചിൽ നടത്തിയത്. എൻടിആർ, കാകിനട, കൊനസീമ, എലൂരു ജില്ലകളിൽനിന്നായി 50 മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്തെന്നും എഡിജിപി അറിയിച്ചു.