ഫ്രാൻസിസ് തയ്യൂർ
വടക്കഞ്ചേരി: വേനൽമഴയ്ക്കൊപ്പവും കാലവർഷത്തിന്റെ തുടക്കത്തിലുമായി മേഖലയിൽ ശക്തമായ ചുഴലിക്കാറ്റുണ്ടാകുന്നത് ഇത് തുടർച്ചയായ പത്താം വർഷം.
ചൊവ്വാഴ്ച രാവിലെ എട്ടരയോടെ കണ്ണമ്പ്ര പഞ്ചായത്തിലാണ് ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റുണ്ടായത്. പഞ്ചായത്തിലെ ചൂർക്കുന്ന്, മേലേ ചൂർക്കുന്ന്, കുണ്ടൻചിറ, ആറിങ്കൽപ്പാടം, കുന്നംപുള്ളി, കൈവിളങ്കാട്, കല്ലേരി, മാങ്ങോട് തുടങ്ങിയ ചെറു ഗ്രാമങ്ങളിലായി രണ്ടുകിലോമീറ്റർ ചുറ്റളവിലാണ് ശക്തമായ കാറ്റ് മരങ്ങൾ പിഴുതെറിഞ്ഞത്. റബർ മരങ്ങൾ, തെങ്ങുകൾ, പുളി, തേക്ക്, നൂറു കണക്കിനു വാഴകൾ തുടങ്ങിയ വിളകൾ നശിച്ചു. നിരവധി വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞു തൂങ്ങി. ഇരുപതിലധികം വീടുകൾ ഭാഗികമായി തകർന്നു.
കുണ്ടൻചിറയിൽ അമ്മുവിന്റെ വീടിനു ചുറ്റും തലങ്ങും വിലങ്ങും മരങ്ങൾ കടപുഴകി യും ഒടിഞ്ഞും വീണെങ്കിലും വീടിനു വലിയ കേടുപാടുകൾ സംഭവിച്ചില്ല.
ഇതിനടുത്ത് കാർത്ത്യായനിയുടെ വീടിനു മുന്നിലെ കൂറ്റൻ പുളിമരവും തേക്കും കടപുഴകി മറ്റു മരങ്ങളിൽ തട്ടി കൂട്ടത്തോടെ കുറെ മരങ്ങൾ വീണു.
കഴിഞ്ഞവർഷം മേയ് അവസാനത്തോടെയാണ് കിഴക്കഞ്ചേരി പുന്നപ്പാടം, തച്ചക്കോട്, കൊറ്റംകോട് പ്രദേശത്ത് ചുഴലി ആഞ്ഞടിച്ചത്. പത്തിലേറെ വീടുകൾക്ക് നാശമുണ്ടായി. മരങ്ങൾ കടപുഴകി വീണും കൊമ്പുകൾ പൊട്ടിവീണുമാണ് വീടുകൾക്ക് കേടുപറ്റിയത്.
വണ്ടാഴി പുഴപ്പാലം മുതൽ പുന്നപ്പാടം വരെ വരുന്ന ഒരു കിലോമീറ്റർ ചുറ്റളവിലാണ് ഏറെ നാശം വിതച്ചത്. പോസ്റ്റുകൾ ഒടിഞ്ഞും കമ്പി പൊട്ടിയും കെഎസ്ഇബിക്കും ഉയർന്ന നഷ്ടകണക്കുണ്ടായി.
പത്തുവർഷം,
തൊട്ടടുത്ത പത്തിടങ്ങൾ
കഴിഞ്ഞ പത്തുവർഷമായി തുടർച്ചയായെന്നോണം കാലവർഷത്തിന്റെ തുടക്കത്തിൽ ശക്തമായ കാറ്റ് മേഖലയിൽ ഉണ്ടാകുന്നുണ്ട്. വാഴ, തെങ്ങ് ഉൾപ്പെടെയുള്ള വിളകൾക്കെല്ലാം സർവനാശം വരുത്തിയാണ് ചുഴലിക്കാറ്റ് കടന്നുപോകുന്നത്. 2014 മുതൽ മേഖലയിൽ ഈ പ്രതിഭാസം തുടരുന്നുണ്ടെന്നാണ് കർഷകർ പറയുന്നത്.
ഇരുപത്, ഇരുപത്തഞ്ച് കിലോമീറ്റർ ചുറ്റളവിലാണ് ഓരോ വർഷം മാറി മാറി ഒരോ പ്രദേശത്ത് കാറ്റുണ്ടാകുന്നത്. മിക്കവാറും ഏപ്രിൽ മാസത്തിൽ ഉണ്ടാകാറുള്ള ചുഴലിക്കാറ്റ് കഴിഞ്ഞ വർഷം മേയ് മാസത്തിലേക്കായെന്ന് മാത്രം. ഇക്കുറി ജൂണിലേക്കും കടന്നു.
ഏതാനും മിനിറ്റുകൾ മാത്രമേ കാറ്റ് നിലനിൽക്കു. എന്നാൽ കാറ്റ് കടന്നുപോകുന്ന പ്രദേശത്തെ വീടുകളും ഫലവൃഷങ്ങളുമെല്ലാം വീണടിയും. 2018-ൽ കണ്ണമ്പ്ര വാളുവെച്ചപ്പാറ, നടത്തിപ്പാറ പ്രദ്ദേശങ്ങളിലാണ് ചുഴലി നാശംവിതച്ചത്.
നേന്ത്രവാഴ തോട്ടങ്ങൾ വ്യാപകമായി നശിച്ചു. അയ്യായിരത്തിൽപരം കുല വന്ന നേന്ത്രവാഴകൾ ഒടിഞ്ഞുവീണു. 2017 ഏപ്രിൽ 13 ന് അണക്കപ്പാറ മേഖലയിലുണ്ടായ ചുഴലിക്കാറ്റിൽ 20 വീടുകൾ തകർന്നു.
2016ൽ കണ്ണമ്പ്രയിലുണ്ടായ കാറ്റിൽ 40 വീടുകൾക്ക് കേടുപാടു സംഭവിച്ചു. ചൂർക്കുന്ന്, കല്ലേരി ഭാഗങ്ങളിലായിരുന്നു കാറ്റ്. ഇതേ വർഷം ജൂണിൽ മംഗലംഡാം പൊൻകണ്ടത്ത് ഉണ്ടായ അതിശക്തമായ ചുഴലിക്കാറ്റിൽ റബർതോട്ടങ്ങൾ ഒന്നാകെ നശിക്കുന്ന സ്ഥിതിയുണ്ടായി.
2015 ഏപ്രിലിൽ കണ്ണമ്പ്ര, പുതുക്കോട് പഞ്ചായത്തുകളിലായി ഉണ്ടായ കാറ്റിൽ 33 വീടുകൾ തകർന്നെന്നായിരുന്നു കണക്ക്.
2014 മേയിൽ കിഴക്കഞ്ചേരിയിലുണ്ടായ ചുഴലി കൊടുങ്കാറ്റായിരുന്നു ഇക്കഴിഞ്ഞ ഒമ്പത് വർഷത്തിനിടെയുണ്ടായ ഏറ്റവും വിനാശകരമായ ചുഴലി. അന്ന് മൂലങ്കോട് വടക്കേതറ, പുഴക്കതറ എന്നീ രണ്ട് കിലോമീറ്ററിനുള്ളിൽ നൂറിലേറെ വീടുകൾ തകർന്നു.
കാറ്റിൽ മരങ്ങൾ കടപുഴകി വീണും കൊമ്പൊടിഞ്ഞു മാണ് നാശനഷ്ടം ഉയർന്നത്. 50 വൈദ്യുതി പോസ്റ്റുകൾ പൊട്ടിവീണു. അതിനുമുമ്പ് ആരോഗ്യപുരത്തും ചുഴലിക്കാറ്റുണ്ടായിരന്നു. 2022 മേയ് അഞ്ചിന് കിഴക്കഞ്ചേരി, വടക്കഞ്ചേരി, വണ്ടാഴി പഞ്ചായത്തുകളിൽ വ്യാപകമായ തോതിൽ കാറ്റുണ്ടായി.
മലയോര മേഖലയിലും ചുഴലി സംഹാര താണ്ഡവമാടി. ഇവിടങ്ങളിലെ നാല് വൈദ്യുതി സെക്്ഷൻ ഓഫീസുകൾക്കു കീഴിൽ 40 വൈദ്യുതി പോസ്റ്റുകൾ തകർന്നു. 2021 ൽ മേയ് 15ന് മംഗലംഡാമിന്റെ മലയോര മേഖലയായ പൊൻകണ്ടം, കടപ്പാറ തുടങ്ങിയ പ്രദേശത്തായിരുന്നു ചുഴലിക്കാറ്റ്.
മഴ വരുന്പോൾ ആധിയോടെ...
തുടർച്ചയായ വർഷങ്ങളിൽ ഈ പ്രതിഭാസം സംഭവിക്കുന്നതിനാൽ മഴ വരുമ്പോൾ ആളുകൾക്ക് ആധിയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഇടിയോടു കൂടിയാണ് പലയിടത്തും മഴ പെയ്തത്.
പത്തുവർഷമായി ചുഴലിക്കാറ്റ് തുടരുന്ന സാഹചര്യത്തിൽ കാറ്റിന്റെ ദിശ സംബന്ധിച്ച് മുന്നറിയിപ്പ് നൽകാൻ സംവിധാനം വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.