കോയമ്പത്തൂർ: കേരളത്തിൽ പക്ഷിപ്പനി കണ്ടെത്തിയ സാഹചര്യത്തിൽ തമിഴ്നാട്-കേരള അതിർത്തിയായ വാളയാർ ഉൾപ്പെടെ 12 ചെക്ക്പോസ്റ്റുകളിൽ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ നിരീക്ഷണം ശക്തമാക്കി.
ആനക്കട്ടി, വാളയാർ, വേലന്താവളം, മുള്ളി, മീനാക്ഷിപുരം, ഗോപാലപുരം, ചെമ്മണാംപതി, വീരപ്പഗൗണ്ടൻപുത്തൂർ, നടുപ്പുണി, ജമീൻകാളിയപുരം, തമിഴ്നാട്ടിലെ വടകടുത്തുഴി തുടങ്ങി ചെക്ക്പോസ്റ്റുകളിൽ മൃഗസംരക്ഷണ വകുപ്പിന്റെ പ്രത്യേക സംഘം 24 മണിക്കൂറും നിരീക്ഷണത്തിലാണ്. ഒരു വെറ്ററിനറി ഡോക്ടർ, ഒരു ഇൻസ്പെക്ടർ, രണ്ട് അസിസ്റ്റന്റുമാർ എന്നിവരടങ്ങുന്നതാണ് സംഘം.
കേരളത്തിൽനിന്ന് കോയമ്പത്തൂരിലേക്ക് കൊണ്ടുവരുന്ന കോഴി, കോഴിവളം, കോഴിമുട്ട, കോഴിക്കുഞ്ഞുങ്ങൾ, താറാവ്, താറാവ് മുട്ട എന്നിവയുമായി വരുന്ന വാഹനങ്ങൾ അതിർത്തിയിൽ നിർത്തി കേരളത്തിലേക്ക് തിരിച്ചയക്കാനാണ് നിർദേശം.കേരളത്തിൽനിന്നു വരുന്ന വാഹനങ്ങളിൽ അണുനാശിനി തളിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
ജില്ലയിൽ 1,252 കോഴി ഫാമുകളുണ്ട്. ഫാമുകളിൽ കോഴികൾ പെട്ടെന്ന് ചാകുകയോ പക്ഷിപ്പനിയുടെ ലക്ഷണങ്ങൾ കാണുകയോ ചെയ്താൽ വെറ്ററിനറി വകുപ്പിനെ അറിയിക്കാനും ഉടമകളോട് നിർദേശിച്ചിട്ടുണ്ട്. കൂടാതെ ജലപക്ഷികളുടെ സാമ്പിളുകളും ശേഖരിക്കുന്നുണ്ട്.