സീസണിൽ നെടുവീർപ്പിട്ട് മാംഗോ സിറ്റി
1416110
Saturday, April 13, 2024 1:29 AM IST
പാലക്കാട്: കേരളത്തിന്റെ മാംഗോ സിറ്റിയായ കൊല്ലങ്കോട്ടെ മുതലമട കടന്നുപോയതു മുന്പൊരിക്കലും ദർശിക്കാത്ത തീരാദുരിതത്തിലൂടെ. ഇനിയൊരിക്കലും ഇത്തരം അനുഭവമുണ്ടാകരുതേ എന്നാണ് മാങ്ങാകർഷകരുടെ പ്രാർഥന.
സീസൺ അവസാനിക്കുന്പോൾ മാംഗോ സിറ്റിക്കാരുടെ കണക്കുകൾ ഭീതിപ്പെടുത്തുന്നതാണ്. ഇത്തവണ മുതലമടയിൽ പത്തു ശതമാനത്തിൽ മാത്രമായിരുന്നു മാങ്ങ ഉത്പാദനം.
വിളവു കുറഞ്ഞതോടെ മാംഗോ സിറ്റിക്കു നഷ്ടം 500 കോടിയിലേറെ. രാജ്യാന്തര വിപണിയിലും ഡൽഹി വിപണിയിലും ഉയർന്ന വില ലഭിക്കുന്ന സമയത്തെ ഉൽപാദനക്കുറവാണു വൻനഷ്ടത്തിലേക്കു കർഷകരെയും വ്യാപാരികളെയും തള്ളിവിട്ടത്.
ലക്ഷങ്ങൾ മുടക്കി തോട്ടം പാട്ടത്തിനെടുത്ത വ്യാപാരികൾക്കു മുടക്കു മുതൽ പോലും തിരിച്ചു കിട്ടിയില്ല.
ഏറ്റവും കൂടുതൽ മാങ്ങ വിപണിയിലെത്തുന്ന മാർച്ചിൽ പോലും തോട്ടങ്ങളിൽ 10 ശതമാനത്തിനടുത്തു മാത്രമാണു മാങ്ങയുണ്ടായിരുന്നത്.
മുൻവർഷങ്ങളിൽ പ്രതിദിനം ശരാശരി 100- 150 ടൺ മാങ്ങ ഉത്തരേന്ത്യൻ വിപണികളിലേക്ക് അയച്ചിരുന്നു. എന്നാൽ, ഇത്തവണ 10 ടൺ മാങ്ങ പോലും ലഭിക്കാത്ത സ്ഥിതിയുണ്ടായി.
സീസൺ ആരംഭിക്കുന്ന ജനുവരി, ഫെബ്രുവരി മാസങ്ങളിൽ മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അഞ്ചു ശതമാനം മാങ്ങ പോലും ലഭിച്ചില്ല.
മുതലമടയിലെ ചില മാന്തോപ്പുകൾ ഇത്തവണ ഒരു തവണ പോലും പൂവിട്ടില്ല.
മൂന്നു തവണ മാവുകൾ പൂവിട്ടതു കൊഴിഞ്ഞു പോയ തോട്ടങ്ങളുണ്ട്.
നല്ല രീതിയിൽ ഉത്പാദനം നടക്കുന്ന സമയത്തു മുതലമട കേന്ദ്രീകരിച്ചു മാത്രം 600 കോടിയോളം രൂപയുടെ വിറ്റുവരവു പതിവാണ്.
ഇത്തവണ 100 കോടി രൂപ പോലും എത്തിയിട്ടില്ലെന്നു വ്യാപാരികളും കർഷകരും പറയുന്നു. പഞ്ചായത്തുമായി ബന്ധപ്പെട്ടു 6,000 ഹെക്ടറോളം സ്ഥലത്തു മാവുകൃഷി ചെയ്യുന്ന രണ്ടായിരത്തോളം കർഷകരുണ്ട്.
സീസണിൽ മാങ്ങ തരം തിരിച്ചു കയറ്റുമതിക്കായി ക്രമീകരിക്കുന്ന ഇരുന്നൂറ്റൻപതോളം സംഭരണകേന്ദ്രങ്ങൾ പ്രവർത്തിക്കാറുണ്ട്.
ഇതിൽ 10–15 കോടിയിലധികം വിറ്റുവരവുണ്ടാക്കുന്ന ഇരുപത്തഞ്ചിലധികം സംഭരണകേന്ദ്രങ്ങളുണ്ടായിരുന്നു. എല്ലാവർക്കും നഷ്ടക്കണക്ക് സമ്മാനിച്ചാണ് മാംഗോ സിറ്റിയിലെ മാങ്ങാ സീസൺ കടന്നുപോകുന്നത്.