തൊഴിലുറപ്പുവേല പാഴ്വേലയോ? കടുത്ത വേനലിൽ വൃക്ഷത്തൈ നടീൽ
1394503
Wednesday, February 21, 2024 5:46 AM IST
നെന്മാറ: തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കടുത്ത വേനലിൽ വൃക്ഷത്തൈ നടീൽ. നെന്മാറ പഞ്ചായത്തിലെ ചാത്തമംഗലം ആറ്റുവായ് പുഴയോരത്താണ് കടുത്ത വേനലിൽ പണി നടത്തുന്നത്. നട്ട തൈകൾക്ക് തണലിനായി കുടിൽ നിർമാണവും നടത്തി. കടുത്ത വേനൽ ആയതിനാൽ നട്ട തൈകൾ ഉണങ്ങാൻ തുടങ്ങിയതോടെ രാവിലെയും വൈകുന്നേരവും തൊഴിലാളികൾ വെള്ളം കോരി നനയ്ക്കുകയാണ്.
ജൂൺ, ജൂലൈ മാസങ്ങളിൽ നടത്തേണ്ട പണികൾ കടുത്ത ചൂടുള്ള സാമ്പത്തിക വർഷാവസാനം ആരംഭിച്ചതിൽ കടുത്ത വിമർശനമാണ് ഉയരുന്നത്. തൊഴിലുറപ്പ് തൊഴിൽ ദിനങ്ങൾ കഴിഞ്ഞാൽ തൈകൾ സംരക്ഷിക്കാൻ കഴിയുകയില്ലെന്നും വേനലിൽ ഉണങ്ങിപ്പോകുമെന്നും നാട്ടു കാർ പറയുന്നു. സർക്കാർ പദ്ധതി രൂപരേഖ തയ്യാറാക്കി അംഗീകാരം കിട്ടുമ്പോഴേക്കും സമയം വൈകിയതാണ് വൃക്ഷത്തൈ നടീൽ പാഴ് വേലയായി മാറാൻ കാരണം. പുഴയുടെ തീരത്ത് മുൾച്ചെടികൾ വളർന്നു കാടുപിടിച്ച പ്രദേശം വെട്ടിത്തെളിച്ചാണ് വനവത്കരണം ആരംഭിച്ചത്.
പൊതുശ്മശാനത്തിലേക്ക് പോകുന്ന വഴിയുടെ ഇരുവശങ്ങളിലുമായി നൂറുകണക്കിന് തൈകളാണ് ചൂടു കൂടിയ സമയത്ത് നട്ടുപിടിപ്പിക്കാൻ ശ്രമിക്കുന്നത്. അമ്പതോളം തൊഴിലാളികൾ രണ്ടാഴ്ചയിലേറെ ജോലി ചെയ്താണ് വൃക്ഷത്തൈകൾ നട്ടത്. പദ്ധതിക്കായി അനുവദിച്ച തുക ഈ സാമ്പത്തിക വർഷം തന്നെ ചെലവാക്കണം എന്ന് നിബന്ധനയാണ് വേനൽക്കാലത്ത് തൈ നട്ടുപിടിപ്പിക്കുക എന്ന സാഹസത്തിന് തൊഴിലുറപ്പ് അധികൃതരെ പ്രേരിപ്പിച്ചത്. ജൂൺമാസം വരെ പദ്ധതി നീട്ടിവച്ചിരുന്നെങ്കിൽ ഒരു വൃക്ഷത്തൈ പോലും ഉണങ്ങാതെ പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യത്തിൽ എത്താൻ കഴിയുമെന്നും നാട്ടുകാർ പറയുന്നു.