കല്ലടിക്കോട്: കല്ലടിക്കോട് മലയോരത്തുകൂടിയുള്ള പാലക്കാട്-കോഴിക്കോട് നിർദ്ദിഷ്ട ഭാരത് മാല ഹൈവേ പ്രദേശത്തെ വികസനമാണ് ലക്ഷ്യം വെക്കുന്നതെങ്കിലും പരാതികൾ തീരുന്നില്ല.
ഡെപ്യൂട്ടി കളക്ടറുടെയും ഓഫീസർമാരുടേയും നേതൃത്വത്തിലുള്ള സംഘങ്ങൾ വിവിധ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് അദാലത്ത് നടത്തിയിരുന്നു. എന്നാൽ സർവേ നടത്താനും കുറ്റിയടിക്കാനും എത്തിയ ഉദ്യോഗസ്ഥർ നൽകിയ ഉറപ്പുകളൊന്നും അദാലത്തിൽ പാലിക്കപ്പെടുന്നില്ല എന്നാണ് പരാതി. ഏപ്രിൽ, മെയ് മാസത്തിൽ ഭൂമി ഏറ്റെടുക്കുന്നവരുടെ നഷ്ടപരിഹാരതുക വിതരണം ചെയ്യാനാണ് നീക്കം.
എന്നാൽ നിലവിലുള്ള വിപണി മൂല്യം കണക്കാക്കിവേണം നഷ്ടപരിഹാരം നൽകാൻ. തുകയുടെ കാര്യത്തിൽ യാതൊരു ഉറപ്പും നൽക്കാതെ സ്ഥലങ്ങളുടേയും വീടുകളുടേയും അസൽ പ്രമാണങ്ങൾ അധികാരികൾ കൈവശപ്പെടുത്തിയെന്നും നഷ്ട പരിഹാരം എങ്ങിനെ ഏതു മാനദണ്ഡത്തിലാണ് കണക്കാക്കുന്നത് എന്നു പോലും പറയാൻ അധികാരികൾ മുതിരുന്നില്ല എന്ന പരാതിയും ഉണ്ട്. ദേശീയപാത അഥോറിറ്റിയുടെ നേതൃത്വത്തിൽ നിർമാണം ആരംഭിക്കുന്ന പാതയ്ക്ക് ആകെ 8018 കോടി രൂപയാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്.
2250 കോടിയോളം രൂപയാണ് പാലക്കാട് ജില്ലയിൽ സ്ഥലവും വീടുകളും അടക്കമുള്ള ഭൂമി ഏറ്റെടുക്കലിനായി മാറ്റിവെച്ചിരിക്കുന്നത്. അത്ര തുകതന്നെ നിർമാണത്തിനും വരും. ദേശീയ പാതയിലെ മലന്പുഴ ബ്ളോക്ക് പഞ്ചായത്ത് ഓഫീസിനു സമീപത്തുനിന്നും ആരംഭിച്ച് കൊട്ടേക്കാട്, ധോണി, പാലക്കീഴ്, വടക്കന്റെ കാട്, മുട്ടിയങ്ങാട്, മേലേപയ്യാനി, വാക്കോട്, ചെന്പൻതിട്ട, മാച്ചാംതോട്, മുതുകുറിശി, മുണ്ടക്കുന്ന്,കാഞ്ഞിരം, തെങ്കര, ചേറുംകുളം, പയ്യനടം, കണ്ടമംഗലം, തിരുവിഴാംകുന്ന്, മുണ്ടക്കുന്ന്, കോട്ടപ്പള്ള, എടത്തനാട്ടുകരയിലെ കുത്തുകുളം വഴി മലപ്പുറം കോഴിക്കോട് പന്തീരാംകാവിൽ എത്തുന്നതാണ് നിർദിഷ്ട റോഡ്.
ഭൂമിക്ക് ആദ്യം വാഗ്ദാനം ചെയ്ത തുകയിൽ നിന്ന് പിന്നോട്ടുപോയെന്നാരോപിച്ച് ഭൂവുടമകൾ സമരത്തിനിറങ്ങിയിട്ടുണ്ട്. മാർച്ച് 11ന് ഉടമകൾ ഭൂമിയുടെ രേഖകൾ ലാൻഡ് അക്യുസിഷൻ ഡെപ്യൂട്ടി കളക്ടർക്ക് മുന്പാകെ ഭൂവുടമകൾ സമർപ്പിച്ചു. ഭൂരിഭാഗം ഭൂവുടമകളും ആധാരമടക്കമുള്ള രേഖകൾ കൈമാറി. ഭൂമിക്ക് വിപണി വില നൽകാമെന്ന ഉറപ്പിലാണ് പലരും രേഖകൾ കൈമാറിയത്. കോംപിറ്റന്റ് അഥോറിറ്റി ഓഫ് ലാൻഡ് അക്വിസിഷൻ വിഭാഗമാണ് ആദ്യം ഭൂവില നിശ്ചയിച്ചത്. വിപണി വില ഭൂവുടമകൾക്ക് നൽകാമെന്നായിരുന്നു വാഗ്ദാനം. മതിപ്പ് വില നൽകാമെന്ന് ഭൂമിയേറ്റെടുക്കൽ കളക്ടർ ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ ഉറപ്പ് നൽകിയിരുന്നു.
എന്നാൽ ഹൈവേക്കായി ഏറ്റെടുക്കേണ്ട ഭൂമിക്ക് വില കൂടുതലാണെന്ന് പറഞ്ഞ് സംസ്ഥാന തല മോണിറ്ററിംഗ് കമ്മിറ്റി വിലനിർണയം പുനഃപരിശോധിക്കാൻ കമ്മിറ്റിയെ നിയോഗിച്ചു. കമ്മിറ്റിയുടെ പരിശോധന പ്രകാരം വലിയ കുറവാണ് ഭൂവിലയിൽ ഉണ്ടായിരിക്കുന്നതെന്നാണ് ആരോപണം. അധികൃതർ നിശ്ചയിച്ച വില. അതുപോലും കിട്ടുമെന്ന് ഉറപ്പില്ലെന്നും സമരക്കാർ പറയുന്നു.