ശുചിത്വ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ജില്ലയിൽ പരിശോധന തുടങ്ങി
1280733
Saturday, March 25, 2023 12:49 AM IST
പാലക്കാട്: മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കണ്ടെത്താൻ നിയമിച്ച എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾ ജില്ലയിൽ പരിശോധന ആരംഭിച്ചു.
പരിശോധനയിൽ പിരായിരി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ മാലിന്യങ്ങൾ തള്ളിയത് കണ്ടെത്തി.
പൊതുവഴിയിലെ മാലിന്യങ്ങൾ എത്രയും പെട്ടന്ന് നീക്കം ചെയ്ത് വീണ്ടും അവിടെ മാലിന്യം നിക്ഷേപിക്കാതിരിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യാൻ പഞ്ചായത്ത് സെക്രട്ടറിക്ക് സ്ക്വാഡ് നിർദേശം നൽകി.
കരിന്പ പഞ്ചായത്തിൽ മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നവർക്കെതിരെ നോട്ടീസ് നൽകാൻ സെക്രട്ടറിക്ക് നിർദേശം നൽകി.
കടകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഡിസ്പോസിബിൾ ഉത്പന്നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഇവ കർശനമായി ഒഴിവാക്കണമെന്നും നിർദേശിച്ചു.
രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞാണ് ജില്ലയിൽ സ്ക്വാഡിന്റെ പ്രവർത്തനം.
തദ്ദേശ സ്വയംഭരണ വകുപ്പ് ഇന്റേണൽ വിജിലൻസ് വിങ് ഉദ്യോഗസ്ഥർ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ നിർദേശിക്കുന്ന ഉദ്യോഗസ്ഥർ, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ, ജില്ലാ ശുചിത്വമിഷൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന എൻഫോഴ്സ്മെന്റ് സ്ക്വാഡ് ടീം ആണ് പരിശോധന നടത്തുന്നത്.
കൂടാതെ സ്ക്വാഡ് പരിശോധന നടത്തേണ്ട തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിക്കുള്ളിലെ പോലീസ് ഉദ്യോഗസ്ഥനും സംഘത്തിൽ ഉണ്ടായിരിക്കും. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമചട്ട ലംഘനങ്ങൾ കണ്ടെത്തൽ, പരിശോധന നടത്തൽ, കുറ്റം കണ്ടെത്തൽ, അനധികൃതമായി ഉപയോഗിക്കുകയും വിൽപന നടത്തുന്നതുമായ ഡിസ്പോസിബിൾ വസ്തുക്കൾ പിടിച്ചെടുക്കൽ, പിഴ ഈടാക്കൽ, നിയമ നടപടികൾ സ്വീകരിക്കൽ എന്നിവയാണ് സ്ക്വാഡിന്റെ പ്രവർത്തനങ്ങൾ.
ജില്ലാ ശുചിത്വമിഷൻ ഓഫീസുകളാണ് സ്ക്വാഡിന്റെ പ്രവർത്തന ആസ്ഥാനം.
പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് എൻഫോഴ്സ്മെന്റ് സ്ക്വാഡ് നോഡൽ ഓഫീസർ കൂടിയായ ജില്ലാ ശുചിത്വമിഷൻ കോഓർഡിനേറ്റർ ടി.ജി. അഭിജിത് പറഞ്ഞു.