വടക്കഞ്ചേരി: പൊതു ഇടങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നതിനെതിരെ വലിച്ചെറിയല്‍മുക്ത കേരളം എന്ന പ്രചാരണത്തിനും കര്‍മപരിപാടികള്‍ക്കും തുടക്കം കുറിച്ചിട്ടുണ്ടെങ്കിലും വടക്കഞ്ചേരി ടൗണില്‍ ഉള്‍പ്പെടെ മാലിന്യക്കൂമ്പാരം നിറയുന്നതിന് നിയന്ത്രണങ്ങളായില്ല.
ടൗണില്‍ കോ - ഓപ്പറേറ്റീവ് ബാങ്ക് വളവിലും പഴയപോസ്റ്റ് ഓഫീസ് റോഡില്‍ ചെറുപുഷ്പം സ്കൂളിനു പുറകിലും, ഗ്രാമം റോഡിലുമെല്ലാം മാലിന്യക്കൂമ്പാരങ്ങളാണ്.
ബസ് സ്റ്റാന്‍ഡില്‍ കൃഷിഭവനിലേക്ക് കയറുന്ന കോണിപ്പടികളില്‍ നിറയെ നിരോധിത ലഹരി വസ്തുക്കളുടെ കവറുകളും ബീഡി, സിഗരറ്റ് കുറ്റികളും ചിതറിക്കിടക്കുന്നു. വഴിനട ക്കാനാവാത്തവിധം തുപ്പി നിറയ്ക്കുന്നതും പതിവ്. ഹെല്‍മറ്റ് മുതല്‍ ഇ-മാലിന്യങ്ങളും നിരോധിത പ്ലാസ്റ്റിക് ക്യാരി കവറുകളും വരെയുണ്ട് മാലിന്യ കൂനകളില്‍.
മാലിന്യം വലിച്ചെറിയുന്നത് കുറയണമെങ്കില്‍ നിരോധിത പ്ലാസ്റ്റിക് കവറുകള്‍ സൂക്ഷിക്കുകയും വില്പന നടത്തുകയും ചെയ്യുന്ന കടകള്‍ക്കെതിരെ ശിക്ഷാ നടപടിയുണ്ടാകണം.
മാലിന്യം നിക്ഷേപിക്കുന്നതിന് ആവശ്യമായ സ്ഥലങ്ങളില്‍ വേയ്സ്റ്റ് ബിനുകള്‍ സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്.
ടൗണിൽ ഏതുവേനലിലും വെള്ളം നിറഞ്ഞു കിടക്കുന്ന സുനിത ജംഗ്ഷനടുത്തെ ചേക്കുളം സംരക്ഷിക്കാന്‍ നടപടി വേണം. കുളക്കരയില്‍ കംഫര്‍ട്ട് സ്റ്റേഷന് സ്ഥാപിച്ച് കുളം മാലിന്യ നിക്ഷേപ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണിപ്പോള്‍.
കുളം വൃത്തിയാക്കി മത്സ്യം വളര്‍ത്തലും ചുറ്റും ഉദ്യാനവുമൊരുക്കണം. വിശ്രമകേന്ദ്രമൊരുക്കാമായിരുന്ന സ്ഥലമാണ് ദുര്ഗന്ധമയമായിട്ടുള്ളത്.
സന്നദ്ധ കൂട്ടായ്മകളുടെ സഹകരണത്തോടെ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ബസ് സ്റ്റാന്‍ഡിനടുത്തെ ശിവരാമ പാര്‍ക്ക് നവീകരണത്തിന് ഒരു കോടി രൂപയാണ് സംസ്ഥാന ബജറ്റില്‍ അനുവദിച്ചിട്ടുള്ളത്.
പത്തോ പതിനഞ്ചോ സെന്റു മാത്രം സ്ഥലമുള്ള പാര്‍ക്കില്‍ ഒരു കോടി രൂപ എന്തിന് ചെലവഴിക്കുന്നു എന്ന ആകാംക്ഷയാണ് ഇപ്പോള്‍ ജനത്തിനുള്ളത്.
കഴിഞ്ഞ മാസമാണ് ഏതാനും പൊതു ഇടങ്ങള്‍ ശുചീകരിച്ചുകൊണ്ട് വലിച്ചെറിയല്‍ മുക്ത കേരളം പദ്ധതിക്ക് വടക്കഞ്ചേരിയിലും തുടക്കംകുറിച്ചത്. ഇതേ തുടര്‍ന്ന് ചില വാര്‍ഡ് തലത്തിലും ശുചീകരണം നടന്നു. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഇനി വാര്‍ഡ് തല സമിതികള്‍ രൂപീകരിക്കും.
ഹരിത കര്‍മസേന, കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികള്‍, സ്കൂള്‍- കോളേജ് എന്‍എസ്എസ്, എന്‍സിസി, എസ്പിസി വോളന്റിയര്‍മാര്‍, ക്ലബുകള്‍, സംഘടനകള്‍ എന്നിവയെയെല്ലാം സഹകരിപ്പിച്ച് ജനകീയമായി പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യം വച്ചിട്ടുള്ളത്.
ശുചീകരണത്തിലൂടെ ശേഖരിക്കുന്ന മാലിന്യം തരംതിരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറും.
വൃത്തിയാക്കുന്ന പൊതു ഇടങ്ങള്‍ പൂച്ചെടികൾ നട്ട് സൗന്ദര്യ വത്കരിക്കാനും ആലോചനകളുണ്ട്. കാമറ നിരീക്ഷവും വേണം.
വൃത്തിയുള്ള നവകേരളം എന്ന ലക്ഷ്യത്തിലേക്കുളള ആദ്യഘട്ട പ്രവര്‍ത്തനമായാണ് വലിച്ചെറിയല്‍മുക്ത കേരളം പ്രാചരണം എല്ലാ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലും നടക്കുന്നത്.
ഇതിന്റെ ഭാഗമായി പൊതു ഇടങ്ങളില്‍ മാലിന്യം വലിച്ചെറിയാതിരിക്കാനുളള സന്ദേശം ജനങ്ങളില്‍ എത്തിക്കും.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ഹരിത കേരളം മിഷന്, ശുചിത്വമിഷന്, ക്ലീന്‍ കേരള കമ്പനി, കുടുംബശ്രീ എന്നിവയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങളുടെ ഏകോപനം.
നിലവിലുള്ള മാലിന്യ സംസ്കരണ പ്രവര്‍ത്തനവും രീതിയും മെച്ചപ്പെടുത്തും.
വീടുകളിലും സ്ഥാപനങ്ങളിലും ജൈവ, ദ്രവ മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ ഉറപ്പാക്കും.
ഖരമാലിന്യം ശേഖരിക്കാന്‍ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി (എംസിഎഫ്), റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെന്റര്‍ (ആര്‍ആര്‍എഫ്) എന്നിവ വാര്‍ഡ് തലത്തില്‍ ഉറപ്പാക്കുമെന്ന് പറയുന്നുണ്ട്.