പാലക്കാട്: വകുപ്പുതല ജില്ലാ ഓഫീസുകളിലെ നെയിം ബോർഡുകൾ മലയാളത്തിലാക്കുന്നത് എത്രയും വേഗം ചെയ്തു തീർക്കണമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. കളക്ടറേറ്റ് കോണ്ഫറൻസ് ഹാളിൽ നടന്ന ഒൗദ്യോഗികഭാഷ ജില്ലാ ഏകോപന സമിതി യോഗം ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടർ മൃണ്മയി ജോഷി.
ഭരണഭാഷ പൂർണമായും മലയാളത്തിലാക്കാൻ താമസിയാതെ ജില്ലയ്ക്ക് കഴിയുമെന്ന് യോഗത്തിൽ അധ്യക്ഷനായ ഒൗദ്യോഗിക ഭാഷാ ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി കെ. കൃഷ്ണകുമാർ പറഞ്ഞു. ഭരണഭാഷ അവാർഡ് പാലക്കാടിന് ലഭിച്ചത് വകുപ്പുകളുടെ മെച്ചപ്പെട്ട പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണെന്നും എല്ലാ ഓഫീസുകളിലും സേവനാവകാശ നിയമ, വിവരാവകാശ നിയമ ബോർഡുകൾ മലയാളത്തിൽ പ്രദർശിപ്പിക്കുന്നത് നിർബന്ധമായി ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബർ, നവംബർ, ഡിസംബർ, മാസങ്ങളിലെ ഭാഷാ പുരോഗതിയുടെ റിപ്പോർട്ട് ആണ് ഏകോപനസമിതി യോഗത്തിൽ ചർച്ച ചെയ്യുന്നത്. എത്ര ഫയലുകൾ മലയാളത്തിൽ, എത്ര ഫയലുകൾ ഇംഗ്ലീഷിൽ എന്നും മലയാളത്തിലുള്ള ഫയലുകളുടെ ശതമാനം എത്ര, ഓഫീസുകളുടെ നെയിം ബോർഡ്, ഒൗദ്യോഗിക വാഹന ബോർഡിൽ മലയാളം, സീൽ, വെബ്സൈറ്റ്, അപേക്ഷാഫോം ഇവയെല്ലാം മലയാളത്തിലാണോ എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അവലോകനയോഗം നടക്കുന്നത്. എന്തുകൊണ്ട് ഫയലുകൾ മലയാളത്തിൽ കൈകാര്യം ചെയ്തില്ല, എന്താണ് പോരായ്മ, എന്നുള്ള വിശകലനവും യോഗത്തിൽ ഉണ്ടായി.
റിപ്പോർട്ടുകൾ അടങ്ങിയ പുസ്തകത്തിന്റെ പ്രകാശനം ജില്ലാ കളക്ടർ ഒൗദ്യോഗിക ഭാഷ ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് സെക്രട്ടറി കെ. കൃഷ്ണകുമാറിന് നൽകി നിർവഹിച്ചു. ഡെപ്യൂട്ടി കളക്ടർ കെ. മധു, സീനിയർ ക്ലർക്ക് വി. ഭവദാസ്, ജില്ലയിലെ വിവിധ വകുപ്പുകളിലെ മേധാവികൾ തുടങ്ങിയവർ ഒൗദ്യോഗിക ഭാഷാ ജില്ലാ ഏകോപന സമിതി യോഗത്തിൽ പങ്കെടുത്തു.