വിദ്യാർഥിയെ മർദിച്ച സംഭവം: പരാതിയുമായി കുടുംബം
1243585
Sunday, November 27, 2022 4:02 AM IST
തൃത്താല : ഭിന്നശേഷിക്കാരനായ വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ പരാതിയുമായി കുടുംബം. തൃത്താല മേഴത്തൂർ പത്തിൽകുണ്ട് വീട്ടിൽ മുസ്തഫയുടെ മകൻ പതിനാലുകാരൻ മുഹമ്മദ് ഫാരിസിനാണ് മർദനമേറ്റത്. സൈക്കിൾ തട്ടിയതിന്റെ പേരിലാണ് തന്റെ മകനെ മർദിച്ചതെന്ന് കുടുംബം തൃത്താല പോലീസിൽ പരാതി നല്കി.
നവംബർ 23ന് കാലത്തായിരുന്നു സംഭവം. എതിർവശം വഴി സൈക്കിളിൽ വന്ന ഫാരിസ് നടന്നുവരുകയായിരുന്ന അലിയെ ഇടിക്കുകയായിരുന്നു. നിലത്തുവീണ അലി ഫാരിസിനെ അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തു. മർദനമേറ്റ ഫാരിസ് വീട്ടിലെത്തിയതോടെ ശാരീരിക അസ്വസ്ഥത അനുവഭവപ്പെടുകയായിരുന്നു. തലക്ക് മേജർ സർജറി കഴിഞ്ഞ കുട്ടിയാണെന്ന് അറിഞ്ഞു കൊണ്ടും അയൽവാസികൂടിയായ അലി മർദ്ദിക്കുകയായിരിന്നു.
കുട്ടിയെ ആശുപത്രിയിൽ കാണിച്ചതോടെ മർദ്ദനത്തിന്റെ ഗൗരവം വീട്ടുകാരറിയുന്നത്. കുട്ടിയെ വിദഗ്ധ ചികിത്സക്ക് റഫർ ചെയ്തു. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ മേഴത്തൂർ ചെങ്ങണംകോട്ടിൽ അലിക്കെതിരെ കഴിഞ്ഞ ദിവസം തൃത്താല പോലീസ് ഭിന്നശേഷി ആക്റ്റ് പ്രകാരവും മറ്റു നാല് വകുപ്പ് ഉൾപ്പടെ ചേർത്ത് കേസെടുത്ത് റിമാന്റ് ചെയ്യുകയായിരുന്നു.
വർഷങ്ങൾക്ക് മുന്പ് ഫാരിസിനെ ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. വിദഗ്ധ ചികിത്സക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഡോക്ടർമാരുടെ നിർദേശമുണ്ടെങ്കിലും സാന്പത്തിക പ്രതിസന്ധി മൂലം തുടർചികിത്സ ആശങ്കയിലാണ്.