ഉപയോഗശൂന്യമായി പല്ലാർമംഗലം പൊതുശ്മശാനം
1226176
Friday, September 30, 2022 12:31 AM IST
ഒറ്റപ്പാലം : കാടുപിടിച്ച പല്ലാർമംഗലം പൊതുശ്മശാനം ഉപയോഗശൂന്യം. കാടുപിടിച്ച് കാലെടുത്ത് വെയ്ക്കാനാകാത്ത അവസ്ഥയിലാണ് ലക്കിടി പല്ലാർമംഗലം പൊതുശ്മശാനം. ലക്ഷങ്ങൾ മുടക്കിയ വാതകശ്മശാനത്തിന്റെ നിർമ്മാണമാകട്ടെ അനന്തമായി നീളുകയുമാണ്. ലക്കിടിപേരൂർ പഞ്ചായത്തിന്േറതാണ് ശ്മശാനം. റെയിൽപ്പാളം കടന്ന് 500 മീറ്ററോളം മൃതദേഹവുമായി നടന്നുവേണം, ശ്മശാനത്തിലെത്താൻ.
നിലവിൽ മൃതദേഹം സംസ്കരിക്കാനുള്ള സ്ഥലംകൂടി വൃത്തിയാക്കണം. മൃതദേഹത്തോടൊപ്പം കൈക്കോട്ടും മടവാളും കൊണ്ടുപോകണമെന്നതാണ് അവസ്ഥ. വർഷങ്ങൾക്കുമുന്നേ തകർന്ന കവാടംപോലും ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. ശ്മശാന പ്രശ്നം പലതവണ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു.
പൊതുശ്മശാനത്തിൽ സംസ്കരിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ട് പലരും സമീപത്തുള്ള സ്വകാര്യ ശ്മശാനങ്ങളെയാണ് ആശ്രയിക്കുന്നത്. അടിയന്തര പരിഹാരമുണ്ടായില്ലെങ്കിൽ പ്രതിഷേധവുമായി പഞ്ചായത്ത് ഓഫീസിലേക്ക് നീങ്ങാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാർ. ഭരണസമിതിയോഗങ്ങളിൽ നിരന്തരമായി പ്രശ്നം ഉന്നയിക്കാറുണ്ടെന്നും നടപടിയില്ലെന്നുമാണ് പ്രതിപക്ഷത്തിന്റെ പ്രതികരണം.