രണ്ടുകോടി രൂപ നവീകരണത്തിൽ താമരകുളത്തിന് പുതിയ മുഖശ്രീ
1225784
Thursday, September 29, 2022 12:25 AM IST
ഒറ്റപ്പാലം: പതിറ്റാണ്ടുകളായി പായൽമൂടി ഉപയോഗശൂന്യമായിക്കിടന്നിരുന്ന പത്തൊന്പതാംമൈലിലെ താമരക്കുളത്തിന് പുതിയമുഖശ്രി. ഒന്നരയേക്കറിൽ വ്യാപിച്ചുകിടക്കുന്ന പൊതുകുളത്തിന്റെ നവീകരണം പൂർത്തിയാകുന്നു. ഹരിതകേരളം പദ്ധതിയിലുൾപ്പെടുത്തി ജലസേചനവകുപ്പിന്റെ നേതൃത്വത്തിൽ രണ്ടുകോടി രൂപ ചെലവിലാണ് നവീകരിക്കുന്നത്.
കുളത്തിലെ പായലും ചെളിയും മണ്ണും നീക്കി. തകർന്നുകിടന്നിരുന്ന സംരക്ഷണഭിത്തികൾ പൊളിച്ചുനീക്കി പുതിയത് പണിയുന്നത് അവസാനഘട്ടത്തിലാണ്. നാലുഭാഗത്തും നടപ്പാതനിർമാണവും ചുറ്റുമതിൽ നിർമാണവും പൂർത്തിയായി.
പെയിംഗ് ആണ് ബാക്കിയുള്ളത്. 1982നുശേഷം നവീകരണം നടക്കാതെ പായൽമൂടി ചെളിയടിഞ്ഞു കിടക്കയായിരുന്നു താമരക്കുളം.
വേനലിൽപ്പോലും 12 അടിയിലേറെ വെള്ളം നില്ക്കുന്ന കുളമാണിത്. ഇവിടെ മാലിന്യംതള്ളുന്നത് പതിവായിരുന്നു. നവീകരണപദ്ധതി നടപ്പാവുന്നതോടെ മൂന്ന് വാർഡിലെ ജനങ്ങൾക്ക് ഉപയോഗപ്രദമാവും. പത്തൊന്പതാം മൈലിലെ ക്ലബ്ബ് 19, മറ്റ് സന്നദ്ധസംഘടനകൾ, മീറ്റ്ന പാടശേഖരസമിതി തുടങ്ങിയവരും നാട്ടുകാരും വർഷങ്ങളായി ഉന്നയിക്കുന്ന ആവശ്യമായിരുന്നു കുളത്തിന്റെ നവീകരണം. കുളത്തിന്റെ നവീകരണം പൂർത്തിയാകുന്നതോടെ മീറ്റ്ന പാടശേഖരസമിതിയിലെ 25 ഹെക്ടർ സ്ഥലത്തെ കൃഷിക്ക് കുളം പ്രയോജനപ്പെടും.
കാലങ്ങളായി തരിശുകിടന്നിരുന്ന ഇവിടെ രണ്ടുവർഷംമുന്പാണ് വീണ്ടും കൃഷി ആരംഭിച്ചത്.
കുളത്തിൽനിന്ന് പാടത്തിലേക്ക് വെള്ളമെത്തിക്കാൻ ചാലുവേണമെന്ന ആവശ്യവും മുന്നിൽക്കണ്ടായിരുന്നു നവീകരണപ്രവൃത്തി. ഇതിനുള്ള പണിയും തുടങ്ങി.