തൃശൂരിന്റെ തൊഴിൽപ്പൂരത്തിന് ‘പൂരത്തിരക്ക് ’
1546012
Sunday, April 27, 2025 7:06 AM IST
രാമവർമപുരം: തൃശൂരിന്റെ തൊഴിൽപ്പൂരത്തിന് പൂരത്തിരക്ക്. ആയിരക്കണക്കിന് ഉദ്യോഗാർഥികൾ എത്തിച്ചേർന്നു. വിജ്ഞാനകേരളം ജനകീയ കാന്പയിന്റെ ഭാഗമായാണ് തൃശൂരിൽ മെഗാ ജോബ് ഫെയർ സംഘടിപ്പിച്ചത്.
ഗവ. എൻജിനീയറിംഗ് കോളജ്, വിമല കോളജ് എന്നിവിടങ്ങളിലാണ് ജോബ് ഫെയർ നടത്തിയത്. 25.000 ത്തിലധികം പേരാണ് ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തിലൂടെ രജിസ്ട്രേഷൻ പൂർത്തീകരിച്ചു മേളയ്ക്കെത്തിയത്. 151 തൊഴിൽദാതാക്കളിൽനിന്ന് 577 വ്യത്യസ്തമേഖലകളിലായി 35000 തൊഴിലുകൾ വിജ്ഞാനകേരളം ജനകീയ കാന്പയിനിലൂടെ നൽകാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തെതുടർന്ന് ഉദ്ഘാടനചടങ്ങുകൾ പൂർണമായി ഒഴിവാക്കിയാണ് മേള സംഘടിപ്പിച്ചത്. മന്ത്രി കെ. രാജൻ, മുൻമന്ത്രി ഡോ. തോമസ് ഐസക് എന്നിവർ മെഗാ ജോബ് ഫെയർ നടക്കുന്ന കോളജുകളിലെത്തിയിരുന്നു. പത്ത് തൊഴിൽദാതാക്കൾ പങ്കെടുക്കുന്ന വെർച്ച്വൽ ജോബ് ഫെയറും അപ്രന്റീസ്ഷിപ്പ് ഡ്രൈവും ഇൻഫ്ളുവൻസേഴ്സ് മീറ്റും മെഗാ ജോബ് ഫെയറിന്റെ ഭാഗമായുണ്ടായിരുന്നു.
മുന്നോടിയായി സംഘടിപ്പിച്ച വെർച്വൽ മേളകളിൽ തൊഴിൽ ലഭിച്ച 617 ഉദ്യോഗാർഥികളുടെ ഓഫർ ലെറ്ററുകളും തൊഴിലിലേക്കുള്ള ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട 512 പേർക്കുള്ള സർട്ടിഫിക്കറ്റുകളും ജോബ് സ്റ്റേഷനുകൾവഴി വിതരണം ചെയ്തു.തൊഴിൽപ്പൂരത്തിനു വരുന്ന ഉദ്യോഗാർഥികൾക്കായി വടക്കേസ്റ്റാൻഡിൽനിന്ന് രാവിലെമുതൽ ഗവ. എൻജിനീയറിംഗ് കോളജിലേക്കു കൂടുതൽ ബസ് സർവീസുകൾ കെഎസ്ആർടിസി സജ്ജീകരിച്ചിരുന്നു.
ഗതാഗതനിയന്ത്രണത്തിനായി സിറ്റി പോലീസിന്റെ നേതൃത്വത്തിൽ പ്രത്യേക ക്രമീകരണങ്ങളും ഒരുക്കിയിരുന്നു. കുടുംബശ്രീയുടെ ഫുഡ് കോർട്ടുകൾ തൊഴിൽമേള നടന്ന രണ്ടു കോളജുകളിലും പ്രവർത്തിച്ചു. തൊഴിൽമേളയുടെ സുഗമമായ നടത്തിപ്പിനായി എൻഎസ്എസ്, എൻസിസി വോളന്റിയർമാരുടെ സേവനവും ലഭ്യമാക്കിയിരുന്നു.
സ്വന്തം ലേഖകൻ