പൂരം വൈബൊരു വൈബാണ്...പൂരം കൊടിയേറ്റ് ബുധനാഴ്ച, സാന്പിൾ നാലിന്
1546011
Sunday, April 27, 2025 7:06 AM IST
തൃശൂർ: വീണ്ടും ഒരു പൂരക്കാലമെത്തി. തൃശൂർ പൂരക്കാഴ്ചകളിലേക്കു ജാലകം തുറക്കാൻ കാത്തിരിക്കുകയാണ്. സ്വരാജ് റൗണ്ടിൽ പൂരത്തിന്റെ വരവറിയിച്ച് പൂമരങ്ങൾ പൂത്തു. മൂന്നിടങ്ങളിൽ നിലപ്പന്തലുകൾ ഉയരുന്നു. ഇനിയുള്ള ദിവസങ്ങളും പൂരത്തിന്റേതാണ്...
ഓരോ വർഷവും പൂരമുണ്ടെങ്കിലും എല്ലാ പൂരവും തൃശൂർക്കാർക്ക് ആദ്യത്തെ പൂരംപോലെയാണ്. പൂരത്തിനുവേണ്ടിയുള്ള കാത്തിരിപ്പിനാണ് പൂരത്തെക്കാൾ ആവേശമെന്നു പറയാറുണ്ട്.
മേയ് ആറിനാണ് ഇത്തവണ തൃശൂർ പൂരം. ഈ മാസം 30നു ബുധനാഴ്ച പൂരം കൊടിയേറും. പ്രധാന പങ്കാളികളായ തിരുവന്പാടി -പാറമേക്കാവ് ക്ഷേത്രങ്ങൾക്കുപുറമെ എട്ടു ഘടകക്ഷേത്രങ്ങളിലും 30-നാണ് കൊടിയേറ്റ്.
മേയ് നാലിനാണ് സാന്പിൾ വെടിക്കെട്ട്. പൂരം വെടിക്കെട്ടുപോലെതന്നെ ജനസാഗരം തിങ്ങിനിറയുന്ന സാന്പിൾ വെടിക്കെട്ട് കാണാനെത്തുന്നവർക്കു കണ്ണിനു വിരുന്നൊരുക്കി ആനച്ചമയപ്രദർശനങ്ങളും പന്തൽക്കാഴ്ചകളുമുണ്ടാകും.
പൂരം എക്സിബിഷന്റെ കാൽനാട്ടലോടെതന്നെ തൃശൂരിൽ പൂരാവേശത്തിനു തിരികൊളുത്തും. എക്സിബിഷനാണ് പൂരത്തിന്റെ മറ്റൊരു വിളംബരം. എക്സിബിഷനു പ്രവേശനം തുടങ്ങുന്നതോടെ തൃശൂരിൽ തിരക്കായി. സ്വരാജ് റൗണ്ടിലേക്കു കയറി കുറച്ചുകഴിഞ്ഞാൽ എക്സിബിഷന്റെ അനൗണ്സ്മെന്റ് കേൾക്കാം. സന്ധ്യ മയങ്ങുന്നതോടെ എക്സിബിഷൻ ഗ്രൗണ്ട് വൈദ്യുതലങ്കാരങ്ങളിൽ നിറയും.
പന്തൽപണിക്കു തുടക്കംമുതൽക്കേ മാർക്കിടുന്ന പൂരപ്രേമികളുണ്ട്. തിരുവന്പാടി വിഭാഗം നായ്ക്കനാലിലും നടുവിലാലിലും പാറമേക്കാവ് വിഭാഗം മണികണ്ഠനാലിലുമാണ് പന്തലുകൾ ഉയർത്തുന്നത്.
സാന്പിൾ വെടിക്കെട്ടിനുകൂടി മാർക്കിട്ടാൽ പിറ്റേന്നു പൂരം തുടങ്ങുകയാണ്. 36 മണിക്കൂർനീളും പൂരം. മഠത്തിൽവരവും ഇലഞ്ഞിത്തറമേളവും തെക്കോട്ടിറക്കവും കുടമാറ്റവും കഴിഞ്ഞ് പുലർച്ചെ വെടിക്കെട്ടെന്ന ക്ലൈമാക്സിലേക്കു നീളുന്ന പൂരക്കാഴ്ചകൾ. അതു കഴിഞ്ഞു പിറ്റേന്നു പകൽപ്പൂരവും ഉപചാരം ചൊല്ലലും അവസാനത്തെ വെടിക്കെട്ടുംകഴിഞ്ഞ് പൂരക്കഞ്ഞിയും മാന്പഴപ്പുളിശേരിയും കഴിച്ച് പൂരപ്പറന്പിൽനിന്നു യാത്രപറയുന്പോൾ ഓരോ പൂരപ്രേമിയും അടുത്ത പൂരത്തിനെത്തുമെന്നു മനസുകൊണ്ട് ഉറപ്പിച്ചിരിക്കും.
സ്വന്തം ലേഖകൻ