പീഡാനുഭവ സ്മരണയിൽ ദേവാലയങ്ങളും വിശ്വാസികളും
1543176
Thursday, April 17, 2025 1:40 AM IST
താലത്തിൽ വെള്ളമെടുത്തു
വെൺകച്ചയുമരയിൽ ചുറ്റി
മിശിഹാതൻ ശിഷ്യന്മാരുടെ
പാദങ്ങൾ കഴുകി...
ഇന്നു രാവിലെ ക്രൈസ്തവദേവാലയങ്ങളിൽനിന്നും ഈ ഗാനവീചികൾ അന്തരീക്ഷത്തിലലിയുന്നതോടെ ക്രൈസ്തവമേലധ്യക്ഷന്മാരും വൈദികരും കാൽകഴുകൽശുശ്രൂഷ ആരംഭിക്കും. യേശു തന്റെ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി ചുംബിച്ചതിന്റെ ഓർമയ്ക്കായി 12 പേരുടെ പാദങ്ങൾതന്നെയാണ് ഇവരും കഴുകി ചുംബിക്കുക. ഗുരുവിന്റെ പാദസേവചെയ്യുന്ന ശിഷ്യന്മാരുള്ള ലോകത്ത് ശിഷ്യരുടെ പാദങ്ങൾ കഴുകി വിനയത്തിന്റെ മാതൃകകാട്ടിയ ലോകത്തിലെ ഒരേയൊരു ഗുരുവായി യേശു ഉയരുന്നതും സവിശേഷമായ ഈ പ്രവൃത്തിയിലൂടെയാണ്.
പാദക്ഷാളനകർമത്തിനുശേഷം വിശുദ്ധകുർബാനസ്ഥാപനത്തിന്റെ ഓർമയാചരണവും വിശുദ്ധ കുർബാനയർപ്പണവും ദിവ്യകാരുണ്യപ്രദക്ഷിണവും നടക്കും. തുടർന്ന് അഖണ്ഡ ആരാധന ആരംഭിക്കും.
ഓശാനഞായറോടെതന്നെ ദേവാലയവും പരിസരവുമെല്ലാം വിശുദ്ധിയുടെ മേലാപ്പ് ചാർത്തിക്കഴിഞ്ഞു. പലയിടങ്ങളിലും വാർഷികധ്യാനവും വചനപ്രഘോഷണവുംകൊണ്ട് ആത്മീയാന്തരീക്ഷം സംജാതമായി. ആണ്ടുകുന്പസാരം നടത്തി പാപപരിഹാരയാത്രയുംചെയ്ത് തിരുനാളുകളുടെ തിരുനാളായ ഉയിർപ്പുതിരുനാളിനെ വരവേൽക്കാനുള്ള മാനസികവും ആത്മീയവുമായ ഒരുക്കം നടത്തിക്കഴിഞ്ഞു വിശ്വാസികൾ. ഇന്നു ദിവ്യകാരുണ്യ ആരാധനയിൽ പങ്കെടുത്തു കൽത്തപ്പം മുറിച്ച് പെസഹാകുറുക്കും കഴിച്ച് പുത്തൻപാനയും വായിച്ച് കുടുംബങ്ങൾ ദുഃഖവെള്ളിക്കൊരുങ്ങും.
ഉപവാസദിനമായ ദുഃഖവെള്ളിയിൽ ദേവാലയങ്ങളിൽ പീഡാനുഭവചരിത്രവായനയും പ്രദക്ഷിണവും വൈകീട്ട് പീഡാനുഭവയാത്രയും നഗരികാണിക്കലും പീഡാനുഭവസന്ദേശവും ഉണ്ടായിരിക്കും. "ഗാഗുൽത്താമലയിൽനിന്നും വിലാപത്തിൻ മാറ്റൊലികേൾപ്പൂ'എന്ന ഗാനം ഏവരുടെയും അധരങ്ങളിൽനിന്നും ഉയരും. അപൂർവമായെങ്കിലും "അമ്മകന്യ മണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ' എന്ന പുത്തൻപാനപദവും കേൾക്കാം. കയ്പ്പിലയും കുറുക്കും കഴിച്ച് വി ശ്വാസികൾ ക്രിസ്തു കുരിശിൽകിടന്ന് കയ്പുനീർ രുചിച്ചതിന്റെ സ്മരണ പുതുക്കും.
വലിയ ശനിയാഴ്ച രാവിലെ മാമ്മോദീസാവ്രത നവീകരണവും പുതുവെള്ളവും തിരിയും വെഞ്ചരിപ്പും വിശുദ്ധകുർബാനയും ഉണ്ടാകും. ലത്തീൻ ദേവാലയങ്ങളിൽ ശനിയാഴ്ച രാത്രി പത്തരയോടെയേ തിരുക്കർമങ്ങളുള്ളൂ. ദീപാർച്ചന, പെസഹാപ്രഘോഷണം, ജ്ഞാനസ്നാനവ്രതനവീകരണം, പുതുവെള്ളം വെഞ്ചരിപ്പ്, തുടർന്ന് ഉയിർപ്പുതിരുനാൾ ദിവ്യബലിയും ഉണ്ടാകും.
സീറോമലബാർ ദേവാലയങ്ങളിൽ ശനിയാഴ്ച രാത്രി പതിനൊന്നരയോടെ ഈസ്റ്റർ തിരുക്കർമങ്ങൾ ആരംഭിക്കും.