കിണറുകളില്‍ രാസമാലിന്യം കലർന്നു ; ഇല്ലാതായത് 67 കുടുംബങ്ങളിലെ കുടിവെള്ളം, ആശങ്കയോടെ ഗ്രാമവാസികള്‍
1453756
Tuesday, September 17, 2024 1:50 AM IST
കാട്ടൂര്‍: കണ്മുന്നിലെ കിണറുകളില്‍ വെള്ളമുണ്ടായിട്ടും ഒരുതുള്ളി വെള്ളംപോലും കുടിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് പരിസരത്തെ 67 കുടുംബങ്ങള്‍.
ഇവിടെ പ്രവര്‍ത്തിക്കുന്ന ചില സ്ഥാപനങ്ങളില്‍നിന്നു പുറത്തുവിടുന്ന രാസമാലിന്യം പരിസരത്തെ കിണറുകളിലേക്കൊഴുകി കിണറുകള്‍ മലിനമായതാണു കാരണം. മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിനു സമീപം താമസിക്കുന്ന തെക്കേക്കര വിന്‍സന്റ്, തേക്കലപറമ്പില് പ്രഭാകരന് എന്നിവരുടെ കിണര്‍ ജലം അപകടകരമായ രീതിയില്‍ പാടകെട്ടുകയും നിറം മാറുകയും ജലത്തിനു ഗന്ധം അനുഭവപ്പെടുകയും ചെയ്തതാണ് ആദ്യം ശ്രദ്ധയില്‍പ്പെട്ടത്.
മേയ് മാസത്തില്‍ മഴ ആരംഭിച്ചതോടെയാണ് വിന്‍സന്റിന്റെ വീട്ടിലെ കിണറില്‍ നിറവ്യത്യാസം കണ്ടുതുടങ്ങിയത്. ഏകദേശം അമ്പതിലധികം വര്‍ഷം പഴക്കമുള്ള കിണറാണു കുടിവെള്ളത്തിനും മറ്റുമായി വിന്‍സന്റും കുടുംബവും ഉപയോഗിക്കുന്നത്. ഈ കിണറ്റിലെ വെള്ളം ഉപയോഗിച്ചതിനെ തുടര്‍ന്ന് ചൊറിച്ചില്‍ അനുഭവപ്പെട്ടതായും വീട്ടുകാര്‍ പറഞ്ഞു.
സ്വകാര്യ ലാബിലെ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ കിണറ്റിലെ വെള്ളം ഉപയോഗിക്കരുതെന്നു നിര്‍ദേശിച്ചിരുന്നു.
ഇതോടെ പരിസരത്തെ 70 കിണറുകളിലെ വെള്ളം പരിശോധിച്ചപ്പോഴാണ് രാസമാലിന്യം അപകടകരമാംവിധം കിണറ്റിലെ വെള്ളത്തിലുണ്ടെന്നു കണ്ടെത്തിയത്. ഒരുപാടു ഭക്തജനങ്ങള്‍ വരുന്ന തൊട്ടടുത്ത വാദ്യക്കുടം ശിവക്ഷേത്രത്തിലെയും സമീപത്തെ 65 വീടുകളിലെയും കിണര്‍ജലം കുടിവെള്ള യോഗ്യമല്ലെന്നു പരിശോധനയില്‍ കണ്ടെത്തി.
പരാതികളേറെ, നടപടിയില്ല
1974ല്‍ ആരംഭിച്ച് മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ അടഞ്ഞുകിടക്കുന്ന ഒരെണ്ണം ഒഴികെ 12 സ്ഥാപനങ്ങളാണു പ്രവര്‍ത്തിക്കുന്നത്. ഇതില്‍ കീര്‍ത്തി ഇന്‍ഡസ്ട്രീസ്, ബാലാജി എന്റര്‍പ്രൈസസ്, റെയിന്‍ബോ എന്റര്‍പ്രൈസസ് എന്നീ സ്ഥാപനങ്ങള്‍ക്കെതിരേയാണ് ഇപ്പോള്‍ പരാതികള്‍ ഉയര്‍ന്നിരിക്കുന്നത്. അഞ്ചാംവാര്‍ഡ് അംഗം മോളി പീയൂസിന്റെ നേതൃത്വത്തില്‍ ജനകീയമുന്നണി രൂപീകരിച്ചു. പഞ്ചായത്ത്, ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ്, എഡിഎം, പൊലൂഷന്‍ കണ്ട്രോള് ബോര്‍ഡ്, ഡിഎംഒ, കളക്ടര്‍, മന്ത്രി ആര്. ബിന്ദുവിനും ആരോഗ്യമന്ത്രി, സിഡ്കോ ജില്ലാ വ്യവസായ കേന്ദ്രത്തിനും പോലീസ് സ്റ്റേഷന് എന്നിവിടങ്ങളിലും പരാതി നല്കി.
എന്നാല്‍, നാളിതുവരെ കാര്യമായ ഒരു നടപടിയും കൈക്കൊണ്ടില്ലെന്നു മാത്രമല്ല പരസ്പരം പഴിചാരി ഉത്തരവാദിത്തമൊഴിയുന്ന മറുപടികളാണു ലഭിക്കുന്നതെന്നാണു നാട്ടുകാര്‍ പറയുന്നത്. കഴിഞ്ഞദിവസം ജനപ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് ബഹുജന പ്രതിഷേധസദസ് നടന്നു.