കലാകാരനു ജാതിചിന്ത പാടില്ല: മന്ത്രി ഗണേഷ്കുമാര്
1417522
Saturday, April 20, 2024 1:32 AM IST
ഇരിങ്ങാലക്കുട: കലാകാരനു ജാതിചിന്ത പാടില്ലെന്നും ഹിന്ദുവാണെന്ന് പറയുകയും ഇതരമതസ്ഥര്‍ക്കു ദോഷകരമായ കാര്യങ്ങള്‍ ചെയ്യാന്‍ ഒരുങ്ങുന്നതും ശരിയല്ലെന്നു ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാര്.
തൃശൂര്‍ ലോക്സഭാമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.എസ്. സുനില്‍കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം എല്‍ഡിഎഫ് പൊറത്തിശേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ടാരംതറ മൈതാനിയില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയും പൊതുയോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ സിനിമ കാണാന്‍ എല്ലാവരും വരണമെന്നു പറയുന്ന ബിജെപി സ്ഥാനാര്‍ഥി താന്‍ ഹിന്ദുവാണെന്നാണ് പറയുന്നത്. ഇയാളുടെ ചിത്രങ്ങള്‍ ഹിന്ദുക്കള്മാത്രം കണ്ടാല്‍ മതിയോ? എകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്നു പറഞ്ഞിട്ട് ഇഫ്താര്‍ വിരുന്നിനു പോയതിനെ താന്‍ കളിയാക്കിയെന്നാണ് ഇയാളുടെ വിഷമം. ബോധമുള്ള എല്ലാവരും ഇയാളെ ഇതിന്റെ പേരില്‍ പരിഹസിച്ചതാണ്.
പൗരത്വത്തിന്റെയും സിവില്‍കോഡിന്റെയും കാര്യം പറയുകയും രണ്ടു വഞ്ചിയില്‍ ചവിട്ടാന്‍ ശ്രമിക്കുകയും ചെയ്യുന്ന തട്ടിപ്പ് കേരളത്തില്‍ നടക്കില്ല. സിനിമാരംഗത്ത് നടന് ഇന്നസെന്റിനെപ്പോലെ എല്ലാവരും നിഷ്കളങ്കരല്ല. നാട്ടുകാരുടെ മുന്നിലുള്ള അഭിനയം ബിജെപി സ്ഥാനാര്‍ഥി നിറുത്തണം. ചാരിറ്റി എന്നുപറഞ്ഞ് ജനങ്ങളെ പറ്റിക്കരുത്. വേണ്ടി വന്നാല്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവിടുമെന്നും ബിജെപി പ്രവര്‍ത്തകര്‍ ഇതു മനസിലാക്കണമെന്നും ഗണേഷ്കുമാര് പറഞ്ഞു.
കോണ്‍ഗ്രസ് പിളര്‍ത്തി ഡിഐസിയും പിന്നീട് എന്‍സിപിയിലും ചേര്‍ന്ന് ഒടുവില്‍ കാലുപിടിച്ച് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ കക്ഷിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. ഒരേ തൂവല്‍പ്പക്ഷികളാണ് യുഡിഎഫും ബിജെപിയും. ബിജെപിയെ ഭയന്നാണ് കോണ്ഗ്രസുകാരന് ജീവിക്കുന്നത്.
വയനാട് മണ്ഡലത്തില്‍ സ്വന്തം പാര്‍ട്ടിപതാക ഉയര്‍ത്താന്‍ കഴിയാത്ത അവസ്ഥയിലാണ് ലീഗ് അണികള്‍ എന്നും മന്ത്രി ഗണേഷ്കുമാര് പറഞ്ഞു.
യോഗത്തില്‍ പൊറത്തിശേരി മേഖല തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് ആര്.എല്‍. ജീവന്‍ലാല്‍ അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ പ്രഫ കെ.യു. അരുണന്, എല്‍ഡിഎഫ് നേതാക്കളായ വി.എ. മനോജ് കുമാര്‍, ടി.കെ. സുധീഷ്, പി. മണി, ടി.കെ. വർഗീസ്, അഡ്വ. പി.ജെ. ജോബി, എം.ബി. രാജു മാസ്റ്റര്‍, ഗിരീഷ്, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ആര്.എല്‍. ശ്രീലാല്‍, ജനപ്രതിനിധികളായ അംബിക പള്ളിപ്പുറത്ത്, സി.സി. ഷിബിന്‍, ജിഷ ജോബി, എ.എസ്. സഞ്ജയ് തുടങ്ങിയവര്‍ പങ്കെടുത്തു.