മാള: പുത്തന്‍ചിറ സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ വിശുദ്ധ മറിയം ത്രേസ്യയുടെ 148-ാം പിറവിത്തിരുനാളും നേര്‍ച്ചയൂട്ടും ധന്യന്‍ ജോസഫ് വിതയത്തില്‍ പിതാവിന്റെ 122-ാം അനുസ്മരണവും തുടങ്ങി. ഇന്നലെ മുതല്‍ 28 വരെയുള്ള ദിവസങ്ങളിലാണ് ആഘോഷങ്ങൾ. പുത്തന്‍ചിറ ഈസ്റ്റ്, കുഴിക്കാട്ടുശേരി, തുമ്പൂര്‍, കുതിരത്തടം, സേവിയൂര്‍, കടുപ്പൂക്കര, കടുപ്പശേരി, വെളയനാട്, കൊറ്റനെല്ലൂര്‍, പുത്തന്‍ചിറ ഫൊറോന എന്നീ ദേവാലയങ്ങള്‍ ഉള്‍പ്പെടുന്ന വിശാല പുത്തന്‍ചിറയുടെ നേതൃത്വത്തിലാണ് തിരുനാളാഘോഷങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
ഇന്നലെ ദീപശിഖ പദയാത്രാദിനത്തില് വിശുദ്ധ മറിയം ത്രേസ്യ, ധന്യന്‍ ജോസഫ് വിതയത്തില്‍ കബറിടദേവാലയത്തില് ദിവ്യബലി, നൊവേന എന്നിവയെ തുടർന്ന് ദീപശിഖാ പദയാത്ര ഉദ്ഘാടനവും തുടര്‍ന്ന് ജന്മഗൃഹത്തിലേക്ക് പദയാത്രയും നടന്നു. ഇന്നു ദീപശിഖ വാഹനപ്രയാണം. ഉച്ചതിരിഞ്ഞ് മൂന്നിന് ജന്മഗൃഹത്തില്നിന്ന് ആരംഭിച്ച് വിശാല പുത്തന്‍ചിറ പള്ളികളിലൂടെ സഞ്ചരിച്ച് വൈകീട്ട് ആറിന് ഫൊറോന പള്ളിയില്‍ എത്തിച്ചേരും. തുടര്‍ന്ന് തിരുനാള്‍ കൊടിയേറ്റം.
ഇന്നു മുതല്‍ 27 വരെ തിയ്യതികളില്‍ വൈകീട്ട് 6ന് പ്രസുദേന്തി വാഴ്ച, ദിവ്യബലി, ലദീഞ്ഞ്, നൊവേന, പ്രദക്ഷിണം, നേര്‍ച്ച എന്നിവ നടക്കും. ഫൊറോനയിലെ വിവിധ പള്ളികള്‍ നേതൃത്വം നല്കുന്ന ഓരോ ദിവസത്തേയും തിരുക്കര്‍മങ്ങളില്‍ വിശാല പുത്തന്‍ചിറയിലെ ഇടവക വികാരിമാര്‍ മുഖ്യകാര്‍മികരാകും. 26ന് സമര്‍പ്പിത ദിനത്തില്‍ ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികനാകും. 27ന് ധന്യന്‍ വിതയത്തില്‍ പിതാവ് അനുസ്മരണം പിതൃദിനമായി ആചരിക്കും.
28ന് തിരുനാള്‍ ദിനത്തില്‍ രാവിലെ 6.30ന് ദിവ്യബലി 7.30ന് നേര്‍ച്ച ഊട്ട് വെഞ്ചരിപ്പ്. 10ന് ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് മാപ്രാണം ഹോളിക്രോസ് പള്ളി സഹ വികാരി ഫാ. ലിജോ മണിമലകുന്നേല്‍ കാര്‍മികനാകും. കുഴിക്കാട്ടുശേരി തീര്‍ത്ഥാടനകേന്ദ്രം പ്രമോട്ടര്‍ ഫാ. സെബാസ്റ്റ്യന്‍ അരിക്കാട്ട് സന്ദേശം നല്‍കും. കുഴിക്കാട്ടുശേരി കപ്ലോന്‍ ഫാ. ആന്റണി പുതുശേരി സഹകാര്‍മികനാകും.
തുടര്‍ന്ന് ജന്മഗൃഹത്തിലേക്ക് പ്രദക്ഷിണം. ഉച്ചയ്ക്ക് 12.30നും 3.30നും 6.30നും ദിവ്യബലികള്‍.