നെയ്തലക്കാവിലമ്മയെ ശിരസിലേറ്റി ‘തെച്ചിക്കോട്ടുകാവ്’ പൂരത്തിനെത്തി
1417515
Saturday, April 20, 2024 1:32 AM IST
സ്വന്തം ലേഖകൻ
തൃശൂർ: വിലക്കുകളും ചങ്ങലക്കെട്ടുകളും വഴിയൊഴിഞ്ഞുനിന്നു. പൂരത്തിനുണ്ടാകുമോ എന്ന ആശങ്കയ്ക്കു കഴിഞ്ഞ രാത്രിതന്നെ വിരാമമിട്ട തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇന്നലെ രാവിലെ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റാൻ കുറ്റൂർ നെയ്തലക്കാവ് ഭഗവതിക്ഷേത്രത്തിൽ എത്തിയപ്പോൾ ഹർഷാരവങ്ങളോടെയാണ് ആരാധകർ വരവേറ്റത്.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരത്തിന് എഴുന്നള്ളിക്കാൻ സാധ്യതയില്ല എന്ന അഭ്യൂഹം ആനക്കമ്പക്കാർക്കിടയിൽ ആശങ്കയായി പരന്നിരുന്നു. പൂരപ്പറമ്പിലെത്തി ഫിറ്റ്നസ് പരിശോധന പാസായി പ്രധാന കടമ്പ കഴിഞ്ഞപ്പോൾതന്നെ രാമന്റെ ആരാധകർക്ക് ആശ്വാസമായിരുന്നു. പിന്നാലെ ഹൈക്കോടതിയും രാമന്റെ എഴുന്നള്ളിപ്പിനു പച്ചക്കൊടി കാണിച്ചതോടെ ആരാധകർ ആവേശത്തിമർപ്പിലായി.
ഇന്നലെ രാവിലെ പതിവിലും തലയെടുപ്പോടെയാണ് രാമൻ നെയ്തലക്കാവിൽ എത്തിയത്. ഭഗവതിയുടെ തിടമ്പേറ്റി ക്ഷേത്രഗോപുരം കടന്ന് പുറത്തെത്തിയ രാമനെ പുഷ്പൃഷ്ടിയോടെ ഭക്തരും ആരാധകരും വരവേറ്റു. പിന്നെ രാജകീയമായ എഴുന്നള്ളിപ്പ് പൂരനഗരിയിലേക്ക്.വടക്കുന്നാഥ ക്ഷേത്രമൈതാനത്തിലേക്ക് രാമനെത്തുമ്പോൾ എല്ലാ ആൾക്കൂട്ടവും രാമനു ചുറ്റുമായി. കനത്ത സുരക്ഷാവലയത്തിലാണ് രാമന്റെ എഴുന്നള്ളിപ്പ് മുന്നോട്ടുനീങ്ങിയത്.