കള്ളായി റോഡിലെ അശാസ്ത്രീയ നിര്‍മാണം അപകടങ്ങള്‍ക്കിടയാക്കുന്നു
1417063
Thursday, April 18, 2024 1:48 AM IST
വരന്തരപ്പിള്ളി: തൃക്കൂര് പഞ്ചായത്തിലെ കള്ളായി റോഡിലെ അശാസ്ത്രീയ നിര്‍മാ ണം അപകടങ്ങള്‍ക്കിടയാക്കുന്നു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 25 ലക്ഷം രൂപ ചെലവില്‍ പണിതീര്‍ത്ത റോഡിന്റെ കള്ളായി ഭാഗത്താണ് അപകടക്കെണിയായി മാറിയത്.
ടാറിംഗും കോണ്‍ക്രീറ്റിംഗും ചേരുന്ന ഭാഗത്ത് കോണ്‍ക്രീറ്റ് ചെയ്ത റോഡ് ഉയര്‍ന്ന് നില്‍ക്കുന്നതാണ് അപകടങ്ങള്‍ക്കിടയാക്കുന്നത്. കയറ്റമുള്ള ഭാഗത്ത് ഒരടിയോളം ഉയരത്തിലാണ് ഹംബ് മാതൃകയില്‍ റോഡിന്റെ അവസ്ഥ. ഇറക്കത്തേക്കുവരുന്ന വാഹനങ്ങള്‍ ഈ ഭാഗം തിരിച്ചറിയാതെ ഇതില്പ്പെടുകയാണു പതിവ്. അടുത്ത ദിവസങ്ങളിലായി ഏഴ് ഇരുചക്രവാഹനങ്ങളും ഒരു കാറും ഇവിടെ അപകടത്തില്‍പ്പെട്ടു. ഇരുചക്രവാഹനത്തിന് പുറകിലിരുന്ന സ്ത്രീകളാണ് തെറിച്ചുവീണ് പരിക്കേറ്റവരിലേറെയും.
തൊട്ടടുത്തെത്തുമ്പോഴാണ് ഈ അപകടാവസ്ഥ ഡ്രൈവര്‍മാര്‍ അറിയുന്നത്. വലിയ വാഹനങ്ങളാണെങ്കില്‍ പെട്ടെന്ന് ബ്രേയ്ക്കിടുന്നതുമൂലം വാഹനത്തിനുള്ളില്‍തന്നെ യാത്രക്കാര്‍ വീഴുന്നതും പതിവാണ്. കയറ്റം കയറുന്ന വാഹനങ്ങള്‍ ഈ ഭാഗം കടക്കാന്‍ പെടാപ്പാടുപെടുകയാണ്. ഭാരവാഹനങ്ങള്‍ ഓഫായി പുറകിലേക്ക് ഇറങ്ങാറുണ്ടെങ്കിലും അപകടങ്ങള്‍ സംഭവിച്ചിട്ടില്ലെന്നു മാത്രം. പുലിക്കണ്ണിയില്‍ നിന്ന് കല്ലൂര്‍ ഭാഗത്തേക്കുള്ള പ്രധാന റോഡിലാണ് ഈ ദുരവസ്ഥ. ഒരു വര്‍ഷം മുന്‍പ് നിര്‍മാണം പൂര്‍ത്തീകരിച്ച റോഡ് പഞ്ചായത്ത് എൻജിനീയറിംഗ് വിഭാഗം സന്ദര്‍ശിച്ച് ഗതാഗതയോഗ്യമാണെന്ന് സാക്ഷ്യപ്പെടുത്തിയിരുന്നു.
അപകടങ്ങള്‍ പതിവായതോടെ ഉയര്ന്നുനില്ക്കുന്ന റോഡ് പൊളിച്ചുനീക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ തിരിഞ്ഞുനോക്കിയില്ലെന്ന ആക്ഷേപമുണ്ട്. സമീപവാസിയാണ് പെയിന്റടിച്ച് ഈ ഭാഗം യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ലക്ഷങ്ങള്‍ മുടക്കി നവീകരിച്ച റോഡില്‍ അശാസ്ത്രീയമായ പ്രവൃത്തികള്‍ നടത്തി യാത്രക്കാരെ ദുരിതത്തിലാക്കിയ ഉദ്യോഗസ്ഥര്‍ക്കും കരാറുകാരുനുമെതിരെ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.