അനധികൃത മത്സ്യബന്ധനം പിടികൂടി; 5.77 ലക്ഷം രൂപ പിഴചുമത്തി
1416845
Wednesday, April 17, 2024 1:53 AM IST
കൊടുങ്ങല്ലൂർ: തീരത്തോടുചേർന്ന് ചെറുമത്സ്യങ്ങൾ പിടിച്ച മത്സ്യബന്ധന ട്രോളർ ബോട്ട് ഫിഷറീസ് - മറൈൻ എൻഫോഴ്സ്മന്റ് ഉദ്യോഗസ്ഥസംഘം പിടികൂടി പിഴ ചുമത്തി.
അധികൃതരുടെ മുന്നറിയിപ്പ് വകവയ്ക്കാതെ അനധികൃത മത്സ്യബന്ധനം നടത്തിയ എറണാകുളം ജില്ലയിൽ വടക്കേക്കര കുഞ്ഞിത്തൈ സ്വദേശി തടത്തയിൽ ഇറയ്ക്കൽ വീട്ടിൽ അജി മാത്യൂ എന്നയാളുടെ ഉടമസ്ഥതയിലുളള "ഇടയൻ' എന്ന ബോട്ടാണ് പിടിച്ചെടുത്തത്. ‘ഇടയൻ’ ബോട്ടിന് മത്സ്യബന്ധന പെർമിറ്റും ഉണ്ടായിരുന്നില്ല.
ബോട്ടിൽ ഉണ്ടായിരുന്ന മത്സ്യം ലേലം ചെയ്ത് മൂന്നുലക്ഷം രൂപ ട്രഷറിയിൽ ഒടുക്കി. ജില്ലയിലെ വിവിധ ഹാർബറുകളിലും ഫിഷ് ലാൻഡിംഗ് സെന്ററുകളിലും തീരക്കടലിലും നടത്തിയ മിന്നൽപരിശോധനയിലാണ് ചെറുമത്സ്യങ്ങളുമായി ബോട്ട് പിടിച്ചെടുത്തത്. ഭക്ഷ്യയോഗ്യമായ 58 ഇനം കടൽമത്സ്യങ്ങളെ നിയമവിധേയമായ വലിപ്പത്തിനു താഴെ പിടികൂടിയാൽ കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരം കുറ്റകരമാണ്. മത്സ്യസമ്പത്ത് കുറയുന്നതിനെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിച്ചുവരുന്നതിനിടയിലാണ് ബോട്ട് പിടികൂടിയത്.
തൃശൂർ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ തുടർ നടപടികൾ പൂർത്തീകരിച്ച് 2.5 ലക്ഷം രൂപ പിഴ സർക്കാരിലേക്ക് ഈടാക്കി. ഫിഷിംഗ് പെർമിറ്റ് ഇനത്തിൽ 27,515 രുപയും ട്രഷറിയിൽ അടച്ചു (ആകെ അഞ്ച് ലക്ഷത്തി എഴുപ്പത്തി എഴായിരത്തി അഞ്ഞൂറ്റിപതിനഞ്ച് രൂപ). കസ്റ്റഡിയിലെടുത്ത ബോട്ടിലുണ്ടായിരുന്ന ചെറുമത്സ്യങ്ങൾ ഫിഷറീസ് അധികൃതരുടെ സാന്നിധ്യത്തിൽ കടലിൽ കൊണ്ടുപോയി ഉപേക്ഷിച്ചു.
അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ എം.എഫ്. പോളിന്റെ നേതൃത്വത്തിൽ ഫിഷറീസ് സ്റ്റേഷൻ, മറൈൻ എൻഫോഴ്സ്മെന്റ് ആൻഡ് വിജിലൻസ് വിങ്ങ് എന്നിവരുടെ സംയുക്ത പട്രോളിംഗിലാണ് ബോട്ട് പിടിച്ചെടുത്തത്.
അസിസ്റ്റന്റ് രജിസ്ട്രാർ ഓഫ് ഫിഷറീസ് കിരൺ, എഎഫ്ഇഒ സംന ഗോപൻ, എഫ്ഒ സഹന ഡോൺ, മെക്കാനിക്ക് ജയചന്ദ്രൻ, മറൈൻ എൻഫോഴ്സ് ആൻഡ് വിജിലൻസ് വിങ്ങ് ഓഫീസർമാരായ പ്രശാന്ത് കുമാർ, വി.എം. ഷൈബു , ഇ.ആർ. ഷിനിൽകുമാർ , സീ റെസ്ക്യൂ ഗാർഡുമാരായ പ്രസാദ്, ഫസൽ, സ്രാങ്ക് ദേവസ്യ എന്നിവരാണ് പ്രത്യേക പട്രോളിംഗ് ടീമിൽ ഉണ്ടായിരുന്നത്.
ഇത്തരം അശാസ്ത്രീയ മത്സ്യബന്ധനരീതി അവലംബിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി തുടര്‍ന്നു സ്വീകരിക്കുമെന്നും വരും ദിവസങ്ങളിൽ എല്ലാ ഹാർബറുകളിലും ഫിഷ് ലാൻഡിംഗ് സെന്ററുകളിലും സ്പെഷൽ ടാസ്ക് സ്വാഡുകളുടെ പരിശോധന ഉണ്ടായിരിക്കുമെന്ന് തൃശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സുഗന്ധകുമാരി അറിയിച്ചു.