17 വര്‍ഷമായി വാടകവീട്ടില്‍, ഭൂമിയും വീടും നല്‍കണമെന്നു ന്യൂനപക്ഷ കമ്മീഷൻ
1397489
Tuesday, March 5, 2024 1:26 AM IST
തൃശൂർ: 17 വര്‍ഷമായി വാടകവീട്ടില്‍ താമസിക്കുന്ന വെള്ളാനിക്കര സ്വദേശിക്കു ലൈഫ് ഭവനപദ്ധതിയുടെ മുന്‍ഗണനാക്രമത്തില്‍ ഉള്‍പ്പെടുത്തി വാസയോ ഗ്യമായ ഭൂമിയും വീടും നല്കാൻ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ
ഉത്തരവ്.
കല്ലൂപ്പറന്പിൽ ഷാജഹാനും കുടുംബത്തിനും ഭൂമിയും വീടും നല്കാൻ മാടക്കത്തറ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണു നിർദേശം നല്‍കിയത്. ഇവർ 2017ല്‍ പലരുടെയും സഹായത്താൽ സ്ഥലം വാങ്ങിയെങ്കിലും ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട ഭൂമിയായതിനാല്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം കെട്ടിടനിര്‍മാണത്തിന് അനുമതി ലഭിച്ചില്ല. തുടര്‍ന്ന് അനുമതി ലഭ്യമാക്കാൻ നല്കിയ ഹര്‍ജിയാണ് കമ്മിഷന് പരിഗണിച്ചത്. ഷാജഹാന്റെ ദുരവസ്ഥ സംബന്ധിച്ചു ദീപിക വാർത്ത നല്‍കിയിരുന്നു.
നാഗലശേരി പഞ്ചായത്തിലെ അശോകനിര്മിതിയായ ബുദ്ധസ്തൂപത്തിന്റെ ഭാഗമായ കട്ടില്‍മാടം നിര്‍മിതിയും ചേര്‍ന്നുള്ള ജലാശയവും ജീര്‍ണാവസ്ഥയിലാണെന്ന ഹര്‍ജിയില്‍ സംരക്ഷണത്തിന് ആവശ്യമായ തുക പൊതുമരാമത്തു വകുപ്പിനു കൈമാറിയിട്ടുണ്ടെന്ന പുരാവസ്തു വകുപ്പ് ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരാതി തീര്‍പ്പാക്കി. കട്ടില്മാടത്തോടു ചേര്‍ന്നുള്ള കൊക്കർണി ജലാശയം സംരക്ഷിക്കാൻ നടപടികള്‍ സ്വീകരിക്കണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തി നടപടികള്‍ സ്വീകരിക്കാനും പുരാവസ്തു വകുപ്പ് ഡയറക്ടര്‍ക്കു നിര്‍ദേശം നല്കി.
വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് കെട്ടിടനമ്പര്‍ അനുവദിക്കുന്നില്ലെന്ന് പാടൂര്‍ സ്വദേശി നല്കിയ ഹര്‍ജിയില്‍ അനുബന്ധരേഖകള്‍ പഞ്ചായത്ത് സെക്രട്ടറിക്കു സമര്‍പ്പിക്കാന്‍ പരാതിക്കാരനു നിര്‍ദേശം നല്കി. ഭവനനിര്‍മാണ വായ്പ നല്‍കുന്നില്ലെന്ന് ചാലക്കുടി സ്വദേശി നല്കിയ പരാതി പരിശോധിച്ച് വായ്പ നല്കാൻ നടപടിയെടുക്കാൻ ബാങ്ക് അധികൃതർക്കു നിർദേശം നൽകി.
കെഎസ്എഫ്ഇ വായ്പ കുടിശിക വരുത്തിയ ഈരാറ്റുപേട്ട സ്വദേശിക്കു പരമാവധി ഇളവുകള്‍ അനുവദിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. കമ്മീഷൻ പരിഗണിച്ച 12 പരാതികളില്‍ ആറെണ്ണം തീര്‍പ്പാക്കി. അഡ്വ. എ.എ റഷീദ് അധ്യക്ഷനായി.