പച്ചക്കറികൃഷിയിൽ വിയ്യൂർ ജയിൽ വിജയഗാഥ
1397179
Sunday, March 3, 2024 7:55 AM IST
വിയ്യൂർ: പച്ചക്കറികൃഷിയിൽ വിജയഗാഥ എഴുതി വിയ്യൂർ ജയിൽ. ശ്രദ്ധേയമായ ഒട്ടനവധി സംരംഭങ്ങളിലൂടെ കേരളത്തിലെ ജയിലുകൾക്കാകെ മാതൃകയായ വിയ്യൂർ ജയിൽ ഇത്തവണ പച്ചക്കറി വിളവെടുപ്പിലൂടെയാണ് പുതിയ മാതൃക കാണിക്കുന്നത്.
ജയിൽ കോന്പൗണ്ടിനു പുറത്തുള്ള, കാടുപിടിച്ചുകിടന്നിരുന്ന നാലേക്കർ സ്ഥലത്തു നടത്തിയ പച്ചക്കറികൃഷിയിൽ നൂറുമേനി വിജയമാണ് ജയിൽ അന്തേവാസികളും അധികൃതരും ചേർന്നു നേടിയത്. കൃഷിവകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്കു പദ്ധതിപ്രകാരം പച്ചക്കറി വികസനപദ്ധതിയുടെ സഹായത്തോടെ ആരംഭിച്ച കൃഷിവഴി 1,50,000 രൂപയാണ് സർക്കാരിനു ലാഭം.
നേരത്തേ വിയ്യൂർ ജയിൽ അന്തേവാസികൾക്കായി ഹോർട്ടികോർപ്പിൽനിന്നും മാസം ഒന്നരലക്ഷം രൂപയ്ക്കു വാങ്ങിയിരുന്ന പച്ചക്കറി ഇപ്പോൾ വാങ്ങേണ്ട ആവശ്യമില്ല. ആവശ്യമുള്ളത്ര പച്ചക്കറികൾ ഇവിടെത്തന്നെ ഉണ്ടാക്കാൻ സാധിച്ചു. ആ തുക ജയിലിന്റെ മറ്റു വികസനപ്രവർത്തനങ്ങൾക്കായി ചെലവിടാൻ സാധിക്കുന്നുണ്ട് ഇപ്പോൾ.
ജയിൽ അന്തേവാസികളും ജീവനക്കാരും ചേർന്നാണ് കൃഷി പരിപാലിക്കുന്നത്. ജില്ലാ ജയിലിൽ തടവുകാർക്കു പ്രധാനമായും നൽകുന്ന തൊഴിൽ കൃഷിയാണ്. ജീവനക്കാരുടെ മേൽനോട്ടത്തിൽ കാർഷികവൃത്തിയിൽ താത്പര്യമുള്ളവരെ കൂട്ടിച്ചേർത്താണ് വിവിധ കൃഷികൾ ചെയ്തുവരുന്നത്. കോന്പൗണ്ടിനു പുറത്തുള്ള സ്ഥലമായതിനാൽ കാട്ടുപന്നികൾ, മുള്ളൻപന്നി, മയിലുകൾ എന്നിവ ഇവിടെ കൃഷിനാശം വരുത്തിയിരുന്നു.
തുടർന്നാണ് ജില്ലാ ജയിൽ സൂപ്രണ്ട് അനിൽകുമാറിന്റെ നിരന്തരമായ അഭ്യർഥനയെതുടർന്ന് ഈ സ്ഥലം മതിൽ കെട്ടി സംരക്ഷിച്ചത്. വെട്ടുകല്ല് വെട്ടിയെടുത്ത് തടവുകാരുടെ സേവനം ഉപയോഗപ്പെടുത്തിയാണ് മതിൽ കെട്ടിയത്. തുടർന്നു സർക്കാരിൽനിന്നും പ്രത്യേക അനുമതി വാങ്ങി ജൈവകൃഷിക്കു സജ്ജമാക്കി.
കൃഷിക്ക് ആവശ്യമായ തൈകൾ തയാറാക്കുന്നതും ജയിലിനകത്താണ്. പരിശീലനം ലഭിച്ച തടവുകാർതന്നെയാണ് ജയിലനകത്തുനിന്നും ഇവ തയാറാക്കി കൊണ്ടുവന്നു നട്ടുപിടിപ്പിക്കുന്നത്.
ഉലുവ, തണ്ണിമത്തൻ, കുന്പളം, വെള്ളരി, വാളംപയർ, പടവലം, റാഗി, കണിവെള്ളരി, ചെറുപയർ, വഴുതന, പച്ചമുളക്, കക്കിരിക്ക, ചീര, മഞ്ഞൾ, ഇഞ്ചി, കൊത്തമര, മധുരക്കിഴങ്ങ്, മധുരച്ചോളം, മത്തങ്ങ, ചുരയ്ക്ക, മുരിങ്ങക്കായ, പാഷൻഫ്രൂട്ട്, ബീൻസ് തുടങ്ങി വിവിധയിനങ്ങൾക്കു പുറമെ 25 തെങ്ങിൻതൈകൾ, 50 വാഴ, 300 കപ്പ എന്നിവയും ഇവിടെ പരിപാലിക്കുന്നു. പച്ചക്കറികൃഷിക്കു തടസമില്ലാതെ വെള്ളം കിട്ടുന്നതിനായി കിണറും നിർമിച്ചതോടെ വേനലിലും ജലസേചനവും സുഗമമായി. മണ്ണുത്തിയിലെ കാർഷികസർവകലാശാലയുടെ സാങ്കേതികസഹായം കൂടിയായതോടെ പച്ചക്കറികൃഷി സൂപ്പർ ഹിറ്റായി. പോളിഹൗസ് സജ്ജമാക്കിയതും ജൈവപച്ചക്കറി തോട്ടവും എല്ലാം ജയിൽ പച്ചക്കറികൃഷിയുടെ സവിശേഷതകളാണ്.
പച്ചക്കറികൃഷിയിലൂടെ പന്ത്രണ്ടു തടവുകാർക്കു ജോലിയും വേതനവും നൽകാൻ സാധിക്കുന്നുവെന്നതും നേട്ടമാണ്. അധികം വരുന്ന പച്ചക്കറികൾ ജയിൽ ജീവനക്കാർക്കു വിലകൊടുത്തു വാങ്ങാനുള്ള ക്രമീകരണങ്ങൾ നടന്നുവരുന്നുണ്ട്.
സ്വന്തം ലേഖകൻ