വടക്കാഞ്ചേരി: പുഴയുടെ സമഗ്ര വികസനത്തിനു 10 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി. ടോട്ടൽ ഡെവലപ്പ്മെന്റ് പ്ലാൻ ഫോർ വടക്കാഞ്ചേരി റിവർ ഫേയ്സ് വണ്‍ എന്ന പദ്ധതിക്കാണ് അനുമതി. വടക്കാഞ്ചേരി, തെക്കുംകര പ്രദേശത്തെ സമഗ്ര കാർഷിക വികസനം, വെള്ളക്കെട്ടൊഴിവാക്കൽ, നദിയുടെ സ്വഭാവിക നീരൊഴുക്ക് പുന:സ്ഥാപിക്കൽ, നദീതീരശോഷണം തടയൽ, നദീതട ടൂറിസ വികസനം തുടങ്ങിയവ ലക്ഷ്യമിട്ടാണു പദ്ധതി.
51 കിലോമീറ്റർ നീളമുള്ള വടക്കാഞ്ചേരി പുഴയിൽ 16 ചിറകളുണ്ട്. വാഴാനി ജലസേചന പദ്ധതി മുഖേന തലപ്പിള്ളി താലൂക്കിലെ 3560 ഹെക്ടർ ഭൂമിയിൽ ജലസേചനത്തിനായി കേച്ചേരി പുഴ ഉപയോഗിക്കുന്നു. വാഴാനി ഡാം മുതൽ കാഞ്ഞിരക്കോട് വരെയുള്ള 20 കിലോമീറ്റർ ഭാഗത്തെ വികസനമാണ് . ഒന്നാം ഘട്ടം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. എട്ടുകിലോമീറ്റർ ഭാഗത്ത് പ്രളയാനന്തരം അടിഞ്ഞുകൂടിയ ചെളിയും, മാലിന്യങ്ങളും നീക്കം ചെയ്യൽ, 4.5 കിലോമീറ്റർ സംരക്ഷണ ഭിത്തി നിർമാണം, അഞ്ചിടത്തു നടപ്പാത നിർമ്മാണം, നാലിടത്തു കുളിക്കടവ് നിർമാണം, വടക്കാഞ്ചേരി ശിവക്ഷേത്ര കുളിക്കടവ് പുനരുദ്ധാരണം, പട്ടിയാംകുന്നിൽ ട്രാക്ടർവേ നിർമ്മാണം, അകമല തോടിലെ പ്രളയാവശിഷ്ടങ്ങൾ നീക്കം ചെയ്യൽ തുടങ്ങിയവ ഉൾപ്പെടുന്നു.
പദ്ധതി നടപ്പാകുന്നതോടെ സമീപ പ്രദേശങ്ങളായയ കരുമത്ര, മങ്കര, തെക്കുംകര, വടക്കാഞ്ചേരി എന്നിവിടങ്ങളിലെ ജലദൗർലഭ്യം കൂടി പരിഹരിക്കാനാകും. നിരവധി പാടശേഖരങ്ങൾക്ക് പദ്ധതി പ്രയോജനകരമാകും. സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എയുടെ നേതൃത്വത്തിൽ പുഴ കടന്നുപോകുന്ന ഭാഗങ്ങളിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചാണു പദ്ധതി നടപ്പാക്കുന്നത്.