തൃശൂർ: നെൽവില നൽകാനുള്ള കണ്‍സോർഷ്യത്തിൽനിന്ന് കൂടുതൽ കർഷകർക്കും അക്കൗണ്ടുള്ള കേരള ബാങ്കിനെ ഒഴിവാക്കിയിരിക്കുകയാണെന്നു കേരള കർഷകസംഘം ജില്ലാ സെക്രട്ടറി എ.എസ്. കുട്ടി കുറ്റപ്പെടുത്തി. മുല്ലശേരിയിലെ അസിസ്റ്റന്റ് ഡയറക്ടർ ഒാഫ് അഗ്രികൾച്ചർ (എഡിഎ) ഓഫീസ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൃശൂർ പാഡി ഓഫീസിലേക്കും മാർച്ച് നടത്തി.
കണ്‍സോർഷ്യത്തിലെ ബാങ്കുകൾ കർഷകരെ ദ്രോഹിക്കുകയാണ്. അവണൂർ പഞ്ചായത്തിലുള്ള കർഷകരോട് കനറാ ബാങ്കിന്റെ മണ്ണുത്തി ശാഖയിൽ അക്കൗണ്ട് ചേരാനാണ് സപ്ലൈകോ നിർദ്ദേശിച്ചത്. പ്രായത്തിന്റെ പേരിലും കർഷകരെ ദ്രോഹിക്കുന്നു.
കേരള ബാങ്ക് പിആർഎസ് വായ്പ 7.65 ശതമാനം പലിശയ്ക്കു നൽകാമെന്നു വാഗ്ദാനം ചെയ്യുന്പോൾ കണ്‍സോർഷ്യത്തിൽനിന്ന് 8.5 ശതമാനം പലിശക്കാണു സപ്ലൈകോ 2500 കോടി രൂപ വായ്പയെടുക്കുന്നത്. പത്തു വർഷത്തോളം സഹകരണ മേഖലയിൽ ഫലപ്രദമായി നടന്നുവന്നിരുന്ന സംവിധാനം ചില പ്രത്യേക ലക്ഷ്യങ്ങൾക്കായി മാറ്റിമറിക്കുകയാണെന്നും തിരുത്തിയില്ലെങ്കിൽ തുടർസമരത്തിലേക്കു പോകുമെന്നും അദ്ദേഹം പറഞ്ഞു.
ഏരിയ പ്രസിഡന്റ് കെ.പി. ആലി അധ്യക്ഷത വഹിച്ചു. ടി.വി. ഹരിദാസൻ, വി.എൻ. സുർജിത്ത്, എ.കെ. ഹുസൈൻ, കെ. രാഗേഷ്, കെ.വി. രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
കർഷകർക്കു നെല്ലിന്റെ വില ഉടൻ നൽകുക, സംഭരണത്തിലെ അപാകതകൾ പരിഹരിക്കുക, കണ്‍സോർഷ്യത്തിൽ കേരള ബാങ്കിനെക്കൂടി ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് നടത്തിയത്. ചേർപ്പിൽ പി.ആർ. വർഗീസ്, കൊടകരയിൽ ടി.എ. രാമകൃഷ്ണൻ, തൃശൂരിൽ പി.കെ. ഡേവിസ്, മണ്ണുത്തിയിൽ എം.എം. അവറാച്ചൻ, നാട്ടികയിൽ പി.ഐ. സജിത, ഒല്ലൂരിൽ കെ.വി. സജു, കുന്നംകുളത്ത് എം. ബാലാജി, പുഴയ്ക്കലിൽ ഗീത ഗോപി, വടക്കാഞ്ചേരിയിൽ പി.ഐ. ബാബു, മാളയിൽ സെബി ജോസഫ്, ഇരിങ്ങാലക്കുടയിൽ എം.എ. ഹാരിസ്ബാബു, കൊടുങ്ങല്ലൂരിൽ കെ.കെ. അബീദലി, ചാലക്കുടിയിൽ ടി.പി. ജോണി, ചാവക്കാട് എം.ആർ. രാധാകൃഷ്ണൻ എന്നിവർ സമരം ഉദ്ഘാടനം ചെയ്തു.