തൃശൂർ: സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള ’എന്റെ കേരളം’ മെഗാ പ്രദർശന-വിപണന-സേവന മേള മേയ് 10 മുതൽ 16 വരെ തേക്കിൻകാട് മൈതാനിയിലെ വിദ്യാർത്ഥി കോർണറിൽ നടക്കും. വൈവിധ്യമാർന്ന പരിപാടികളോടെ നടക്കുന്ന മെഗാ എക്സിബിഷനോടനുബന്ധിച്ച് എല്ലാ ദിവസവും കലാ-സംഗീത വിരുന്നും അരങ്ങേറും. യുവതയുടെ കേരളം, കേരളം ഒന്നാമത് എന്നീ പ്രമേയങ്ങളിലായാണ് ഇത്തവണത്തെ എന്റെ കേരളം എക്സിബിഷൻ ഒരുക്കുന്നത്.
വിവിധ സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ചെറുകിട ഇടത്തരം സംരംഭങ്ങൾ, സ്റ്റാർട്ടപ്പുകൾ തുടങ്ങിയവയുടെ ഇരുനൂറിലേറെ പ്രദർശന, വിപണന സ്റ്റാളുകൾ ഉൾപ്പെടുന്നതാണ് എക്സിബിഷൻ. അടിസ്ഥാന സൗകര്യവികസന മേഖലയിൽ ഉൾപ്പെടെ കേരളം കൈവരിച്ച നേട്ടങ്ങൾ ചിത്രീകരിക്കുന്ന തീം സ്റ്റാളുകളും പ്രദർശനത്തിന്റെ ഭാഗമായി ഒരുക്കും. 42,000 സ്ക്വയർ ഫീറ്റിൽ എയർ കണ്ടീഷണർ സൗകര്യത്തോടെയാണ് മേളയുടെ പ്രധാന പവലിയൻ ഒരുങ്ങുന്നത്. ഇതിനു പുറമെ, പ്രധാന വേദിക്ക് പുറത്ത് കുട്ടികൾക്ക് ആവശ്യമായ കളിസ്ഥലവും കായികവിനോദത്തിനുള്ള ഇടവും സജ്ജീകരിക്കും. റോബോട്ടിക്സ്, ചാറ്റ്ജിപിടി, വെർച്വൽ റിയാലിറ്റി, നിർമിത ബുദ്ധി തുടങ്ങിയവ പരിചയപ്പെടുത്തുന്ന ടെക്നോളജി പവലിയൻ മേളയുടെ ആകർഷണങ്ങളിലൊന്നാകും. ജില്ലയിലെ മികച്ച മാലിന്യ സംസ്കരണ മാതൃകകളുടെ പ്രദർനവും മേളയുടെ ഭാഗമായി ഒരുക്കും.
ആധാർ ഉൾപ്പെടെയുള്ള അക്ഷയ സേവനങ്ങൾ, ജനന- മരണ- വിവാഹ സർട്ടിഫിക്കറ്റുകൾ, മണ്ണ്- ജല പരിശോധനകൾ, ജീവിതശൈലീ രോഗനിർണയം, കുഞ്ഞുങ്ങളിലെ ഭിന്നശേഷി നിർണയ പരിശോധന തുടങ്ങിയ സേവനങ്ങൾ മേളയിൽ സൗജന്യമായി ലഭിക്കും. ജില്ലയിലെ മൂന്ന് മന്ത്രിമാർ മുഖ്യരക്ഷാധികാരികളും മേയർ, എംപിമാർ, എംഎൽഎമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവർ രക്ഷാധികാരികളുമായി സംഘാടക സമിതി രൂപീകരിച്ചു. ജില്ലാ കളക്ടർ ചെയർമാനും ജില്ലാ ഇൻഫർമേഷൻ ഓഫീസർ കണ്‍വീനറുമായിരിക്കും.
മന്ത്രി കെ. രാജൻ ഓണ്‍ലൈനിൽ യോഗം ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, ഡോ. ആർ. ബിന്ദു, മേയർ എം.കെ വർഗീസ്, എംഎൽഎമാരായ എ.സി മൊയ്തീൻ, പി. ബാലചന്ദ്രൻ, എൻ.കെ അക്ബർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് , ജില്ലാ കളക്ടർ വി.ആർ കൃഷ്ണതേജ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി.പി അബ്ദുൾ കരീം, ജനപ്രതിനിധികൾ, വിവിധ വകുപ്പ് മേധാവികൾ തടുങ്ങിയവർ പങ്കെടുത്തു.