പുത്തൂർ: സുവോളജിക്കൽ പാർക്കിലേക്ക് തൃശൂർ, തിരുവനന്തപുരം മൃഗശാലകളിൽനിന്നു ജൂലൈ ആദ്യ വാരത്തിൽ മൃഗങ്ങളെ മാറ്റിത്തുടങ്ങുമെന്നു റവന്യു മന്ത്രി കെ. രാജൻ. സുവോളജിക്കൽ പാർക്കിലെ നിർമാണം വിലയിരുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒക്ടോബറിൽ മൃഗങ്ങളുടെ മാറ്റം പൂർത്തിയാക്കി ഡിസംബറിൽ പാർക്ക് തുറക്കും. ഏപ്രിൽ മുപ്പതിനുള്ളിൽ രണ്ടു കടുവകളെ എത്തിക്കും.
ഇവയ്ക്കുള്ള കൂടുകളുടെ പണി പൂർത്തിയായി. നെയ്യാർ ഡാമിലെ ലയണ്‍ സഫാരി പാർക്കിൽനിന്നാണു വൈഗ, ദുർഗ എന്നീ കടുവകളെ എത്തിക്കുക. നിലവിൽ രണ്ടാംഘട്ട പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു. മേയ് പകുതിയോടെ ബയോഡൈവേഴ്സിറ്റി പാർക്കുകൂടി പൂർത്തിയാക്കും. സിംഹം, പുലി, കടുവ, സസ്തനികൾ, പക്ഷികൾ, ഉരഗങ്ങൾ ഉഭയജീവികൾ ഉൾപ്പെടെ 64 ഇനങ്ങളിലായി 511 ജീവികളെയും അപൂർവയിനം പക്ഷിമൃഗാദികളെയും തൃശൂർ മൃഗസംരക്ഷണ കേന്ദ്രത്തിൽനിന്നു പാർക്കിലെത്തിക്കും. സിംഹവാലൻ കുരങ്ങ്, കാട്ടുപോത്ത് എന്നിവയെ തിരുവനന്തപുരം മൃഗസംരക്ഷണ കേന്ദ്രത്തിൽനിന്നെത്തിക്കും. 306 കോടി രൂപയുടെ പദ്ധതിയിൽ 269 കോടി രൂപ കിഫ്ബിയുടെ ധനസഹായമാണ്. വനത്തിന്റെ സ്വാഭാവികത നിലനിർത്തിക്കൊണ്ട് 24 ആവാസ ഇടങ്ങളിൽ എട്ട് ആവാസ വ്യവസ്ഥകളാണു നിർമിച്ചത്. 30 ലക്ഷംപേർ പ്രതിവർഷം പാർക്കിലെത്തുമെന്നാണു കരുതുന്നത്.
സീബ്ര, ജിറാഫ്, ആഫ്രിക്കൻ മാനുകൾ, അനാക്കോണ്ട എന്നിവയെ പുറം രാജ്യങ്ങളിൽനിന്നും സംസ്ഥാനത്തിനു പുറത്തുനിന്നു രണ്ടുതരം കരടികളെയും ഏജൻസികൾ മുഖാന്തിരമെത്തിക്കും. പ്രശസ്ത ഓസ്ട്രേലിയൻ മൃഗശാല ഡിസൈനർ ജോൻ കോ ഡിസൈൻ ചെയ്ത പുത്തൂർ സുവോളജിക്കൽ പാർക്കിന് ഇന്ത്യയിലെ ആദ്യത്തെ ഡിസൈനർ മൃഗശാലയെന്ന പ്രത്യേകത കൂടിയുണ്ട്. 350 ഏക്കറിൽ സ്ഥിതി ചെയ്യുന്ന പാർക്കിൽ സഞ്ചാരത്തിനായി കരാർ അടിസ്ഥാനത്തിൽ മുപ്പതോളം ട്രാമുകൾ ഏർപ്പെടുത്തുമെന്നും അവലോകന യോഗത്തിൽ മന്ത്രി പറഞ്ഞു.
പുത്തൂർ സുവോളജിക്കൽ പാർക്ക് സ്പെഷൽ ഓഫീസർ കെ.ജെ. വർഗീസ്, ഡയറക്ടർ ആർ. കീർത്തി, തൃശൂർ ഡിഎഫ്ഒ സി.വി. രാജൻ, സിപിഡബ്ല്യുഡി എക്സിക്യൂട്ടീവ് എൻജിനീയർ ശാശ്വത് ഗോർ, സുവോളജിക്കൽ പാർക്ക് എസിഎഫ് നിബു കിരണ്‍, പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണി ഉണ്ണികൃഷ്ണൻ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.