തൃശൂർ: മാധ്യമപ്രവർത്തകനും സിനിമാ പ്രവർത്തകനുമായ ജിയോ സണ്ണിയുടെ സ്മരണാർഥം തൃശൂർ പ്രസ് ക്ലബ് ഏർപ്പെടുത്തിയ ഹ്രസ്വചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി അനൂപ് രവീന്ദ്രൻ, അമൽ വർഗീസ്, ഈസ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത "ഫോർ ലെഗ്സ് ലവ്’, മികച്ച രണ്ടാമത്തെ ചിത്രമായി ആർ. രാഹുൽ സംവിധാനം ചെയ്ത "നൈറ്റ് സലൂണ്‍’, മികച്ച മൂന്നാമത്തെ ചിത്രമായി നേഹൽ മുബാറക്ക് സംവിധാനം ചെയ്ത "പൂട്ട്’ എന്നിവ തെരഞ്ഞെടുക്കപ്പെട്ടു. 7,000 രൂപ, 5,000 രൂപ, 3,000 രൂപ എന്നിങ്ങനെയാണ് സമ്മാനത്തുക.
ഡോ. സതീഷ് മലപ്പുറം സംവിധാനം ചെയ്ത "പാവ പറഞ്ഞത്’, കിഷോർ രാമകൃഷ്ണൻ സംവിധാനം ചെയ്ത ’ചിന്നൻ’ എന്നിവ സ്പെഷൽ ജൂറി പുരസ്കാരത്തിനും അർഹമായി. ചെറിയാൻ ജോസഫ്, ഡോ. ബെന്നി ബെനഡിക്ട്, ഡോ. റോഷ്നി സ്വപ്ന എന്നിവരടങ്ങിയ ജൂറിയാണു വിധിനിർണയിച്ചത്. സിനിമകൾ മികച്ച നിലവാരം പുലർത്തിയെന്നു ജൂറി ചെയർമാൻ ചെറിയാൻ ജോസഫ് പത്രസമ്മേളനത്തിൽ പറഞ്ഞു. ഏപ്രിൽ മൂന്നിനു രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ സംവിധായകൻ കമൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും. ജിയോ സണ്ണി അനുസ്മരണ സമ്മേളനം മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും.
കേരള മീഡിയ അക്കാദമി വൈസ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട ഇ.എസ്. സുഭാഷ്, 2021-22 വർഷങ്ങളിൽ വിവിധ പുരസ്കാരങ്ങൾക്ക് അർഹരായ മാധ്യമ പ്രവർത്തകർ എന്നിവർക്ക് ആദരവും ചടങ്ങിനോടനുബന്ധിച്ച് നടത്തുമെന്ന് പ്രസ്ക്ലബ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പ്രസ്ക്ലബ് പ്രസിഡന്റ് ഒ. രാധിക, സെക്രട്ടറി പോൾ മാത്യു, ട്രഷറർ കെ. ഗിരിഷ്, എക്സിക്യൂട്ടീവ് അംഗം സി.എസ്. ദീപു എന്നിവർ പങ്കെടുത്തു.