കൊടുങ്ങല്ലൂർ: ആരോഗ്യ വിനോദസഞ്ചാര മേഖലയുടെ വളർച്ച, കുടിവെള്ള വിതരണം എന്നിവ ലക്ഷ്യമിട്ടു കൊടുങ്ങല്ലൂർ നഗരസഭാ ബജറ്റ് ഫിനാൻസ് കമ്മിറ്റി ചെയർമാനും നഗരസഭ വൈസ് ചെയർമാനുമായ കെ ആർ ജൈത്രൻ അവതരിപ്പിച്ചു. 124,82,02402 രൂപ വരവും 122,18,48313 രൂപ ചെലവും 2,63,54089 രൂപ നീക്കിയിരിപ്പുമുള്ളതാണു ബജറ്റ്.
4000 വീടുകൾക്കു കുടിവെള്ളം നൽകാൻ 14.18 കോടി, പുല്ലൂറ്റ് വില്ലേജിൽ പ്രാദേശിക കുടിവെള്ള പദ്ധതിക്ക് 54 ലക്ഷം, കുടിവെള്ള വിതരണ പൈപ്പ് നവീകരണത്തിനു നാലുകോടിയും നീക്കിവച്ചു. പടാകുളം നവീകരണത്തിനു മൂന്നുകോടി, അരാകുളം പദ്ധതിക്ക് 20 ലക്ഷം, വിനോദ സഞ്ചാര മേഖലയുടെ വികസനത്തിനു 2.15 കോടിയും പ്രാരംഭ പ്രവർത്തനങ്ങൾക്ക് അഞ്ചുലക്ഷം രൂപയും വിഭാവനം ചെയ്തു.
നിർധനർക്കുള്ള 439 വീടുകൾക്കു 17.56 ലക്ഷം രൂയും താലൂക്ക് ആശുപത്രിയിൽ സോളാർ പദ്ധതി നടപ്പാക്കാൻ 50 ലക്ഷവും 10 ഡയാലിസിസ് മെഷീനുകൾ സ്ഥാപിക്കാൻ 1.30 കോടിയും ആശുപത്രിയിൽ മലിനജല സംസ്കരണ പദ്ധതിക്ക് 1.10 കോടിയും ലിഫ്റ്റ് സ്ഥാപിക്കാൻ 45 ലക്ഷവും സൗജന്യ ഡയാലിസിസിന് 20 ലക്ഷം രൂപയും കാൻസർ രോഗികൾക്ക് കീമോതെറാപ്പിക്കു മൂന്ന് ലക്ഷം രൂപയും നീക്കിവച്ചു. നഗരത്തിൽ മൾട്ടിലെവൽ പാർക്കിംഗ്, നഗരത്തിലെ ജൈവമാലിന്യ സംസ്കരണത്തിനു ഓർഗാനിക് വേസ്റ്റ് കണ്‍വെർട്ടർ സ്ഥാപിക്കാൻ പത്തുലക്ഷവും ഒരു ഹയർ സെക്കൻഡറി സ്കൂളിൽ പൂർണമായും സോളാർ സിസ്റ്റം സ്ഥാപിക്കുവാൻ 50 ലക്ഷം രൂപയും വകയിരുത്തി.
ഒരേക്കർവീതം പൂക്കൃഷി, കുറുന്തോട്ടി എന്നിവ കൃഷി ചെയ്യും. പുല്ലൂറ്റ് ആശുപത്രിയിൽ 50 ലക്ഷം ചെലവിട്ടു പേവാർഡ്, നഗരസഭ ഓഫീസിനോട് ചേർന്ന് റെയിൽവേ ടിക്കറ്റ് കൗണ്ടർ എന്നിവ ആരംഭിക്കും. വടക്കേ നടയിലെ തെരുവ് കച്ചവടക്കാരെ റിഹാബിലിറ്റേഷൻ സോണിലേയ്ക്ക് മാറ്റും.
ഭരണിയോടനുബന്ധിച്ച് ഭക്തർക്ക് സൗജന്യ ഭക്ഷണവും കുടിവെള്ളവും മറ്റു സൗകര്യങ്ങളും ഒരുക്കും. നഗരത്തിൽ ചന്തപ്പുര മുതൽ ശൃംഗപുരം വരെ ക്യാമറകളുടെ നിരീക്ഷണത്തിൽ ആക്കും. നഗരത്തിലെ സാഹിത്യകാരൻമാരുടെ കൃതികൾ വാങ്ങി നഗരസഭയിലെ ലൈബ്രറികൾവഴി വായനക്കാർക്ക് വിതരണം ചെയ്യാൻ 50,000 രൂപ നീക്കിവച്ചു. നഗരസഭ ചെയർപേഴ്സണ്‍ എം.യു. ഷിനിജ കൗണ്‍സിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു.