പട്ടിക്കാട്: പാണഞ്ചേരി പഞ്ചായത്ത് ഒന്നാം വാർഡിലെ നിന്നുകുഴിയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രദേശത്ത് പ്രവർത്തിക്കുന്ന പന്നിഫാമുകളിലെ 450 പന്നികളെ കൊന്നൊടുക്കാൻ തീരുമാനമായി. ഇന്നു രാവിലെ ഏഴു മുതൽ പന്നികളെ കൊന്നു തുടങ്ങും. ഇതിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ, സീനിയർ വെറ്ററിനറി സർജൻ ഡോ. ആർ. സിന്ധു എന്നിവർ അറിയിച്ചു.
ഫാമിലെ ഏതാനും പന്നികൾ കഴിഞ്ഞദിവസം ചത്തിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണു പന്നിപ്പനി ആണോ എന്ന സംശയം ഉയർന്നത്. പന്നികൾ ചാവാനുള്ള കാരണം പന്നിപ്പനിയാണെന്നു സ്ഥിരീകരിച്ചുകൊണ്ട് ബംഗളൂരുവിലെ ലാബിൽ നിന്നും വെള്ളിയാഴ്ച റിപ്പോർട്ടു ലഭിച്ചു. തുടർന്ന് മന്ത്രി കെ. രാജൻ, ജില്ലാ കളക്ടർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, പഞ്ചായത്ത് പ്രസിഡന്റ് എന്നിവർ ഉൾപ്പെടെ യോഗം ചേർന്ന് അടിയന്തര നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു.
ഇന്നു പഞ്ചായത്തിൽ ചേർന്ന യോഗത്തിൽ ഇതു സംബന്ധിച്ച കാര്യങ്ങൾ വിലയിരുത്തി. ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും ഏർപ്പാടാക്കിയിട്ടുണ്ട്. സ്റ്റണ്ണിംഗ് മെഷീൻ ഉപയോഗിച്ച് വേദന രഹിതമായാണ് പന്നികളെ കൊല്ലുന്നത്. ഇതിന് ആവശ്യമായ വൈദ്യുതിക്കുവേണ്ട ജനറേറ്ററുകളും അനുബന്ധ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
പരിശീലനം ലഭിച്ച രണ്ട് ബുച്ചർമാർ ഉൾപ്പെട്ട രണ്ടു ടീമുകളെ പന്നികളെ കൊല്ലുന്ന പണികൾക്കായി നിയോഗിച്ചിട്ടുണ്ട്. പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകാൻ പാണഞ്ചേരി മൃഗാശുപത്രിയിലെ അസി. പ്രൊജക്ട് ഓഫീസർ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാർ, മറ്റു ജീവനക്കാർ എന്നിവർ അടങ്ങുന്ന രണ്ട് റാപ്പിഡ് റെസ്പോണ്സ് ടീമുകളെയും സജ്ജമാക്കിയിട്ടുണ്ട്. പന്നികളെ കൊന്നശേഷം അവയുടെ ഭാരം അളന്നശേഷമാണു മറവുചെയ്യുക. ഇതിന് ആവശ്യമായ വേയിംഗ് മെഷീനുകൾ, മറവ് ചെയ്യുന്നതിന് ആവശ്യമായ ജെസിബി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ, ഇരുന്നൂറ് കിലോ കുമ്മായം ഉൾപ്പെടെ മാലിന്യനിർമാർജനത്തിനുവേണ്ട സംവിധാനങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.
മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടർ ഡോ. ഒ.ജി. സുരജ, ജില്ലാ ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ലത മേനോൻ, സീനിയർ വെറ്ററിനറി സർജൻ ഡോ. ആർ. സിന്ധു, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ, വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് കെ.വി.അനിത, പഞ്ചായത്ത് സെക്രട്ടറി പി.ആർ. ജോണ്, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, ലൈവ് സ്റ്റോക്ക് ഉദ്യോഗസ്ഥർ, മൃഗസംരക്ഷണ വകുപ്പ് അസി. ഫീൽഡ് ഓഫീസർമാർ, പീച്ചി പോലീസ് ഉദ്യോഗസ്ഥർ, വാർഡ് മെന്പർ ജയകുമാർ ആദംകാവിൽ തുടങ്ങിയവർ പഞ്ചായത്തിൽ ചേർന്ന യോഗത്തിൽ പങ്കെടുത്തു.